‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന പടം കണ്ടിറങ്ങുമ്പോൾ ഫഹദിന്റെ കള്ളൻ വേഷവും സുരാജിന്റെ പ്രസാദ് എന്ന കഥാപാത്രവും മനസ്സിൽനിന്നു മായാതെ കിടക്കും. പക്ഷേ, ഈ വേഷങ്ങൾ മറ്റാരെങ്കിലും ചെയ്തിരുന്നെങ്കിലെന്നു ചിന്തിച്ചിട്ടുണ്ടോ? കള്ളനായി സൗബിൻ വന്നിരുന്നെങ്കിൽ...?, പ്രസാദായി ഫഹദ് ഫാസിൽ വേഷമിട്ടിരുന്നെങ്കിൽ...? അങ്ങനെയുമുണ്ടായിരുന്നു ഒരു ആലോചന. അക്കഥ പറയാം:
കഥ ചർച്ച ചെയ്തുകഴിഞ്ഞു കഥാപാത്ര ഘടനയിലേക്കു കടന്നപ്പോൾ കള്ളന്റെ കഥാപാത്രത്തിനു ദിലീഷ് മനസ്സിൽ കണ്ടതു സൗബിനെയായിരുന്നു. സൗബിൻ ആളു തമാശക്കാരനാണെങ്കിലും, മെയ്‌വഴക്കമുള്ളൊരു കള്ളനാകാനും പറ്റുമെന്നു ദിലീഷ് മനസ്സിലെ സ്ക്രീനിൽ പ്രൊജക്ട് ചെയ്തു. പ്രസാദ് എന്ന മറ്റൊരു പ്രധാന വേഷത്തിൽ ഫഹദ് ഫാസിലിനെയും ഏറെക്കുറെ ഉറപ്പിച്ചു.
തിരക്കഥാകൃത്ത് സജീവ് പാഴൂരും ക്രിയേറ്റീവ് ഡയറക്ടർ ശ്യാം പുഷ്കരനുമടക്കം സുഹൃത്തുക്കളുമായി ചർച്ചകൾ പിന്നെയും നീണ്ടു. അടുത്ത ഘട്ടത്തിൽ സൗബിനെന്ന പേര് ചർച്ചയിൽനിന്നു പിന്നാക്കം പോയി. അതു സൗബിന്റെ അസൗകര്യം മൂലമാണെന്നു ദിലീഷ് വ്യക്തമാക്കുന്നു. പിന്നെ കള്ളന്റെ വേഷത്തിൽ പ്രതിഷ്ഠിച്ചതു സുരാജ് വെഞ്ഞാറമ്മൂടിനെയാണ്. നേരത്തേ നിശ്ചയിച്ചതുപോലെ പ്രസാദിന്റെ ഭാഗം ഫഹദിനു തന്നെയെന്നും.
സിനിമയുടെ സ്വരൂപത്തിലേക്കുള്ള യാത്ര പിന്നെയും നീണ്ടു. ഒരു ദിവസം ഫഹദിനെ വിളിച്ചു ദിലീഷ് പറഞ്ഞു: ‘മച്ചാനേ, ആ കള്ളന്റെ വേഷം മച്ചാന് ചെയ്തുകൂടേ?’
‘മച്ചാൻ പറയുന്ന ഏതു വേഷമായാലും ചെയ്യാം’ എന്നു ഫഹദ്.
അങ്ങനെ മാറ്റിമറിച്ചിലിന്റെ മൂന്നാം രംഗം. ഫഹദ് കള്ളന്റെ വേഷമണിയുന്നു. സുരാജ് ആലപ്പുഴക്കാരൻ പ്രസാദാവുന്നു. ആ രൂപത്തിൽ സിനിമ സ്ക്രീനിലെത്തുന്നു.
‘ഈ മാറ്റംമറിച്ചിലുകൾ പല സിനിമകളിലും സംഭവിക്കുന്നതാണ്. അതിലപ്പുറമൊരു പ്രാധാന്യം ഞാൻ അതിൽ കാണുന്നില്ല. ആദ്യം ഈ കഥ പറഞ്ഞപ്പോൾ ഇതിൽ ഏതു വേഷമാണ് എനിക്ക് എന്നാണു ഫഹദ് ചോദിച്ചത്. മൂന്നു തവണ സജീവ് ഇതിന്റെ കരടു സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. സ്ക്രിപ്റ്റിന്റെ ആദ്യ ഘട്ടത്തിൽ പ്രസാദ് എന്ന കഥാപാത്രം ആലപ്പുഴക്കാരനായി വന്നതായിപ്പോലും ഓർമയില്ല. ആലപ്പുഴയുടെ ഭൂപ്രകൃതിയും ജീവിതവുമൊക്കെ എപ്പോഴും മനസ്സിൽ കിടക്കുന്നതുകൊണ്ടായിരിക്കാം, പ്രസാദിനെ ആലപ്പുഴക്കാരനാക്കുന്നതാണ് അതിന്റെ ശരി എന്നു പിന്നെ തോന്നി’–ദിലീഷ് പോത്തൻ അടിവരയിടുന്നു.