സംഗീത ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ നിറവിലാണ് എ.ആർ.റഹ്മാൻ. ആഘോഷങ്ങളുടെ ഭാഗമായുള്ള സംഗീതനിശ ഇന്ന് ലണ്ടനിൽ അരങ്ങേറും.
അൻപത് വയസിനിടയിൽ രണ്ട് ഓസ്കാറുകൾ, രണ്ട് ഗ്രാമി പുരസ്കാരങ്ങൾ, ഗോൾഡൻ ഗ്ലോബ് പുരസ്കാരം, തുടങ്ങി സംഗീത മാന്ത്രികനെ തേടിയെത്താത്ത പുരസ്കാരങ്ങളും നേട്ടങ്ങളുമില്ല. തൊട്ടതെല്ലാം പൊന്നാക്കിയ അപൂർവ പ്രതിഭ. എ.ആർ റഹ്മാൻ സംഗീത ജീവിതത്തിന് തുടക്കമിട്ടതിന്റെ ഇരുപത്തിയഞ്ചാം വാർഷികം സമുചിതമായി ആഘോഷിക്കാനൊരുങ്ങുകയാണ് ആരാധകർ. Yesterday, today, tomorrow എന്ന പേരിൽ ലണ്ടനിലെ എസ്.എസ്.ഇ അറീനയിൽ നടക്കുന്ന സംഗീതനിശയിൽ പാട്ടുകൾ കൊണ്ട് റഹ്മാൻ വിസ്മയം തീർക്കും.
ഇരുപത്തിയഞ്ച് വർഷത്തെ സംഗീത ജീവിതത്തിൽ ആദ്യ ചിത്രമായ റോജ നൽകിയ സന്തോഷവും പ്രചോദനവും വേറിട്ടുനിൽക്കുന്നുവെന്ന് റഹ്മാന്റെ വാക്കുകൾ.
ഇരുപത്തിമൂന്നാം വയസിൽ മുസ് ലിം മതം സ്വീകരിച്ച റഹ്മാൻ സൂഫി മാർഗത്തിലൂടെയുള്ള തന്റെ യാത്രയെ കുറിച്ചും വാചാലനാകുന്നു. മുസ്ലിം മതം സമുദ്രമാണ്. വിശ്വസത്തിലൂടെ വലിയ ആനന്ദം ലഭിക്കുന്നുവെന്നും റഹ്മാൻ പറയുന്നു.
ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ത്രി ഡി ചിത്രമായ ടു പോയിന്റ് സീറോയിലൂടെ മദ്രാസ് മൊസാർട്ടിന്റെ മറ്റൊരു സംഗീത വിസ്മയമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.