ഡെങ്കിപ്പനി ! കേരളത്തിലെ ഏതു കൊച്ചുകുട്ടിക്കും ഇൗ വാക്ക് ഇപ്പോൾ സുപരിചിതമാണ്. ഇൗ പനിക്കു കീഴടങ്ങി മരിച്ചവരുടെ എണ്ണം സംസ്ഥാനത്ത് ഒട്ടും കുറവല്ലാത്തതു തന്നെ ഇതിനു പ്രധാന കാരണം. ഇപ്പോഴും കേരളത്തിലെ വിവിധ ആശുപത്രികളിൽ ഇൗ രോഗത്തിനു ശമനംതേടി എത്തിയിരിക്കുന്നവരും ധാരാളം.
കഴിഞ്ഞ ഇടതുമുന്നണി മന്ത്രിസഭയുടെ കാലത്ത് വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയും പി.കെ.ശ്രീമതി ആരോഗ്യമന്ത്രിയുമായിരുന്ന കാലത്താണ് ആദ്യമായി ഡെങ്കിപ്പനി, ചിക്കൻഗുനിയ എന്നീ രോഗനാമങ്ങൾ ഏറെ ‘ജനകീ’യമായത്.
എന്നാൽ മൂന്നു ദശാബ്ദങ്ങൾക്കു മുൻപ് ഇൗ രോഗത്തെക്കുറിച്ചു സാക്ഷാൽ അടൂർ ഭാസി എന്ന മലയാളിയുടെ പ്രിയപ്പെട്ട നടൻ വെള്ളിത്തിരയിൽ പരാമർശിച്ചിരുന്നു എന്നത് അത്ഭുതമല്ലേ ?
പോൾ ബാബുവിന്റെ കഥയ്ക്കു കലൂർ ഡെന്നീസ് തിരക്കഥയും സംഭാഷണവും രചിച്ചു ജോഷി സംവിധാനം ചെയ്ത എവർഷൈൻ പ്രൊഡക്‌ഷൻസിന്റെ ചിത്രമായിരുന്നു ‘ഇടവേളയ്ക്ക് ശേഷം’.
1984 ൽ പുറത്തിറങ്ങിയ ഇൗ ചിത്രത്തിൽ മധു, മമ്മൂട്ടി, സുമലത, എം.ജി.സോമൻ, സിൽക്ക് സ്മിത എന്നിവർക്കൊപ്പം അടൂർ ഭാസിയും അഭിനയിക്കാനുണ്ടായിരുന്നു.
മധുവിനും അടൂർ ഭാസിക്കും വക്കീലൻമാരുടെ റോളായിരുന്നു. മധു മലയാളി വക്കീലും അടൂർ ഭാസി തമിഴ് ബ്രാഹ്മണൻ വക്കീലും.
ചിത്രത്തിൽ കോടതിയിലെ ബാർ അസോസിയേഷൻ ഹാളിൽ ഇരുവരും കണ്ടുമുട്ടുന്ന സീനുണ്ട്.
അപ്പോൾ മധുവിന്റെ കഥാപാത്രം ചോദിക്കുന്നു,‘ സ്വാമിയെ രണ്ടു ദിവസം കണ്ടില്ലല്ലോ...?ഭാസിയുടെ കഥാപാത്രത്തിന്റെ മറുപടി ഇങ്ങനെ,‘ എനക്ക് ഉടമ്പുക്ക് സുഖമില്ലൈ, ഫീവർ, ഫീവറെന്നാൽ ഡിങ്കൂ ഫീവർ, ഒരേ ഷിവറിങ്.......’
ഡെങ്കിപ്പനി കേരളത്തിൽ ഒട്ടും പ്രചാരത്തിലില്ലാതിരുന്ന കാലത്ത് അടൂർ ഭാസി എടുത്ത ഇൗ കഥാപാത്രം എങ്ങനെ ആ രോഗത്തെ കുറിച്ച് – ഡിങ്കൂ ഫീവർ–പരാമർശിച്ചു? ചോദ്യം തിരക്കഥയെഴുതിയ കലൂർ ഡെന്നീസിനോട് തന്നെ ചോദിച്ചു. പൊട്ടിച്ചിരിയോടെ അദേഹം തന്ന മറുപടി ഇങ്ങനെ,
‘ ഡിങ്കൂ ഫീവർ– അതെന്റെ പ്രയോഗമല്ല. ഫീവർ എന്ന പ്രയോഗം വരെ എന്റേതാകാം. പക്ഷേ ആ ‘ഡിങ്കൂ ഫീവർ ’ അടൂർ ഭാസിയുടെ തന്നെ സംഭാവനയാണ്. അതിൽ തിരക്കഥാകാരനു പങ്കില്ല....’
വർഷങ്ങൾക്കുശേഷം കേരളത്തിൽ പ്രചുരപ്രചാരം നേടിയ ഒരസുഖത്തിന്റെ പേര് അടൂർ ഭാസി എങ്ങനെ അന്നു പരാമർശിച്ചു? സമീപകാലത്ത് ‘ഇടവേളയ്ക്കു ശേഷം’ എന്ന സിനിമ ടിവിയിലൂടെ കണ്ട പ്രേക്ഷകൻ ഇൗ ചോദ്യത്തിന് ഉത്തരം ലഭിക്കാതെ അത്ഭുതപ്പെടുമ്പോൾ കാണാമറയത്തിരുന്ന് ഒരു പക്ഷേ, അടൂർ ഭാസി സ്വതസിദ്ധമായ ശൈലിയിൽ കുമ്പ കുലുക്കി പൊട്ടിച്ചിരിക്കുന്നുണ്ടാകാം. ഹഹഹഹ.