അമ്മയുടെ പ്രസിഡന്റും എം.പിയുമായ ഇന്നസെന്റിനെതിരെ ശക്തമായ വിമർശനവുമായി സംവിധായകൻ വിനയൻ. വിവരദോഷങ്ങളും സ്ത്രീവിരുദ്ധ പ്രസ്താവനകളും വീണ്ടും വിളമ്പരുതെന്നും വിനയൻ പറയുന്നു. ഇന്നസെന്റിന്റെ സ്ത്രീവിരുദ്ധപരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്ന സാഹചര്യത്തിൽ അമ്മ സ്വീകരിക്കുന്ന നിലപാടുകൾക്കുറിച്ച് തുറന്നു പറയുന്നു വിനയൻ:
ഇന്നസെന്റ് തമാശകൾ കുറച്ച് ഓവറാകുന്നുണ്ടോ?
തമാശ രീതിയിൽ പറഞ്ഞു പറഞ്ഞ് ഇന്നസെന്റ് ഗൗരവമുള്ള കാര്യങ്ങളിൽ പോലും തമാശകലർത്തുന്നത് അംഗീകരിക്കാനാവില്ല. ഇന്നസെന്റിന്റെ തമാശകൾ പലപ്പോഴും ഓവറായി പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. കാൻസർ എന്ന മഹാരോഗത്തെ ചിരിച്ചുകൊണ്ട് നേരിട്ട് തമാശക്കാരനായ ഇന്നസെന്റിനോട് എന്നും എനിക്ക് ബഹുമാനം മാത്രമാണ്. എന്നാൽ കേവലം തമാശക്കാരനായ അമ്മ എന്ന സംഘടനയുടെ പ്രസിഡന്റ് മാത്രമല്ല ഇന്നസെന്റ്. ജനപ്രതിനിധി കൂടിയാണ്. താൻ നയിക്കുന്ന സംഘടനയിൽ ഇത്രമാത്രം ഗുരുതരമായ പ്രശ്നം നടക്കുമ്പോൾ അതിനെ തമാശവത്കരിക്കുന്നത് സഹിക്കാനാവുന്നില്ല. ''ഇരയുടെ പേര് എല്ലാവർക്കും അറിയാം എന്നാൽ നിയമം അതായത് കൊണ്ട് നമ്മളാരും അത് പറയുന്നില്ല''- എന്ന അദ്ദേഹത്തിന്റെ പറച്ചിലിൽ പോലും അസഹ്യമായ തമാശയുടെ അംശം ഉണ്ട്.
എനിക്ക് അറിയാവുന്ന ഇന്നസെന്റ് ഇത്രമാത്രം തമാശക്കാരനല്ല. കോമഡി മാത്രമല്ല ഇന്നസെന്റിന് അറിയാവുന്നത്. വളരെ ഗൗരവമായി കാര്യങ്ങളെ സമീപിക്കാൻ അറിയാം. അദ്ദേഹത്തിന് താൽപര്യമുള്ള വിഷയങ്ങളെ ഗൗരവമായി കാണാൻ സാധിക്കുകയും അല്ലാത്തവയെ നിസാരവത്കരിക്കുകയും ചെയ്യുന്നതിലൂടെ സ്വന്തം പ്രതിഛായ തകർക്കുകയാണ് ചെയ്യുന്നത്.
നടന്റെ കാര്യത്തിൽ നിലപാട് എടുക്കുന്നതിൽ ഗൗരവപൂർണ്ണമായ നിലപാട് എടുത്ത ഇന്നസെന്റ് നടിയുടെ കാര്യം തമാശയാക്കുന്നത് ഒരുതരം പൊട്ടൻകളിയാണ്. അമ്മയുടെ നയപരമായ കാര്യങ്ങൾ തീരുമാനിക്കുമ്പോഴും ഗൗരവത്തിൽ തന്നെയാണ് ഇന്നസെന്റ് പെരുമാറുന്നത്.
ഈ തമാശയാണോ താങ്കളുടെ ഒമ്പത് വർഷം നഷ്ടപ്പെടുത്തിയത്?
ഒൻപതു വർഷമായി എനിക്കെതിരേ നടന്ന അപ്രഖ്യാപിത വിലക്കുകളേപ്പറ്റി പലപ്രാവശ്യം ഞാൻ പറഞ്ഞപ്പോഴും എനിക്കൊന്നും അറിയില്ല മോനേ, ഞാൻ ഒന്നും അറിയില്ല എന്നുപറഞ്ഞ് അദ്ദേഹം കൈമലർത്തുകയായിരുന്നു. കോംപറ്റീഷൻ കമ്മീഷൻ ഒാഫ് ഇന്ത്യ ഫൈൻ അടിക്കുന്നതു വരെ ഈ കൈമലർത്തൽ തുടർന്നു.
ഇന്നസെന്റിന്റെ തമാശ രീതിയാണോ മലയാളസിനിമയിലെ മാഫിയ വളർച്ചയ്ക്ക് കാരണം?
പ്രസിഡന്റിനേക്കാൾ ഉപരി ഇന്നസെന്റ് തമാശയൊക്കെ പറഞ്ഞ് സൂപ്പർതാരങ്ങൾക്ക് എന്തിനും ഏതിനും പിന്തുണനൽകുന്ന ഒരാളായി മാറി. ശക്തമായ നിലപാട് എടുക്കാനോ, നെറികേട് കാണിക്കുന്നവരുടെ മുഖത്ത് നോക്കി ഇത് തെറ്റാണെന്ന് പറയാനുള്ള തന്റേടം ഇന്നസെന്റ് കാണിക്കാതെ ഇരുന്നതാണ് മലയാളസിനിമയിൽ മാഫിയ സംഘം പിടിമുറുക്കാനുള്ള കാരണം. അമ്മ എന്നുപറയുന്ന സംഘടന ഇഷ്ടമില്ലാത്തവരെ ഒതുക്കാനുള്ള ഗുണ്ടാസംഘമായി മാറുകയാണ്.
വ്യക്തിപരമായ അനിഷ്ടങ്ങളെ തുടർന്ന് ഞാൻ ഉൾപ്പടെ നിരവധിപ്പേരെ വിലക്കിയപ്പോൾ ഇത്തരം വൈരാഗ്യ ബുദ്ധി വേണ്ട സംഘടനാ പരമായി പോയാൽ മതി എന്ന് അദ്ദേഹത്തിന് പറയാമായിരുന്നു. ഇന്നസെന്റിന്റെ ധൈര്യമില്ലായ്മയാണ് തിലകൻ ചേട്ടനെയും എന്നെയുമൊക്കെ വിലക്കാനുമുള്ള കാരണം. മമ്മൂട്ടിയേക്കാളും മോഹൻലാലിനേക്കാളുമൊക്കെ ജനകീയനായിരുന്നു ഇന്നസെന്റ്. അദ്ദേഹത്തിന് ശക്തമായ നിലപാട് എടുക്കാമായിരുന്നു.
മെഗാസ്റ്റാറുകളുടെ മൗനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ലെഫ്നന്റ് കേണൽ പദവിയുള്ള മോഹൻലാലും നിയമം അറിയാവുന്ന മമ്മൂട്ടിയും പാലിച്ച മൗനം പേടിപ്പിക്കുന്നതാണ്. അവിടെ ഇരിക്കുമ്പോൾ ഈ കാണിക്കുന്നത് തെറ്റാണ് അല്ലെങ്കിൽ ശരിയാണ് എന്ന രണ്ടിലൊരു നിലപാട് അവരുടെ മനസിൽ തീർച്ചയായും ഉണ്ടായിരുന്നിരിക്കും. അവർ ഒന്ന് എഴുന്നേറ്റിരുന്നെങ്കിൽ ശബ്ദമുണ്ടാക്കിയവർ നിശബ്ദരാകുമായിരുന്നു. തന്ത്രങ്ങൾ അറിയാത്തവരല്ല ഈ മെഗാ താരങ്ങൾ. അവർക്ക് ഏതെങ്കിലും ഒരു നിലപാട് എടുക്കാമായിരുന്നു.