സമകാലീന സംഭവങ്ങൾ വിഷയമാകുന്ന അയാൾ ശശി എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ശശി എന്ന കേന്ദ്രകഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ അസ്തമയം വരെ എന്ന ചിത്രത്തിന് ശേഷം സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എന്നാൽ ചിത്രം റിലീസ് ചെയ്യാനുള്ള ഒാട്ടത്തിനിടയിൽ തന്റെ ജീവൻ തന്നെ അപകടത്തിലായി സ്വയം ശശിയായിപ്പോയ സംഭവം വിവരിക്കുകയാണ് സംവിധായകൻ സജിൻ ബാബു.
ഒരു ദിവസം രാത്രി വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്നു. അപ്പോൾ, ഒരു നായ കുറുകെ ചാടി. ബൈക്കിൽ നിന്ന് താൻ വീണ് തല പൊട്ടി ചോരയൊലിച്ചു. കാലിനും പരുക്കുണ്ട്. രാത്രി ഒമ്പതരയ്ക്കാണ് സംഭവം നടന്നത്. തിരുമല ജംഗ്ഷനിലാണ് സംഭവം നടക്കുന്നത്. ആളുകൾ ഒാടിക്കൂടി. എന്നെ എടുത്ത് റോഡിന്റെ സൈഡിൽ കിടത്തി. തലയിൽ നിന്ന് ചോരയൊഴുകുന്നുണ്ട്. അവർ പറയുന്നതൊക്കെ എനിക്ക് കേൾക്കാം. പക്ഷെ പ്രതികരിക്കാൻ കഴിയുന്നില്ല. എന്റെ ബോധം നഷ്ടപ്പെട്ടിരുന്നില്ല.
തട്ടിപ്പോകാൻ സാധ്യതയുണ്ട്. കേസാകുമെന്നൊക്കെ ഇവർ പരസ്പരം പറയുന്നത് എനിക്ക് കേൾക്കാം. പക്ഷെ എനിക്ക് മറുപടി പറയാൻ കഴിയുന്നില്ല. നമ്മുടെ മരണം മുന്നിൽ കാണുന്ന അവസ്ഥ. ചിലർ ടാക്സിക്കാരോടൊക്കെ പറയുന്നുണ്ട് നിങ്ങൾക്ക് വണ്ടിയുള്ളതല്ലേ, അപ്പോൾ നിങ്ങളാണ് ആശുപത്രിയിൽ കൊണ്ടുപോകേണ്ടതെന്ന്. ചിലരൊക്കെ കാർ നിർത്തി വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. എങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ ആരും ശ്രമിക്കുന്നില്ല. ഒരാൾ എന്റെ ഫോൺ എടുത്ത് എന്റെ കൈവിരലുകൾ കൊണ്ട് ഫോൺ അൺലോക്ക് ചെയ്ത് അതിലെ കോൺടാക്ട്സ് നോക്കി ലൂയി മാത്യുവിനെയും ചില സഹപ്രവർത്തകരെയും വിളിച്ചുവരുത്തി അവർ വഴുതക്കാട് നിന്ന് സംഭവസ്ഥലത്തെത്തി അവരുടെ കാറിലാണ് എന്നെ ആശുപത്രിയിലെത്തിച്ചത്.
എന്റെ മുറിവ് പുറമേയുള്ളതായതുകൊണ്ട് രക്ഷപെട്ടു. സിറ്റിസ്കാനിൽ തലയ്ക്ക് കുഴപ്പുമുണ്ടായിരുന്നില്ല. രക്തം പോയി എന്നുമാത്രമേ ഉള്ളൂ. എന്നാൽ വേറെ ആർക്കെങ്കിലും ഇത് പോലെ അപകടമുണ്ടായാൽ തലയ്ക്ക് പൊട്ടൽ സംഭവിച്ചാൽ എത്രയും വേഗം നമ്മൾ ആശുപത്രിയിലെത്തിച്ചില്ലെങ്കിൽ ജീവൻ നഷ്ടപ്പെട്ടേക്കാം. ഞാൻ എന്റെ ആയുസിന്റെ ബലം കൊണ്ട് മാത്രം രക്ഷപെട്ടയാളാണ്. എത്രയൊക്കെ ബോധവൽക്കരണം നടത്തിയാലും ജനങ്ങളുടെ സ്വഭാവം മാറുന്നില്ല. സജിൻ ബാബു തലയിൽ ബാൻഡേജ് ഒട്ടിച്ചാണ് മനോരമ ന്യൂസ് പുലർവേളയിൽ അതിഥിയായെത്തിയത്. അദ്ദേഹത്തിന്റെ കാലിനും പരുക്കുണ്ടായിരുന്നു.