‘‘എന്റെ അമ്മ ചിരിക്കുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല, എപ്പോഴും ആ മുഖത്ത് മ്ലാനത തളം കെട്ടി നിന്നിരുന്നു’’. ബോളിവുഡിലെയും തെന്നിന്ത്യയിലെയും പ്രശസ്ത ഛായാഗ്രാഹകൻ രവിവർമ്മനാണ് ഒരു അഭിമുഖത്തിൽ തന്റെ അമ്മയേക്കുറിച്ച് ഇങ്ങനെ പറഞ്ഞത്.
‘‘ക്യാമറക്കണ്ണുകളിലൂടെ നോക്കുന്നതിന് മുമ്പ് ഒരോ തവണയും എന്റെ കണ്ണുകൾ അടയ്ക്കുമ്പോൾ ഞാൻ കാണുന്നത് ക്ഷീണിച്ച ഒട്ടേറെ സന്ദേഹങ്ങളാൽ മൂടപ്പെട്ട ആ മുഖമായിരുന്നു. എന്നേക്കുറിച്ചോർത്താണ് അമ്മയുടെ മുഴുവൻ ആകുലതയുമെന്ന് തോന്നിയിരുന്നു. അതുകൊണ്ടുതന്നെ എന്റെ ഒരോ ഫ്രെയിമിലും കൂടുതൽ വെളിച്ചം പകരാൻ ഞാൻ ശ്രമിച്ചു, ഒപ്പം നിറങ്ങളും, സന്തോഷം പകരുന്ന നിറങ്ങൾ.’’
രവിക്ക് 12 വയസ്സുളളപ്പോഴാണ് അമ്മ മരിക്കുന്നത്. അന്ന് തമിഴ് നാട്ടിലെ തഞ്ചാവൂരിലായിരുന്നു താമസം. അച്ഛനെ വളരെ ചെറുപ്പത്തിലെ തന്നെ നഷ്ടമായിരുന്നു. അമ്മയുടെ കൂടി വിയോഗത്തോടെ രവിയും സഹോദരങ്ങളും ശരിക്കും അനാഥരായി.
‘‘ആ രാത്രി എനിക്കൊരിക്കലും മറക്കാനാവുകയില്ല. അന്ന് ഞാൻ നേരത്തെ ഉറങ്ങാൻ കിടന്നു. രാത്രിയിലെപ്പോഴോ തണുത്തുവിറച്ച അമ്മ എന്റെ പുതപ്പെടുത്ത് പുതച്ചു. പുതപ്പുമാറ്റിയതും ഞാൻ കരഞ്ഞപ്പോൾ അമ്മ ആ പുതപ്പെന്നെ തന്നെ പുതപ്പിച്ചു. പിറ്റേ ദിവസം രാവിലെ ഞാൻ കളിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ സഹോദരൻ ഒാടി വന്നിട്ടു പറഞ്ഞു ‘അമ്മ മരിച്ചു കിടക്കുന്നുവെന്ന്’. ഉറക്കത്തിൽ അമ്മ മരണത്തിലേക്ക് വീഴുകയായിരുന്നു. അസുഖം കൂടി ദേഹമാസകലം തണുത്തപ്പോഴായിരിക്കണം അമ്മ എന്റെ പുതപ്പെടുത്ത് പുതയ്ക്കാന്‍ നോക്കിയത്. പക്ഷേ.. അതോടെ ഈശ്വരനിലുളള എന്റെ വിശ്വാസം പോലും ഒരു നിമിഷം നഷ്ടപ്പെട്ടു. ‘‘ആ രാത്രി ഞാൻ കരഞ്ഞില്ലായിരുന്നുവെങ്കിൽ അമ്മ ഇന്നും എന്നോടൊപ്പമുണ്ടായിരുന്നു. ഇന്നും ആ കുറ്റബോധവുമായാണ് ഞാൻ ജീവിക്കുന്നത്.– രവി വർമ്മന്റെ വാക്കുകൾ. ജീവിക്കാനുളള ആശ തന്നെ നഷ്ടപ്പെട്ട രവി ഒടുവിൽ ജീവനൊടുക്കാൻ തീരുമാനിച്ചു. റെയിൽവേട്രാക്കിൽ തലവെച്ച് ട്രെയിൻ വരുന്നതും കാത്ത് കിടന്നപ്പോൾ ഒരു പോലീസുകാരൻ അതുവഴിവന്നു. എഴുന്നേൽപ്പിച്ചു കൂടെ കൂട്ടിക്കൊണ്ടുപോയി. അയാൾ രവിക്ക് ബിരിയാണി വാങ്ങിക്കൊടുത്തു.
പക്ഷേ പിന്നീടയാളിൽ നിന്നുണ്ടായത് മോശമായ പെരുമാറ്റമായിരുന്നു. തുടർന്ന് തുമ്പില്ലാതിരുന്ന ഒരു മോഷണക്കേസിൽ രവിയെ സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തു. തുടർന്ന് ഒരു മാസത്തോളം ജീവിതം ദുർഗുണ പരിഹാര പാഠശാലയിൽ. നിഷ്കളങ്കരായവർ പോലും കുറ്റവാളികളായി മാറുന്ന അന്തരീക്ഷമാണ് അവിടുത്തേത്.
ഒരു മാസത്തിനുശേഷം ഒരു ബന്ധുവാണ് രവിയെ ജാമ്യത്തിലെടുത്തത്. പക്ഷേ അപ്പോഴേക്കും തന്റെ ഗ്രാമത്തിലുളളവരെല്ലാം തന്നെ ഒരു കള്ളനായി മുദ്രകുത്തി കഴിഞ്ഞിരുന്നുവെന്ന് രവി തിരിച്ചറിഞ്ഞു. ‘‘അതോടെ ഞാൻ ഒരു തീരുമാനമെടുത്തു , ഒന്നുകിൽ ഒരു രാജാവിനെപ്പോലെ മെഴ്സിഡസിൽ എന്റെ ഗ്രാമത്തിലേക്ക് തിരിച്ചു ചെല്ലും. അതിനു പറ്റിയില്ലെങ്കിൽ മരണത്തോടെയേ അതുണ്ടാകൂ’’.