വ്യത്യസ്ത പ്രമേയങ്ങളുള്ള സിനിമകളിലൂടെ മലയാളത്തിൽനിന്നും ദേശിയതലത്തിൽ ശ്രദ്ധനേടിയിട്ടുള്ള സംവിധായകനാണ് പ്രിയനന്ദൻ. അദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് പാതിരാക്കാലം. ഷൂട്ടിങ് പൂർത്തിയാക്കിയ സിനിമ അടുത്ത സെപ്റ്റംബറോടെ തിയേറ്ററുകളിലെത്തും.
വർത്തമാനകാലത്തിൻറെ ആശങ്കകൾ പങ്കുവയ്ക്കുന്നതാണ് പ്രിയനന്ദൻറെ എല്ലാസിനിമകളും. ദേശീയ അവാർഡിന് അർഹമാക്കിയ പുലിജൻമം മുതൽ, നെയ്ത്തുകാരന്‍ , സൂഫിപറഞ്ഞകഥ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ സിനിമകള്‍ പ്രിയനന്ദൻ എന്ന സംവിധായകനെ മലയാളിക്ക് പരിചിതനാക്കി. ഒപ്പം, വേറിട്ട കാഴ്ചയിലുടെ കഥപറയുന്ന സിനിമാക്കാരനാരനെന്ന പേരിനും ഉടമ. ഷൂട്ടിങ് പൂർത്തിയാക്കി റിലീസിന് തയ്യാറാകുന്ന പാതിരാക്കാലം എന്ന ചിത്രവും അങ്ങനെതന്നെ. അടിച്ചമർത്തപ്പെടുന്ന കാലഘട്ടത്തിൽ സ്വാതന്ത്ര്യമെന്നത് വെറുംവാക്കാകുന്നു, അതിനെ ചോദ്യംചെയ്യുന്ന പൗരൻ സംശയത്തിന്‍റെ നിഴലിലും. നിഗൂഡമായൊരു കഥപറയുന്നതിനൊപ്പം സമകാലികമായൊരു ചിന്തയേയും വെളളിത്തിരയിലെത്തിക്കുന്നു.
തീയേറ്ററുകളെ കൂടാതെ ചിത്രംപ്രദർശിപ്പിക്കാൻ സന്നദ്ധസംഘടനകളുടേയും, സാംസ്കാരിക സംഘടനകളുടേയുമൊക്കെ സഹായംതേടും. നല്ലസിനിമകളുടെ ഭാഗമാവുക എന്നതിലാണ് എന്നുംതാൽപര്യമെന്ന് നിർമാതാവ് മുരളി മട്ടുമ്മൽ
മൈഥിലി, കലേഷ് കണ്ണാട്ട്, ശ്രീജിത്ത് രവി, ഇന്ദ്രൻസ് തുടങ്ങിയവർക്കൊപ്പം നാടകവേദികളിൽനിന്നെത്തിയ ഒരുകൂട്ടമാളുകളും സിനിമയില്‍ വേഷമിടുന്നുണ്ട്. സെപ്റ്റംബറോടെ ചിത്രം തിയേറ്ററുകളിലെത്തും.