ഫിലിപ്പ്സ് ആൻഡ് ദി മങ്കിപ്പെൻ എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണു ഷാനിൽ മുഹമ്മദ്. ഷാനിലും റോജിൻ തോമസും ചേർന്നൊരുക്കിയ മങ്കിപ്പെന്നിനു ശേഷം ഷാനിൽ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് അവരുടെ രാവുകൾ.
ആസിഫ് അലി, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഇന്നു തിയറ്ററുകളിലെത്തും. ആദ്യ സ്വതന്ത്ര സംരംഭത്തെക്കുറിച്ചു ഷാനിൽ മുഹമ്മദ് സംസാരിക്കുന്നു.
∙അവരുടെ രാവുകൾ അവളുടെ രാവുകളുമായി സിനിമയ്ക്കു ബന്ധമൊന്നുമില്ല. കുടുംബ സമേതം ധൈര്യമായി കയറാവുന്ന ചിത്രമാണു തന്റേതെന്നു ഷാനിൽ ഉറപ്പു തരുന്നു. ഗ്രാമത്തിൽ നിന്നു കൊച്ചിയിൽ വിവിധ ലക്ഷ്യങ്ങളുമായി എത്തുന്ന മൂന്നു ചെറുപ്പക്കാരുടെ കഥയാണു സിനിമ പറയുന്നത്.
ആസിഫ് അലിയും ഉണ്ണി മുകുന്ദനും വിനയ് ഫോർട്ടുമാണു നായകൻമാർ. ഇവരുടെ സ്വപ്നങ്ങളുടെ കഥ പറയുന്ന ചിത്രത്തിന് അവരുടെ രാവുകൾ എന്ന പേരല്ലാതെ എന്താണു പേരിടുക, ഷാനിൽ ചോദിക്കുന്നു. ഹണി റോസ്, ലെന, മിലാന എന്നിവരാണു മറ്റു താരങ്ങൾ.
∙ അനൗൺസ് ചെയ്ത് ഏറെ നാളുകൾക്കു ശേഷമാണു സിനിമ തിയറ്ററുകളിലെത്തുന്നത് ? ചിത്രത്തിന്റെ നിർമാതാവ് അജയ് കൃഷ്ണന്റെ മരണം വളരെ വലിയ ആഘാതമായിരുന്നു. മൂന്നു മാസം സിനിമയുടെ വർക്ക് നടന്നില്ല. അദ്ദേഹത്തിന്റെ കുടുംബം മുന്നോട്ടു വന്നാണു ചിത്രം പൂർത്തിയാക്കിയത്.
∙എങ്ങനെയാണു പ്രതിസന്ധിഘട്ടം അതിജീവിച്ചത് ? ഇനി എന്താണെന്ന് അറിയാതെ നിൽക്കുമ്പോളാണു ചില മാധ്യമങ്ങളിൽ സിനിമയുടെ പ്രിവ്യു കണ്ട ശേഷമാണു നിർമാതാവ് ആത്മഹത്യ ചെയ്തതെന്ന വാർത്ത വന്നത്. ഇതു വല്ലാതെ തളർത്തി. ചിത്രത്തിനു വിതരണക്കാരെ കണ്ടെത്താൻ കഴിയാത്ത സ്ഥിതിയായിരുന്നു. എഡിറ്റിങ് പോലും ആരംഭിക്കാത്ത സമയത്താണു നിർമാതാവ് പ്രിവ്യു കണ്ട വാർത്ത ചിലർ പടച്ചു വിട്ടത്.
അജയ്ക്കു വേണ്ടി ചിത്രം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബമാണു ചിത്രത്തിന്റെ തുടർനിർമാണം ഏറ്റെടുത്തത്. സിനിമയെ ഏറെ സ്നേഹിച്ചിരുന്ന അജയ്ക്കുള്ള ആദരവാണ് ഈ സിനിമ. സിനിമ കണ്ട സോപാനം എന്റർടെയ്ൻമെന്റ്സിലെ ശരത്താണു ചിത്രം തങ്ങൾ വിതരണം ചെയ്തു കൊള്ളാമെന്ന് അറിയിച്ചു മുന്നോട്ടു വന്നത്.
വിതരണത്തിന് ആളെ കിട്ടിയതോടെ ആത്മവിശ്വാസമായി. ചിത്രത്തിന്റെ ടീസറുകളും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. സിനിമ പ്രേക്ഷകർ സ്വീകരിക്കുമെന്നാണു പ്രതീക്ഷ.
∙റിലീസ് വൈകിയതിനെ എങ്ങനെ കാണുന്നു? ഒട്ടേറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. ഏതു കാലത്തും പറയാവുന്ന ഒരു കഥയാണ് അവരുടെ രാവുകൾ. യുവാക്കൾക്കു മാർഗനിർദേശങ്ങൾ നൽകാൻ ആരുമില്ലാത്ത ഇക്കാലത്തു സിനിമയ്ക്ക് ഏറെ പ്രസക്തിയുണ്ട്. സിനിമാമോഹം കാരണം ദുബായിലെ ജോലി കളഞ്ഞു കൊച്ചിയിൽ വന്നയാളാണു ഞാൻ. കണ്ണൂരിൽ ജനിച്ചു വളർന്ന എനിക്കു കൊച്ചി വേറൊരു ലോകമായിരുന്നു.
കഥയിൽ ചില സ്ഥലത്തെങ്കിലും ഞാനുണ്ടെന്നു എനിക്കു തോന്നിയിട്ടുണ്ട്.. കൊച്ചിൻ മീഡിയ സ്കൂളിൽ പഠിക്കുമ്പോഴാണു റോജിൻ തോമസിനെ പരിചയപ്പെടുന്നത്. ഇന്നത്തെ തലമുറയ്ക്കു പെട്ടെന്നു റിലേറ്റ് ചെയ്യാൻ കഴിയുന്ന വിഷയമാണു സിനിമ ചർച്ച ചെയ്യുന്നത്.