നാടകത്തിന്റെ തട്ടകത്തിൽനിന്നു സിനിമയിലേക്കെത്തുന്നവർക്ക് അൽപം ചൂടു കൂടുതലാണ്. നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നമ്മളാരും കാണാത്ത തലങ്ങളിൽനിന്ന് അവർ സംസാരിച്ചുകളയും. നമ്മളൊട്ടും പ്രതീക്ഷിക്കാത്ത വിഷയങ്ങളിൽ നമുക്കൊരാളായി നിന്ന് വർത്തമാനം പറയും. സിനിമയുടെ താരപരിവേഷമില്ലാത്ത ആ തുറന്നുപറച്ചിലുകളാണ് അവരെ ശ്രദ്ധേയരാക്കുന്നത്. അലൻസിയർ അങ്ങനെയുള്ളൊരാളാണ്.
അലൻസിയർ സംസാരിക്കുന്നു, ആദ്യ ചിത്രമായ ദയയ്ക്കു ശേഷം വർഷങ്ങൾക്കിപ്പുറം മഞ്ജു വാര്യരുമൊത്ത് അഭിനിക്കുന്നതിനെക്കുറിച്ച്, ബീഫ് നിരോധനത്തേയും സിനിമയിലെ വനിതാസംഘടനയേയും കുറിച്ച്.
ദയയിലെ ലേലക്കാരന്റെ വേഷത്തിലാണ് അലൻസിയർ ആദ്യം വെള്ളിത്തിരയിലെത്തുന്നത്. പിന്നെയും വർഷങ്ങൾ വേണ്ടി വന്നു സിനിമയിലൊന്നു ചുവടുറപ്പിക്കുവാൻ. ഇപ്പോൾ സിനിമയിൽ സജീവമായതിനു ശേഷം ആദ്യമായി മഞ്ജു വാര്യർക്കൊപ്പം.
ദയയും മഞ്ജുവും
‘ഉദാഹരണം സുജാത’യിൽ എനിക്ക് ഒരു ദിവസത്തെ ഷൂട്ടിങ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾക്കു േശഷമാണ് മഞ്ജുവിനെ കാണുന്നത്. ഷൂട്ടിങ്ങിനു ചെന്നപ്പോഴാണ് മഞ്ജുവിനു മനസ്സിലായത് ദയ എന്ന സിനിമയിൽ ലേലക്കാരന്റെ വേഷം അഭിനയിച്ചത് ഞാനാണെന്ന്. മഹേഷിന്റെ പ്രതികാരം ഉൾപ്പെടെയുള്ള എന്റെ പടങ്ങൾ മഞ്ജു കണ്ടിട്ടുണ്ട്. എന്നിട്ടും ദയയിൽ ഞാനുമുണ്ടായിരുന്നെന്നു മനസ്സിലായിരുന്നില്ല. മലയാളത്തിൽ എനിക്കൊരുപാട് ആദരവുള്ളൊരു നടിയാണ് അവർ. അവർ ഈ സിനിമയിൽ ഉള്ളതുകൊണ്ടു മാത്രമാണ് ഞാൻ ഡേറ്റ് കൊടുത്തതു തന്നെ.
മഞ്ജുവിനോടൊപ്പം അഭിനയിക്കുക എന്നത് വളരെ സന്തോഷമാണ്. ദയയിൽ അഭിനയിക്കുന്ന കാലത്ത് ഞാൻ ഇന്നത്തെപ്പോലെ സിനിമയിലൊന്നും സജീവമായിരുന്നില്ല. ചെറിയ സീനുകളിൽ വന്നുപോയിരുന്ന ആൾ മാത്രമായിരുന്നു. അന്നും മഞ്ജു വലിയ താരമാണ്. ഞാൻ ദൂരെ നിന്നു മാത്രം മഞ്ജുവിനെ നോക്കിക്കാണുന്നൊരാളും. ഇന്ന് ഞാന്‍ സിനിമയിൽ അത്യാവശ്യം സജീവമായിക്കഴിഞ്ഞിട്ട്, അന്ന് ഇങ്ങനെ ആദരിച്ചിരുന്നൊരാളോടൊപ്പം അഭിനയിക്കുന്നതു രസകരമല്ലേ.
രാജസ്ഥാൻ മരുഭൂമിയും വെളുപ്പാന്‍കാലവും
ദയയിലെ ആ രംഗത്തിന്റെ ഷൂട്ടിങ് രാജസ്ഥാനിലെ മരുഭൂമിയിലാണ് നടന്നത്. വെളുപ്പിനു മൂന്നുമണിക്കൊക്കെയായിരുന്നു ഷൂട്ടിങ്. ഡിസംബറിൽ അവിടെ കൊടും മഞ്ഞാണ്. സൂര്യൻ എപ്പോഴാണ് ഉദിക്കുന്നതെന്നുപോലും അറിയാനാവില്ല. സൂര്യൻ ഉദിക്കുന്നത് നോക്കിയിട്ടാണ് ഷൂട്ടിങ് നടന്നുകൊണ്ടിരുന്നത്. അതും കാത്ത് മരുഭൂമിയിൽ ഇരിക്കേണ്ട അവസ്ഥയാണ്. മൂടൽ മഞ്ഞ് അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മരുഭൂമിയായിരുന്നു. സൂര്യൻ തെളിഞ്ഞു വരുമ്പോഴേ അടുത്തിരിക്കുന്ന ആളെപ്പോലും നമുക്ക് മനസ്സിലാവൂ.
എന്റെ സീനിനുവേണ്ടി വെളുപ്പിന് നാലുമണിക്ക് മരുഭൂമിയിൽ എത്തി. ഉച്ചയ്ക്കുശേഷം മൂന്നുമണിക്കാണ് സൂര്യനെ കണ്ടുതുടങ്ങിയത്. സൂര്യൻ പോകുന്നതിനു മുൻപ് സീൻ തീർക്കണം. അതിന് മൂന്നു ക്യാമറ വച്ചിട്ടാണ് ദയയിലെ ലേലം വിളി ഷൂട്ട് ചെയ്തത്. സ്ക്രിപ്റ്റ് എനിക്ക് നേരത്തെ തന്നതുകൊണ്ടും ഞാനൊരു നാടകക്കാരനായതുകൊണ്ടുമാകാം, കാണാതെ പഠിച്ച് അഭിനയിക്കുകയും ചെയ്തു.
ചന്തയിൽ ഒരാളെ ലേലം വിളിക്കുന്ന സീനായിരുന്നു. ആ ലേലം വിളിക്ക് മാർക്കറ്റിലുള്ള എല്ലാവരും റാംപിനു ചുറ്റും വരണം. ഭാഷ അറിയാത്ത, രാജസ്ഥാനിൽ നിന്നുള്ള ജൂനിയർ ആർട്ടിസ്റ്റുകളുണ്ട്. ഗ്രാമപ്രദേശത്തുനിന്നുള്ള ആളുകളുണ്ട്. ഞാൻ മലയാളത്തിലാണ് പറയുന്നത്. മാർക്കറ്റിന്റെ സെറ്റ് ആണ് ഇട്ടിരിക്കുന്നത്. വേണു എന്നോട് പറഞ്ഞത് അവിടെയുള്ള ഒട്ടകത്തെപ്പോലും റാംപിനടുത്തു കൊണ്ടുവരണം എന്നായിരുന്നു. അതൊരു ഇംപ്രവൈസേഷൻ ലെവലിൽ ചെയ്യേണ്ടതായിരുന്നു.
എനിക്ക് ഇത്ര ദിനാറാണ് എന്നെ ലേലം ചെയ്തോളൂ എന്നു പറഞ്ഞ് മഞ്ജു റാംപിലേക്ക് കയറുന്നതാണ് രംഗം. അതിനു തുടർച്ചയായി ലേലം തുടങ്ങുന്നു. പിന്നീട് സംഭവിച്ചെതെല്ലാം അത്ഭുതമാണ്. വേണു സാർ പറഞ്ഞതുപോലെ രാജസ്ഥാനിൽ നിന്നുവന്ന ആളുകളും ഒട്ടകം പോലും ആ റാംപിനുചുറ്റും തടിച്ചുകൂടി. ഷോട്ട് അവസാനിച്ച ശേഷം സൂര്യൻ പോവുകയും ചെയ്തു.
ഒരു മാറ്റവുമില്ല
ദയയിൽനിന്ന് ഉദാഹരണം സുജാതയിലെത്തിയപ്പോഴും മഞ്ജുവിൽ ഒരു വ്യത്യാസവും എനിക്ക് തോന്നിയിട്ടില്ല. ദയയിൽ അഭിനയിക്കുമ്പോൾ അഭിനേത്രി എന്ന നിലയിൽ പേരെടുത്ത കാലഘട്ടമായിരുന്നു. അവർ അന്നു പെരുമാറിയതുപോലെ തന്നെയാണ് ഇപ്പോഴും എന്നെ കണ്ടപ്പോൾ പെരുമാറുന്നത്. എങ്കിലും തമാശയൊക്കെ പറഞ്ഞ് അടുത്തിടപഴകുന്ന ഒരാളായിരുന്നില്ല അന്ന്. അവരന്ന് അത്രയും വലിയൊരു നടിയായിരുന്നു. ദയയിൽ അഭിനയിക്കുമ്പോൾ എനിക്ക് കുറച്ചുകൂടി ടെൻഷനുണ്ടായിരുന്നു. വേണു എന്ന സംവിധായകന്റെ, വളരെ കർശനമായിട്ടുള്ള സെറ്റ് ആയിരുന്നു അത്.
ഉദാഹരണം സുജാതയിലെ അനുഭവം
മഞ്ജുവിനൊപ്പമാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി. നമ്മുടെ മനസ്സിനോടു ചേർന്നു നിൽക്കുന്ന ഒരു ക്യാരക്ടറാണ് ഈ സിനിമയിൽ അവർ അവതരിപ്പിക്കുന്നത്. .
ദയയുടെ സമ്മാനങ്ങള്‍
ആദ്യം റിലീസ് ആയ എന്റെ പടം ദയ ആണ്. അതിനു മുമ്പ് പി.എ. ബക്കറിന്റെ സിനിമയിൽ അഭിനയിച്ചിരുന്നെങ്കിലും അതു പുറത്തിറങ്ങിയില്ല. വേണുവിന്റെ സുഹൃത്തുക്കളായ എം.പി. സുകുമാരൻ നായർ, രാജീവ് എന്നിവരുടെ സിനിമയിലേക്ക് എന്നെ കൊണ്ടുപോയത് ദയ എന്ന സിനിമയാണ്. എം.പി. സുകുമാരൻ നായരുടെ ശയനം മുതൽ ജലാംശം വരെയുള്ള സിനിമയിൽ അഭിനയിക്കാനുള്ള അവസരം കിട്ടി. സിനിമയിലെ എന്റെ ബാലപാഠങ്ങൾ ഇവരുടെ സിനിമയിൽ അഭിനയിക്കാൻ കിട്ടിയ അവസരങ്ങളാണ്.
അത്ഭുതപ്പെടുത്തിയ അഭിനയം
ദയയിൽ ഏറ്റവും വ്യത്യസ്തമായ അഭിനയമായിരുന്നു മഞ്ജുവിന്റേത്. ക്യാമറാമാനായി പേരെടുത്ത വേണു എംടി സാറിന്റെ സ്ക്രിപ്റ്റിൽ സംവിധാനം ചെയ്യുന്ന സിനിമ. ദയയിൽ മഞ്ജുവും ഞാനും തമ്മിലുള്ള സീനുകളിൽ മാത്രമേ മഞ്ജുവിന്റെ അഭിനയം കണ്ടിട്ടുള്ളൂ. ബാക്കി സീനുകളിലെ ലൊക്കേഷനിലൊന്നും പോകേണ്ടിവന്നിട്ടില്ല എനിക്ക്. ലേലം വിളിയുടെ സീൻ കഴിഞ്ഞ് ഒരു പാട്ട് സീനിലേക്കാണ് പോകുന്നത്. മഞ്ജു നൃത്തം പഠിച്ച ആളാണ്. ആ ശൈലിയിലുള്ള നൃത്തമല്ല സിനിമയിൽ ആവശ്യം. ഞാനും ആ ഡാൻസിന്റെ ഭാഗമായി വരുന്നുണ്ട്. ഡാൻസ്മാസ്റ്റർ ഇവരോട് പറയുമ്പോൾ പത്തു മിനിറ്റ് പ്രാക്ടീസ് ചെയ്തിട്ട് ടേക്കിൽ ഞെട്ടിപ്പിക്കുന്ന പെർഫോമൻസാണ്.
എത്ര അനായാസമായിട്ടാണ് അവർ കഥാപാത്രത്തിലേക്ക് പോകുന്നതും ചുവട് വയ്ക്കുന്നതും ഭാവങ്ങൾ മാറുന്നതും ഒക്കെ. അത്ഭുതം കൊണ്ടിട്ടുണ്ട്. ഇന്നും അതുപോലെ തന്നെയാണ്. ഉദാഹരണം സുജാതയിൽ അഭിനയിക്കുമ്പോഴും അത് കാണാം. ഇപ്പോഴും കൂടെ അഭിനയിക്കുന്ന ആളിന്റെ ഭാവം ഞാൻ ശ്രദ്ധിക്കാറില്ല. ഉദാഹരണം സുജാതയിലും അങ്ങനെ തന്നെ. പക്ഷേ ഇടയ്ക്ക് മോണിറ്ററിൽ പോയി നോക്കുമ്പോൾ ഞെട്ടിപ്പോകും. മഞ്ജു എത്ര ബ്രില്യന്റായിട്ട് അഭിനയിക്കുന്ന നടിയാണ്. മലയാളത്തിന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് മഞ്ജുവാര്യർ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആ ഭാഗ്യത്തിനോടൊപ്പം എനിക്കും സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം കിട്ടി.
ദൈവം പറഞ്ഞിട്ട് കേട്ടില്ല, പിന്നെയാ...
ജനങ്ങൾ എന്തു വസ്ത്രം വസ്ത്രം ധരിക്കണം, എന്ത് ആഹാരം കഴിക്കണം, എന്തു പ്രാർഥിക്കണം എന്നൊക്കെ ഭരണകൂടം തീരുമാനിക്കുന്ന അവസ്ഥയിലേക്കു മാറുന്നതാണു ഫാഷിസം. ഈ കണ്ടുവരുന്നതൊക്കെ അതാണ്. പക്ഷേ അതൊക്കെ തിരിച്ചറിയുന്ന ഒരു തലമുറ ഇവിടെയുണ്ട് എന്നതാണ് എനിക്കെന്റെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള വിശ്വാസം. സമൂഹത്തോട് ഉത്തരവാദിത്തമുള്ള കലാകാരൻമാരെല്ലാം ഇതിനെപ്പറ്റി പ്രതികരിക്കുന്നുണ്ട്. ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. മഹാനായ നടന്‍ കമൽഹാസൻ പോലും സംസാരിച്ചില്ലേ? എന്ത് കന്നുകാലി സംരക്ഷണത്തിന്റെ പേരിലായാലും മനുഷ്യരുടെ ഭക്ഷണകാര്യത്തിൽ വിലക്കുകൾ കൊണ്ടുവരുന്നത് അപകടകരമാണ്.
പിന്നെ എനിക്കിതിൽ വലിയ ഭയപ്പാട് തോന്നുന്നില്ല. കാരണം, ദൈവമാണ് മനുഷ്യരെ സൃഷ്ടിച്ചതെന്നാണല്ലോ വിശ്വാസം. അതേ ദൈവം ഭക്ഷിക്കരുതെന്നു പറഞ്ഞ കനി പോലും കഴിച്ചവരാണു മനുഷ്യർ. ഇതൊന്നും നിലനിൽക്കാൻ പോകുന്നില്ല.
കോഴിയെ ഞാൻ എന്റെ സഹോദരിയായി പ്രഖ്യാപിച്ചു
പശുവിനെ അമ്മയാക്കാമെങ്കിൽ കോഴിയെ എനിക്ക് എന്റെ സഹോദരിയാക്കിക്കൂടേ? കോഴിക്കു മാത്രം ആരും ചോദിക്കാനും പറയാനും ഇല്ലെന്നാണോ? കോഴിയെ അങ്ങനെയിപ്പോൾ മതേതരവാദി ആക്കണ്ട. ഞാനിപ്പോൾ അതുകൊണ്ട് കോഴി കഴിക്കാറില്ല. സ്കൂളിൽ പണ്ട് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുമായിരുന്നു ഞാൻ. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരൻമാരാണെന്ന്. എന്തു കള്ളത്തരമാണത്. അങ്ങനെയാണെങ്കില്‍ എനിക്കൊരു ഇന്ത്യക്കാരിയെ കല്യാണം കഴിക്കാനാകുമോ? എനിക്കു രണ്ടു പിള്ളേരുണ്ടാകുമോ? കള്ളമല്ലേ ആ പറയുന്നത്. ഇപ്പോൾ പറയുന്നു, പശു അമ്മയാണെന്ന്. എന്നാൽ പിന്നെ കോഴി സഹോദരിയാകട്ടേയെന്ന് ഞാനും വിചാരിച്ചു. എന്താ അതിൽ തെറ്റുണ്ടോ? (ചിരിക്കുന്നു)
ബീഫിന് അമ്മയുടെ മുലപ്പാലിന്റെ രുചി
അമ്മയുടെ മുലപ്പാലിന്റെ രുചിയുണ്ടതിന്. ബീഫ് കിട്ടിയാൽ കഴിക്കും. അതൊരു സമർപ്പണമാണ്. അമ്മ നമുക്ക് ജീവിതം തരുന്നു. പശുവിന്റെ ജീവിതത്തിനും ഒരു ധർമമുണ്ട്. അതു ചെയ്യാൻ അതിനെ അനുവദിക്കുക. അതിന്റെ മാംസത്തിനു രുചിയുണ്ട് അതു മനുഷ്യന് ഭക്ഷിക്കാനും കഴിയുന്നതാണെങ്കിൽ എന്തിനാണ് വിലക്കുന്നത്. നിങ്ങൾക്ക് പശു മാതാവ് ആയിരിക്കാം. എങ്കിൽ നിങ്ങൾ കഴിക്കണ്ട. കഴിക്കുന്നവരെ എന്തിനാണു വിലക്കുന്നത്. മറ്റുള്ളവരോടു കഴിക്കരുതെന്ന് പറയാനുള്ള അവകാശമൊന്നും നിങ്ങൾക്കില്ലെന്ന് മനസ്സിലാക്കുക. എന്നെ പ്രസവിച്ചത് എന്റെ അമ്മയാണ്. പശു അല്ല. പാമ്പിനെ കഴിക്കുന്ന നാടുണ്ട് ലോകത്ത്. ജനങ്ങൾക്ക് അരോചകമാകുന്ന നിയമങ്ങൾ കൊണ്ടുവരരുത്. ഫാഷിസത്തിന്റെ ലക്ഷണമാണത്. അതൊരു രോഗമാകും. രാജ്യത്തെ നശിപ്പിക്കുന്ന രോഗം.
കേരളത്തിലെ ബിജെപി നേതാക്കൾ ബീഫ് കഴിക്കുന്നവരാണ്. ഗുജറാത്തിലെ നേതാക്കൾ ബീഫ് കയറ്റി അയയ്ക്കുന്നവരാണ്. എന്നിട്ട് നമ്മള്‍ കഴിക്കരുതെന്ന് പറയരുത്. അത് എവിടുത്തെ നിയമമാണെന്ന് എനിക്കു മനസ്സിലാകുന്നില്ല.
വനിതാസംഘടന വിലക്കാനുള്ളത് മാത്രമാകാതിരിക്കട്ടെ
ട്രേഡ് യൂണിയൻ സംഘടനകളുമായി കലാകാരൻമാർ വരരുതെന്ന് വിശ്വസിക്കുന്നൊരാളാണ് ഞാൻ. സിനിമ ട്രേഡ് യൂണിയൻ പ്രവർത്തനം അല്ല. എന്നിരുന്നാൽ പോലും ഞാനും സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ അംഗമാണ്. കലാകാരൻമാർക്ക് സംഘടന വേണോ എന്നു ചോദിച്ചാൽ എനിക്ക് എതിരഭിപ്രായമുണ്ട്. എന്നാലും ഒരു രംഗത്ത് നിൽക്കുമ്പോൾ നമ്മൾ സൗഹൃദത്തിന്റെ പേരിൽ സംഘടനകളിൽ അംഗമാകാറുണ്ടല്ലോ. എന്നെ സംബന്ധിച്ച് അമ്മ അങ്ങനെയൊരു സംഘടനയാണ്. വനിതകളുടെ സംഘടനകളും സൗഹൃദത്തിൽ വേരൂന്നിയതാകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതൊരു ട്രേഡ് യൂണിയൻ പ്രവർത്തനമാകാതെ, ആരെയും വിലക്കാനും എതിർക്കാനും മാത്രമുള്ള സംഘടനയാകാതിരിക്കട്ടെയെന്ന് അഗ്രഹിക്കുന്നു.