ടോം ക്രൂസ് നായകനായി എത്തിയ പുതിയ ചിത്രം ബോക്സ്ഓഫീസിൽ ദുരന്തമായി മാറി. സിനിമയുടെ പരാജയത്തിന് കാരണം ടോം ക്രൂസ് ആണെന്നാണ് ഹോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്. തിരക്കഥയിലും സംവിധാനത്തിലും എന്തിന് പോസ്റ്റ് പ്രൊഡക്ഷനിൽ വരെ താരം കൈകടത്തിയെന്നാണ് ആരോപണം.
യൂണിവേർസൽ സ്റ്റുഡിയോസുമായുള്ള ധാരണപ്രകരാം തിരക്കഥയിലും പോസ്റ്റ്പ്രൊഡക്ഷനിലും കൈകടത്താൻ കമ്പനി താരത്തിന് അധികാരം നൽകിയിരുന്നു. എന്നാൽ ഇത് അവസാനം സിനിമയ്ക്ക് വിനയായി തീരുകയാണ് ഉണ്ടായത്.
ആദ്യമെഴുതിയ തിരക്കഥ ടോം ക്രൂസ് പൂര്‍ണമായും തിരുത്തിയന്നാണ് യൂണിവേർസൽ സ്റ്റുഡിയോസ് ആരോപിക്കുന്നത്. ഒറിജിനൽ സ്ക്രിപ്റ്റിൽ ടോം ക്രൂസ് അവതരിപ്പിച്ച മോർടനും വില്ലത്തിയായി എത്തിയ സോഫിയ ബൗടെലക്കും തുല്യവേഷമാണ് ഉണ്ടായിരുന്നത്.കൂടാതെ ഗംഭീരമായൊരു ട്വിസ്റ്റും സിനിമയുടെ അവസാനഭാഗത്തേക്കായി തിരക്കഥാകൃത്ത് കരുതി വച്ചിരുന്നു.
എന്നാൽ അതെല്ലാം ടോം ഒന്നൊന്നായി പൊളിച്ചെഴുതി. ടോം ക്രൂസിന്റെ തന്നെ സിനിമയായ ജാക് റീച്ചർ, മിഷൻ ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ 6 എന്നിവയുടെ തിരക്കഥാകൃത്തായ ക്രിസ്റ്റഫർ മക്വയർ ആയിരുന്നു മമ്മിയുടെ തിരക്കഥ എഴുതിയത്. എന്നാൽ തന്റെ കഥാപാത്രം കൂടുതൽ ഭംഗിയാക്കുന്നതിന് വേണ്ടി ടോം ക്രൂസ് രണ്ട് തിരക്കഥാകൃത്തുക്കളെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ കഥ മുഴുവനായി കുഴപ്പത്തിലായി മാറി. വില്ലൻ വേഷത്തിന് യാതൊരു പ്രധാന്യവും ലഭിക്കാതെപോയി.
കൂടാതെ തന്റെ തന്നെ സിനിമകളുടെ ചിത്രസംയോജകനായ ആൻഡ്രൂവിനെ മമ്മിയിലേക്ക് കൊണ്ടുവന്നു. എന്നാൽ സംവിധായകന്റെ നിർദ്ദേശപ്രകരാം പോൾ, ഗിന എന്നിവരായിരുന്നു മമ്മിയുെട എഡിറ്റേർസ്. ആൻഡ്രുവിനൊപ്പം എഡിറ്റ്സ്യൂട്ടിലും ടോം കൂടുതൽ സമയം സിനിമയ്ക്കായി ചിലവഴിച്ചിരുന്നു.
സംവിധാനത്തിലും ക്രൂസ് കൈകടത്തി. ഓരോദിവസം ചെല്ലുന്തോറും ക്രൂസിന്റെ കൈകടത്തൽ കൂടുകയായിരുന്നു. സംവിധായകൻ അലക്സ് കർട്സ്മാനെ ഇതൊരുപാട് അലട്ടി. ആക്ഷൻ സീക്വന്‍സുകളും പ്രൊഡക്ഷൻ മാനേജ്മെന്റും ക്രൂസ് ഏറ്റെടുത്തിരുന്നു.
മിഷൻ ഇംപോസിബിൾ, ട്രാൻസ്ഫോർമേർസ്, ഐലൻഡ് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ അലക്സ് പീപിൾ ലൈക് അസ് എന്നൊരു സിനിമ മാത്രമാണ് ഇതിന് മുമ്പ് സംവിധാനം ചെയ്തത്. അലക്സിന്റെ ഈ പരിചയക്കുറവ് ക്രൂസ് മുതലാക്കുകയായിരുന്നു.
190 മില്യൻ ഡോളറാണ് മമ്മിയുടെ മുതൽ മുടക്ക്. കൂടാതെ മറ്റൊരു 100 മില്യൻ സിനിമയുടെ പ്രചാരണത്തിനായി സ്റ്റുഡിയോ ചിലവാക്കി. 142 മില്യൻ മാത്രമാണ് ആകെ കിട്ടിയിരിക്കുന്ന കലക്ഷന്‍ (ടോം ക്രൂസ് ചിത്രത്തിന് കിട്ടുന്ന മികച്ച കലക്ഷനാണിത്.) എന്നിരുന്നാലും മുടക്കിയ തുകപോലും തിരികെ കിട്ടില്ലെന്നാണ് ഹോളിവുഡിലെ കലക്ഷൻ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷന് വേണ്ടി കോടികളാണ് നിർമാതാക്കൾ ചിലവഴിച്ചിരിക്കുന്നത്.
ജൂൺ 9ന് യുഎസിലെ 4,034 സ്‌ക്രീനുകളില്‍ നിന്ന് ആദ്യദിനം നേടിയത് 14 മില്യണ്‍ ഡോളര്‍ (90 കോടി രൂപ) മാത്രമാണ്. 'വണ്ടര്‍ വുമണി'ന്റെ ഫസ്റ്റ് ഡേ കളക്ഷന്‍ 38 മില്യണ്‍ ഡോളറായിരുന്നു (244 കോടി രൂപ).
യൂണിവേർസൽ സ്റ്റുഡിയോസിന്റെ പുതിയ പദ്ധതിയായ ഡാർക് യൂണിവേർസ് സീരിസിലെ ആദ്യചിത്രം കൂടിയായിരുന്നു മമ്മി. യൂണിവേർസ്‍ മോൺസ്റ്റേർസ് ഫിലിം സീരിസ് ആണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഡ്രാക്കുള, ഇൻവിസിബിൾ മാൻ, വൂൾഫ് മാൻ, ഫ്രാങ്കൈൻസ്റ്റീന്‍ തുടങ്ങിയ സിനിമകളാകും ഇതിലൂടെ നിർമിക്കുന്നത്.