തനിക്ക് ഏറ്റവും കൂടുതൽ അസൂയ തോന്നുന്നത് സത്യൻ അന്തിക്കാടിനെക്കാടിനേയും ഇന്നസെന്റിനേയും കാണുമ്പോഴാണെന്ന് സംവിധായകൻ പ്രിയദർശൻ. താൻ കേരളത്തിൽ ജനിച്ചു. പിന്നെ ചെന്നൈയിൽ വേരുറപ്പിച്ചു, പിന്നെ ബോംബെയിൽ പോയി. പക്ഷെ നാട്ടിൽ വളരെ സന്തോഷത്തോടെ ജീവിക്കുന്ന ഇന്നസെന്റിനേയും സത്യൻ അന്തിക്കാടിനേയും കാണുമ്പോഴാണ് ഏറ്റവും അസൂയ തോന്നുന്നത്. അവർ വളരെ മനസമാധാനത്തോടെ ജീവിക്കുന്നു.ഇതിനൊക്കെ പുറകേ ഓടിയിട്ടും ഇവർക്കുളള മനസമാധാനം എനിക്കില്ലല്ലോയെന്ന് ഞാൻ ആലോചിക്കാറുണ്ട്. ഇവരുടെ രണ്ടുപേരുടെ മുഖത്തും എപ്പോഴും നല്ല മനസമാധാനം ഉണ്ട്.അപ്പോൾ ഞാൻ ദൈവത്തെപ്പറ്റിക്കാൻ തീരുമാനിച്ചു, മനസമാധാനം തരണേ എന്ന് പ്രാർഥിക്കാൻ തുടങ്ങി. അതിൽ എല്ലാം ഉണ്ട് പ്രിയൻ പറഞ്ഞു. മനോരമ ഒാൺലൈന്റെ ഐമി മൈസെൽഫ് എന്ന വീഡിയോ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നസെന്റ് എന്ന പ്രതിഭാസം
പ്രിയൻ ഹിന്ദിസിനിമയിൽ അഭിനയിക്കാൻ എന്നെ വിളിക്കുന്നത് വെറുതെയല്ല. അവന് കുറെ ദിവസം എന്റെ തമാശകൾ ഒക്കെ കേട്ടിരിക്കാൻ വേണ്ടിയാണ്. അല്ലാതെ ഹിന്ദിസിനിമയിൽ വേറേ നടൻമാർ ഇല്ലാത്തതു കൊണ്ടല്ല. ഇന്നസെന്റ് ഒരിക്കൽ പറഞ്ഞതാണ് അത് വളരെ ശരിയാണെന്ന് പ്രിയദർശൻ പറയുന്നു. എപ്പോൾ ഇന്നസെന്റിന്റെ ഫോൺ വന്നാലും എത്ര തിരിക്കാണേലും എടുക്കും. അല്ലേൽ തിരിച്ചു വിളിക്കും. ജീവിതത്തെ മുഴുവൻ ഒരു തമാശയായി കാണുന്ന ആ മനുഷ്യന്റെ വിദ്യാഭ്യാസവും വിവരവും മിക്സ് ചെയ്തു പറയാമെങ്കിൽ മുഴുവൻ യൂണിവേഴ്സിറ്റികൾ തന്നെ പൂട്ടിപോകും. ഇന്നസെന്റിന്റെ വിദ്യാഭ്യാസയോഗ്യത ഒക്കെ നോക്കുമ്പോൾ എന്തിനാണ് വിദ്യാഭ്യാസമെന്ന് തോന്നിപോകാറുണ്ട്. ബുദ്ധിയാണ് ആവശ്യം വിദ്യാഭ്യാസമല്ല. പ്രിയൻ പറയുന്നു.
അദ്ദേഹത്തിന്റെ ജീവിതത്തോടുളള സമീപനം അപാരമാണ്. ഇന്ത്യയിൽ അല്ല മറ്റൊരു രാജ്യത്തായിരുന്നുവെങ്കിൽ അദ്ദേഹം ലോകത്തിനു തന്നെ ഒരു മാതൃകയായി മാറിയേനേ. നോബേൽ പ്രൈസ് ഒക്കെ കിട്ടേണ്ട ആളാണ്. ഇത്ര കഷ്ടപാടുളള ജീവിത അനുഭവങ്ങളെ മറ്റൊരു രീതിയിൽ എങ്ങനെയാണ് നോക്കികാണുവാൻ സാധിക്കുക. ഇന്നസെന്റ് എന്ന പേര് എങ്ങനെയാണ് വന്നതെന്ന് അക്ഷയ് ഖന്ന ഒരിക്കൽ ചോദിച്ചു. മറുപടി രസകരമായിരുന്നു. ഞാൻ ജനിച്ചപ്പോഴേ എന്റെ അച്ഛന് മനസിലായി ഞാൻ ജയിലിൽ പോകും. ഇവൻ കുറ്റം ചെയ്യും. കോടതിയിൽ കൊണ്ടു പോയി നിർത്തും. എന്നൊക്കെ. പബ്ലിക് പ്രോസികൂട്ടർ മൈ ലോർഡ് ഹി ഇൗസ് ഇന്നസെന്റ് എന്നു പറയും. അങ്ങനെയെങ്കിലും രക്ഷപ്പെട്ടു പോട്ടെയെന്ന് വിചാരിച്ചു അച്ഛൻ ഇട്ടതാണെന്ന്. അക്ഷയ് ഖന്ന തന്നോടു ചോദിച്ചു. ഇയാൾ എന്തൊരു മനുഷ്യനാണ്. എല്ലാ കാര്യങ്ങൾക്കും ഇന്നസെന്റിനും മറുപടിയുണ്ട്. കാഴ്ചപ്പാട് ഉണ്ട്. പ്രിയദർശൻ പറഞ്ഞു.