പിടിക്കിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുൽക്കർ സൽമാൻ എത്തുന്നു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഞെട്ടിക്കുന്ന ഗെറ്റപ്പിൽ താരം എത്തുന്നത്. സിനിമയുടെ പേര് ഇട്ടിട്ടില്ല. അടുത്തവർഷമാകും ചിത്രീകരണം ആരംഭിക്കുക.
ദുൽക്കർ സൽമാന്റെ അരങ്ങേറ്റചിത്രമായ സെക്കൻഡ് ഷോ സംവിധാനം ചെയ്തതും ശ്രീനാഥ് രാജേന്ദ്രനായിരുന്നു. സിനിമയുടെ ഒരു ഫസ്റ്റ്ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കി. ‘പറഞ്ഞതും അല്ല അറിഞ്ഞതും അല്ല, പറയാൻ പോകുന്നതാണ് കഥ. സ്വന്തം നിഴല് പോലും അറിയാത്ത കഥ’. സിനിമയെക്കുറിച്ച് ശ്രീനാഥ് പറഞ്ഞു.
‘അവസാനം അത് സംഭവിച്ചിരിക്കുന്നു. ആറ് വര്‍ഷത്തിന് ശേഷം എന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനുമൊത്ത് ഏറെ പ്രതീക്ഷയുള്ളൊരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നു. സെക്കന്റ് ഷോ സിനിമയുടെ ചിത്രീകരണത്തിനിടക്ക് ഈ പ്രോജക്ടിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നാണ് ഓര്‍മ്മ. പക്ഷേ എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ. 2018 തുടക്കത്തില്‍ ചിത്രീകരണം ആരംഭിക്കാനാവുമെന്നാണ് ഞങ്ങൾ കരുതുന്നത്. ഞാൻ അതിന്റെ ത്രില്ലിലാണ്. ’– ദുൽക്കർ പറഞ്ഞു.
സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി നിരവധി സിനിമകള്‍ ഇതിനു മുന്‍പും വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. 1984 ല്‍ പുറത്തിറങ്ങിയ എന്‍എച്ച് 47 ആയിരുന്നു അതിൽ ശ്രദ്ധേയം. ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ടിജി രവിയായിരുന്നു കുറുപ്പിന്റെ വേഷം ചെയ്തത്.
പൃഥ്വിരാജിനെ നായകനാക്കി ദിലീഷ് നായർ സംവിധാനം ചെയ്ത ടമാർ പഠാർ എന്ന സിനിമയും ഇതേ പ്രമേയമാണ് ചർച്ച ചെയ്തത്.