പ്രശസ്ത പാകിസ്താനി ഗസൽ ഗായകൻ മെഹ്ദി ഹസൻ അന്തരിച്ചിട്ട് ഇന്ന് അഞ്ചുവർഷം. പ്രണയതീവ്രമായ ഗസൽ ആലാപനത്തിലൂടെ ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച അദ്ദേഹത്തിന്റെ സ്വരമാധുരി, എന്നും അനന്യവും അസാധാരണവുമായിരുന്നു. "ജീവിതത്തില്‍ പ്രണയിക്കുകയെന്നത് സാധാരണമാണ്;
ഞാനാവട്ടെ, മരിച്ചുപോയാലും നിന്നെ സ്‌നേഹിച്ചുകൊണ്ടേയിരിക്കും."
മെഹ്ദി പാടിയ ഈ വരികൾ പോലെതന്നെയാണ് അദ്ദേഹത്തിന്റെ ഓർമകളും. വിട്ടുപോയെങ്കിലും, പകരം വെയ്ക്കാനാകാത്ത ആ സ്വരമാധുരി നമ്മെ സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു. ഹിന്ദുസ്ഥാനിയിലെ ഏക്കാലത്തെയും മികച്ച ഗായകരിലൊരാളായിരുന്നു ഉസ്താദ് മെഹ്ദി ഹസന്‍ ഖാന്‍. "ഷഹൻഷായി ഗസൽ" എന്ന അപരനാമധേയത്തിലാണ് മെഹ്ദി ഹസൻ അറിയപ്പെട്ടിരുന്നത്. 1927ൽ രാജസ്ഥാനിൽ ജനനം. പിതാവിന്റെ കീഴിൽ സംഗീതപഠനം. ഇന്ത്യ -പാക് വിഭജനാന്തരം ഇരുപതാം വയസ്സിൽ മെഹ്ദി ഹസനും കുടുംബവും പാകിസ്ഥാനിലേക്ക് ചേക്കേറി. പിന്നെ, റേഡിയോ സംഗീതപരിപാടികളിലൂടെ പ്രശസ്തിയിലേക്ക്.
വിഭജനത്തിന്റെയും പലായനങ്ങളുടെയും വ്യക്തിപരമായ കെടുതികള്‍ക്കുമീതെയും മെഹ്ദിയുടെ ശബ്ദം നിലകൊണ്ടു. കെഹ്ന ഉസേ, നർസാദിൽ ജോ രഹ്താ ഹേ, ഗാലിബ് ഗസൽസ് തുടങ്ങിയവയാണ് പ്രസിദ്ധമായ ഗസൽ ആൽബങ്ങൾ. 1950-കൾ മുതൽ 1980-കളുടെ അവസാനം വരെ സംഗീതരംഗത്ത് സജീവമായി. 1999-ൽ നേടിയ നൂറ്റാണ്ടിലെ ഗായകൻ എന്നതുൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ തേടിയെത്തി. ഒടുവിൽ സങ്കീര്‍ണമായ അര്‍ത്ഥബാഹുല്യമുള്ള വാക്കുകള്‍ ചൊരിയുന്ന ഗസലുകൾ ബാക്കിയാക്കി അദ്ദേഹം മടങ്ങി. 2012 ൽ ഇന്നേ ദിവസം.