കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പരസ്യമായി പ്രതിഷേധിച്ച അപൂർവം താരങ്ങളിലൊരാളായിരുന്നു ജ്യോതികൃഷ്ണ. ആ പ്രതിഷേധത്തിന്റെ ക്ലൈമാക്സ് ജ്യോതിക്കു സമ്മാനിച്ചത് ജീവിതത്തിൽ പുതിയൊരു ഓപ്പണിങ് ആയിരുന്നു. അരുൺ എന്ന ചെറുപ്പക്കാരൻ ജ്യോതിയുടെ മനസിലേക്കു കടന്നുവരുന്നത് അങ്ങനെയാണ്. കൗതുകമുള്ള പ്രണയകഥ പങ്കുവയ്ക്കുകയാണ് വിവാഹത്തിനൊരുങ്ങുന്ന യുവനായിക ജ്യോതികൃഷ്ണ.
∙ വിവാഹമോ? ചിന്തിച്ചിട്ടേയില്ല!
സിനിമയിൽ നിന്നു ചെറിയൊരു ഇടവേളയെടുത്ത് ദുബായിൽ എഫ്എമ്മിൽ ജോലി ചെയ്തിരുന്നു കുറച്ചുകാലം. ഒരിക്കൽ ഒരു വിവാഹാലോചന തേടി വന്നു. ക്ലാസ്മേറ്റ്സിലൂടെ മലയാളികളുടെ ഇഷ്ടതാരമായ രാധികയുടെ സഹോദരൻ അരുണാണ് കക്ഷി. അവർ സകുടുംബം താമസിക്കുന്നത് ദുബായിലാണ്. കൊറിയോഗ്രാഫറായ ബിജു ഞങ്ങളുടെ കോമൺ സുഹൃത്താണ്. ബിജുവായിരുന്നു ഇതിന്റെ സൂത്രധാരൻ. വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. ക്ഷമിക്കണം എന്നുപറഞ്ഞ് ഞാനൊഴിഞ്ഞു. കുഴപ്പമില്ല. നമുക്കു സുഹൃത്തുക്കളായി കഴിയാമല്ലോ എന്നു പറഞ്ഞ് അരുൺ മൊബൈലിൽ മെസേജ് ചെയ്തു. അതിനു കുഴപ്പമില്ലല്ലോ എന്നു ഞാൻ പ്രതികരിക്കുകയും ചെയ്തു. കൊച്ചിയിൽ ഭാവനയ്ക്ക് നേരേ ഉണ്ടായ ആക്രമണത്തിൽ ഞാൻ മാധ്യമങ്ങളിൽ പ്രതികരിച്ചത് ജീവിതത്തിൽ വഴിത്തിരിവായി
∙ പെട്ടിയെടുത്ത് ഇങ്ങോട്ടുവന്നോളൂ...
ആക്രമിക്കപ്പെട്ട നടി രാധികയുടെ അടുത്ത സുഹൃത്താണ്. അതുകൊണ്ടുതന്നെ സംഭവത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഒരുദിവസം അരുൺ എന്നെ വിളിച്ചു. ഞാൻ പ്രതികരിച്ചതു നന്നായി എന്നും ധൈര്യം സമ്മതിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഞാൻ സംസാരമധ്യേ കാടുകയറി പലതും പറഞ്ഞു. കേരളത്തിൽ ജീവിക്കാൻ പേടിയാകുന്നു എവിടേക്കെങ്കിലും ഓടിപ്പോയാലോ എന്ന് തോന്നുണ്ടെന്നുമൊക്കെ . എന്തൊക്കെയോ. എന്നാൽ ജ്യോതി പെട്ടിയെടുത്ത് റെഡിയായിക്കോ ഇങ്ങോട്ട് വന്നോളൂ ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം.... പെട്ടെന്നായിരുന്നു അരുണിന്റെ പ്രതികരണം. സത്യത്തിൽ ആദ്യം ഞെട്ടിപ്പോയി. തുടർന്നുവന്ന മെസേജുകളിലൂടെ അരുണിന്റെ പ്രണയം ശക്തമാണെന്നു തിരിച്ചറിഞ്ഞതോടെയാണു ഞാൻ സമ്മതം മൂളിയത്.
∙ പരസ്പരം കാണാതെ....
പ്രണയം ഒരു വർഷമെത്തിയിട്ടും ഞങ്ങൾ പരസ്പരം കണ്ടിരുന്നില്ല. സ്കൈപ്പിലൂടെയായിരുന്നു ചാറ്റിങ്. ഞാനൊരിക്കൽ തമിഴ് ഗാനം അഴകേ... അഴകേ... സ്വയം പാടി അയച്ചുകൊടുത്തു. അത് പാടിയത് ഞാനാണെന്നറിഞ്ഞപ്പോൾ സ്കൈപ്പിലും സംസാരത്തെക്കാൾ പാട്ടു നിറഞ്ഞു.
നേരിൽ കാണും മുൻപേ ഇരുവീട്ടുകാരും ജാതകം നോക്കി വിവാഹ നിശ്ചയത്തിനും വിവാഹത്തിനുമുള്ള തീയതി കുറിച്ചുകഴിഞ്ഞിരുന്നു. അങ്ങനെ മെയ് 20 ന് അരുണും കുടുംബവും വീട്ടിൽ വന്നു. ഔദ്യോഗികമായ പെണ്ണുകാണൽച്ചടങ്ങായിരുന്നു അന്ന്. അരുണിനെ ആദ്യമായി നേരിൽ കാണുന്നതും അന്നായിരുന്നു. അരുണിന്റെ കുടുംബം ചേർത്തലയിലാണ്. തമിഴ് ബ്രാഹ്മിൻ ആചാരങ്ങളാണു പിന്തുടരുന്നത്. സിനിമയെ നന്നായി അറിയുന്ന രാധിക കുടുംബത്തിലുള്ളത് എന്റെ കൂടി ഭാഗ്യമാണ്. മെയ് 26 നു വിവാഹനിശ്ചയവും ഭംഗിയായി നടന്നു. നവംബർ 19 ആണു വിവാഹം തീരുമാനിച്ചിരിക്കുന്നത്. കണ്ണന്റെ ഭക്തയാണു ഞാൻ. എല്ലാം അനുഗ്രഹത്തിനു പിന്നിലും കണ്ണനാണെന്നാണ് എന്റെ വിശ്വാസം
∙ നൃത്തം വഴിയെത്തിയ സിനിമ
കൊടുങ്ങല്ലൂരാണു സ്വന്തം നാട്. അച്ഛൻ രാജൻ ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണു മരിച്ചത്. പിന്നെ അമ്മ ലോലിതയാണു ജീവിതത്തിലെല്ലാം. എന്റെ ഇഷ്ടങ്ങൾക്കൊപ്പമായിരുന്നു അമ്മയുടെ ജീവിതം. കുട്ടിക്കാലം മുതലേ നൃത്തം പഠിച്ചിരുന്നു. തൃശൂരിലേക്കു താമസം മാറിയശേഷവും അതു തുടർന്നു. മമ്മൂട്ടിയുടെ ബോംബെ മാർച്ച് 1993 ലൂടെയാണു സിനിമയിലെത്തുന്നത്. പിന്നെ കുഞ്ചാക്കോ ബോബനൊപ്പം ഗോഡ് ഫോർ സെയിൽ, ദുൽഖറിനൊപ്പം ഞാൻ, ദിലീപിനൊപ്പം ലൈഫ് ഓഫ് ജോസൂട്ടി... അങ്ങനെ കുറച്ചു ചിത്രങ്ങൾ. സലിംകുമാർ നിർമിച്ച മൂന്നാം നാൾ ഞായറാഴ്ച എന്ന സിനിമയിലെ കഥാപാത്രത്തോടാണു കൂടുതൽ സ്നേഹം. മഞ്ജു വാരിയർക്കൊപ്പം ആമിയിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
∙ വിവാഹത്തിനുശേഷം...
ഇപ്പോൾ വിവാഹത്തെക്കുറിച്ചാണു ചിന്ത മുഴുവൻ വിവാഹത്തിനുശേഷം ദുബായിലേക്കു പോകും അരുൺ ഒരു കാര്യം മുൻകൂട്ടി പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞതുകൊണ്ട് അഭിനയം നിർത്തിയേക്കാം എന്നൊന്നും കരുതരുത്. ഇഷ്ടമുള്ളത് ഇഷ്ടംപോലെ ചെയ്യാം. ജ്യോതികൃഷ്ണ ആഹ്ലാദം മറച്ചുവയ്ക്കുന്നില്ല.