മലയാളത്തിന്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെട്ടിരുന്ന എസ്.പി.പിള്ള ഓര്‍മയായിട്ട് ഇന്നേക്ക് 32 വര്‍ഷം. ചിരിയോർമ്മകൾ അലയടിക്കുന്ന ജൻമനാടായ ഏറ്റുമാനൂരിൽ എസ്പി പിള്ളയുടെ സുഹൃത്തുക്കളും ബന്ധുക്കളും ഇന്നു സ്മരണ പുതുക്കും. മലയാള സിനിമയില്‍ ചിരിയുടെ അലയോലികള്‍ തീര്‍ത്ത കലാകാരന്‍. കൊല്ലവർഷം 1090ലായിരുന്നു ജനനം. 14-ാം വയസിൽ കലാരംഗത്തെത്തി.
പകരക്കാരനായി തീര്‍ത്തും യാദൃശ്ചികമായാണ് പങ്കജാക്ഷന്‍ പിള്ളയെന്ന എസ്പി പിള്ള നാടകലോകത്തെത്തിയത്. അഭിനയത്തിന് പുറമെ മോണോ ആക്ടും മിമിക്രിയും കൊണ്ട് ഉത്സവപ്പറമ്പുകളിലെ ഇടവേളകളിൽ സദസ്യരെ പൊട്ടിച്ചിരിപ്പിച്ചു. ഏറ്റുമാനൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ മഹാകവി
വള്ളത്തോളിനെ അതേ ചടങ്ങിൽ അനുകരിച്ചത് വഴിത്തിരിവായി. വള്ളത്തോള്‍ കലാമണ്ഡലത്തിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെ നിന്ന് ഓട്ടൻ തുള്ളൽ അഭ്യസിച്ച അദ്ദേഹം തിരിച്ച് വന്ന് പ്രഫഷണൽ നാടകത്തിൽ സജീവമായി.
നാടകം സിനിമയിലേക്ക് വഴി തുറന്നു. ആദ്യ ചിത്രം ഭൂതരായർ പക്ഷെ പെട്ടിയില്‍ ഒതുങ്ങി. 1950 ൽ പുറത്തിറങ്ങിയ നല്ലതങ്കയും പിന്നാലെത്തിയ ജീവിത നൗകയും മലയാള ചലച്ചിത്ര ലോകത്ത് എസ്പിയെ നിറസാന്നിധ്യമാക്കി. ഭൂതരായർ മുതൽ അവസാന ചിത്രമായ പുല്ലാങ്കുഴൽ വരെ 387ഓളം ചിത്രങ്ങളിൽ അഭിനയിച്ച എസ്പിക്ക് ഭക്തകുചേലയിലൂടെ സംസ്ഥാന അവാർഡും ലഭിച്ചു. ദേശീയ അവാർഡുകളും തേടിയെത്തി. ഭാര്യ സരസ്വതിയുമൊത്ത് ഏറ്റുമാനൂരിലെ കലാനിലയം വീട്ടിൽ വിശ്രമജീവിതം നയിക്കവേയായിരുന്നു അന്ത്യം. 32ാംചരമവാര്‍ഷികം ജന്മശതാബ്ദി ആഘോഷവും എസ്പി പിള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വൈകിട്ട് ഏറ്റുമാനൂരില്‍ നടക്കും.