ശാന്തി എന്ന പെൺകുട്ടിയെ ഞാൻ ആദ്യമായി കാണുമ്പോൾ അവൾക്ക് എട്ടോ ഒൻപതോ വയസ്സുണ്ടാകും. തങ്കപ്പൻ മാസ്റ്ററുടെ അസിസ്റ്റന്റായിരുന്ന കമലിനെ കാണാൻ ഞാൻ വൈകുന്നേരങ്ങളിൽ ചെല്ലുമ്പോൾ അവൻ കുട്ടികളെ നൃത്തം പഠിപ്പിക്കുകയായിരിക്കും. പത്തുവയസ്സിൽ താഴെയുള്ള കുട്ടികളെ നൃത്തം പഠിപ്പിച്ചിരുന്നത് കമലായിരുന്നു. കൂട്ടത്തിൽ മെലിഞ്ഞൊരു പെൺകുട്ടി തളർന്നുവീഴുന്നതും ചർദ്ദിക്കുന്നതും കാണാം. വീഴുമ്പോഴൊക്കെ കമൽ അവളെ കളിയാക്കും. ഛീ വാന്തി, ശാന്തി എന്ന്. തമിഴിൽ വാന്തി എന്നാൽ ചർദി എന്നാണ് അർഥം. അതൊന്നും ശ്രദ്ധിക്കാതെ തളർച്ച മാറ്റിയാൽ അവൾ നൃത്തം തുടരും.
ഒരിക്കൽ നടി ശ്രീദേവിയെ കാണാൻ ഞാൻ ഹൈദരാബാദിൽ പോയി. അവിടെ സെറ്റിൽ വച്ച് രണ്ടാം നായികയായ ശാന്തിയെ ശ്രീദേവി എനിക്കു പരിചയപ്പെടുത്തി. ഇത് മലയാളത്തിലെ പെരിയ ഡയറക്ടർ. ഇനക്ക് മലയാളം ഫിലിമിൽ റോൾ തറുവാറ്. പെട്ടെന്നായിരുന്നു ശാന്തിയുടെ മറുപടി. ഒന്നു പോ അമ്മാ. നിറയെപ്പേര് അപ്പടി ശൊല്ലിയിരിക്ക്. പിന്നീട് ഉദയാ സ്റ്റുഡിയോയിൽ വച്ച് ഒരു നൃത്തരംഗം ചിത്രീകരിക്കുമ്പോൾ ഞാൻ ശാന്തിയെ കണ്ടു. അവൾ മാത്രം ചെരുപ്പിട്ട് നൃത്തം ചെയ്യുകയായിരുന്നു. ഇങ്ങനെയൊരു കുരുത്തംകെട്ട പെണ്ണിനെ എന്തിനു കൊണ്ടുവന്നു? ഞാൻ ദേഷ്യപ്പെട്ടു. എന്തിനാണ് എപ്പോഴും ഭരിക്കാൻ വരുന്നതെന്ന് അവൾ തിരിച്ചും ചൂടായി. ആ നിഷ്കളങ്കതയും നേരെ വാ നേരെ പോ പ്രകൃതവും എനിക്ക് ഇഷ്ടമായി. അങ്ങനെയൊരു പെൺകുട്ടിയെ ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു. ‘ഇതാ ഇവിടെ വരെ’യുടെ സെറ്റിലും ഞാൻ ശാന്തിയെ കണ്ടു. ആ പടത്തിലെ ഡാൻസ് ട്രൂപ്പിലെ അംഗമായിരുന്നു അവൾ. തുടർന്ന് ഈ മനോഹര തീരം എന്ന സിനിമയിലും നൃത്തക്കാരിയായി അവൾ പ്രത്യക്ഷപ്പെട്ടു.
‘അവളുടെ രാവുകളിൽ’ ഞാൻ ശാന്തിയെ സീമ എന്ന നായികയാക്കി. ഈ പടത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഞാൻ ശാന്തിയെ പ്രേമിച്ചു തുടങ്ങിയത്. മലയാള സിനിമയിലെ ഹിറ്റുകളുടെ ചക്രവർത്തി എന്നു വിളിക്കുന്ന സംവിധായകൻ ഐ.വി. ശശി മനസ്സുതുറക്കുകയാണ്. താൻ നായികയാക്കി മലയാളത്തിനു സമ്മാനിച്ച, തന്റെ ജീവിതസഖിയായി മാറിയ സീമ എന്ന പെൺകുട്ടിയെക്കുറിച്ച്. ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച, പത്രപ്രവർത്തകൻ സക്കീർ ഹുസൈൻ എഴുതിയ തിരയും കാലവും എന്ന പുസ്തകത്തിലാണ് ഐ.വി.ശശി തന്റെ സിനിമാലോകത്തെക്കുറിച്ചു സംസാരിക്കുന്നത്. എ.വിൻസന്റ്, കെ.എസ്.സേതുമാധവൻ, ശശികുമാർ, ഹരിഹരൻ, ഐ.വി.ശശി എന്നീ അഞ്ചു സംവിധായകരുടെ സിനിമാ ജീവിതമാണ് സക്കീർ ഹുസൈൻ അവരുടെ തന്നെ സംസാര രീതിയിൽ അടയാളപ്പെടുത്തുന്നത്.
‘‘...അവളുടെ രാവുകളിലെ ചിത്രീകരണ സമയത്ത് നിന്നെ എനിക്കിഷ്ടമാണെന്നു പറഞ്ഞ് പ്രണയത്തിലേക്കു പ്രവേശിക്കുകയല്ല, പ്രണയം ഞങ്ങൾക്കിടയിൽ അറിയാതെ സംഭവിക്കുകയായിരുന്നു. സീമയിലെ നടിയെ കണ്ടെത്തിയ പോലെ ഒരു പ്രണയിനിയെ കൂടി കണ്ടെത്തുകയായിരുന്നു. മനസ്സിൽ പ്രണയം നിറഞ്ഞപ്പോൾ അക്കാര്യം ആദ്യമായി അറിയിച്ചത് കമൽഹാസനെയായിരുന്നു. ‘നന്നായി ശാന്തി നല്ല കുട്ടിയാണ്’ എന്നായിരുന്നു അവന്റെ പ്രതികരണം. പിന്നീട് സിനിമയിലെ പലരും ഈ പ്രണയത്തെക്കുറിച്ച് അറിഞ്ഞു. ജയൻ, രജനീകാന്ത്, മധുസാർ, സോമൻ, സുകുമാരൻ.... എല്ലാവരും ഞങ്ങളുടെ സ്നേഹത്തെ പിന്തുണച്ചു."
സീമയാണു വിവാഹം കഴിക്കാമെന്ന് ആദ്യം പറയുന്നത്. ‘‘ശശിയേട്ടൻ എന്നെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഉടനെ വേണം. അല്ലെങ്കിൽ എന്നെ മറന്നേക്കണം’’.. സീമയുടെ വാക്കുകൾ ഞാൻ ഉൾക്കൊണ്ടു. 1980 ആഗസ്ത് 29. ചെന്നൈയിലെ മാങ്കോട് ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഒരു സഹോദരനെ പോലെ എല്ലാം നോക്കി നടത്തിയത് ജയനാണ്. വിവാഹം കഴിഞ്ഞ് മൂന്നാംനാൾ ഞങ്ങൾ രണ്ടുപേരും സിനിമയിലെ തിരക്കിലേക്കു പോയി.