പ്രതിഫലം നൽകാതെ സംവിധായകനും നിര്‍മാതാവും പറ്റിച്ചുവെന്ന് ആരോപിച്ച് ബാലതാരം ഗൗരവ്. കോലുമിട്ടായി എന്ന ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വിശ്വനും നിര്‍മാതാവ് അഭിജിത് അശോകനും എതിരെയാണ് മികച്ച ബാലതാരത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ഗൗരവ് രംഗത്തെത്തിയിരിക്കുന്നത്.
അഭിനയിക്കുമ്പോൾ പ്രതിഫലം വാങ്ങിയിരുന്നില്ലെന്നും സിനിമയ്ക്ക് സാറ്റലൈറ്റ് റൈറ്റ് ലഭിച്ച ശേഷം പ്രതിഫലം നല്‍കാമെന്ന ഉറപ്പിലാണ് അഭിനയിച്ചതെന്നും ഗൗരവ് പറഞ്ഞു. എന്നാൽ ഇതിന് ശേഷം ഇവരുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായില്ലെന്നും ഇതുവരെയും പ്രതിഫലം നൽകിയിട്ടില്ലെന്നും ഗൗരവ് പറയുന്നു.
പ്രസ്മീറ്റ് നടത്തിയാണ് ഗൗരവ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. സംഭവം വിവരിക്കുന്നതിനിടെ ഗൗരവ് പൊട്ടിക്കരഞ്ഞു. തന്റെ അവസ്ഥ മറ്റൊരു കുട്ടിക്കും ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
കൂടാതെ സിനിമയ്ക്ക് സാറ്റലൈറ്റ് റൈറ്റ് നേടാനെന്ന പേരില്‍ ഒരു ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്നെ കൊണ്ടുപോയത് മറ്റൊരു പ്രമോഷൻ പരിപാടിക്ക് വേണ്ടിയായിരുന്നെന്നും ഗൗരവ് പറഞ്ഞു. ഇപ്പോൾ ഇവർ തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ പടച്ചുവിടുകയാണെന്നും ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടും ആവശ്യമായ നടപടി ഉണ്ടായില്ലെന്നും ഗൗരവ് പറഞ്ഞു.
ബെൻ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ ഗൗരവ് മേനോന്‍ പ്രധാനവേഷം ചെയ്ത ചിത്രമാണ് കോലുമിട്ടായി. പൊലീസ് ഉദ്യോഗസ്ഥനായ അരുണ്‍ വിശ്വം ആണ് ചിത്രം സംവിധാനം ചെയ്തത്. അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ മീനാക്ഷിയും ഗൗരവിനൊപ്പം ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ രചനയും നിര്‍മാണവും നിര്‍വഹിച്ചത് അഭിജിത് അശോകനാണ്.