ഇത് സ്മാർട്ഫോണുകളുടെ കാലമാണല്ലോ. ക്യാമറയും കാൽക്കുലേറ്ററും വാച്ചും കലണ്ടറും ലാപ്ടോപ്പും എല്ലാം ചെയ്യുന്ന പണിചെയ്യാൻ ഒറ്റ സ്മാർട്ട് ഫോൺ മതി. മലയാള സിനിമയിൽ, അതുപോലെ പലർ ചെയ്യേണ്ട ജോലിയെല്ലാം ഒറ്റയ്ക്കു ചെയ്തു ഫലിപ്പിച്ച ഒരു പ്രതിഭയാണ് ബാലചന്ദ്രമേനോൻ. ന്യൂജൻ ഭാഷയിൽ പറഞ്ഞാൽ മിഡിൽ ജനറേഷൻ കാലത്തെ വിനീത് ശ്രീനിവാസനായിരുന്നു ബാലചന്ദ്രമേനോൻ. ഇത് തിരിച്ചു പറയാം. കഥ, തിരക്കഥ, സംവിധാനം മുതൽ എഡിറ്റിങ്ങും വിതരണവും വരെ ഒറ്റയ്ക്കു ചെയ്തിരുന്ന ബാലചന്ദ്രമേനോൻ ഒരിടവേളയ്ക്കു ശേഷം സിനിമയിലേക്ക് വീണ്ടുമെത്തുകയാണ്. അദ്ദേഹം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ....
അണിയാൻ നിർബന്ധിതനായ 'സകലകലാവല്ലഭ'വേഷം...
ഇതൊരു കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. മലയാളത്തിൽ സിനിമയിലെ എല്ലാ മേഖലകളും ഒരാൾ കൈകാര്യം ചെയ്താൽ ചില ദോഷൈകദൃക്കുകൾ പറയും, 'ഇയാൾ ഒന്നും മറ്റൊരാൾക്ക് വിട്ടുകൊടുക്കാത്ത സ്വാർഥനാണ് ' എന്ന്. എന്നാൽ തമിഴിൽ ഇത് ഒരാൾ ചെയ്താൽ പ്രേക്ഷകർ അയാളുടെ കഴിവിനെ അഭിനന്ദിക്കും. മനപ്പൂർവം മറ്റു തിരക്കഥകൾ ഒഴിവാക്കുന്നതല്ല. വേണമെങ്കിൽ കാശു വാങ്ങിച്ച് സംവിധാനം മാത്രം ചെയ്ത് എനിക്ക് വീട്ടിൽ പോകാം. പക്ഷേ ഞാൻ വായിച്ച പല തിരക്കഥകളിലും ഞാൻ പ്രേക്ഷകരുമായി സംവദിച്ചു കൊണ്ടിരുന്ന, അല്ലെങ്കിൽ സംവദിക്കാനാഗ്രിച്ച ഫ്ളേവർ മിസിങ് ആയിരുന്നു. എന്നെ നിലനിർത്തിയത് ഇവിടുത്തെ കുടുംബ പ്രേക്ഷകരാണ്. അവർക്ക് നല്ല സിനിമകൾ നൽകുന്നതിൽ ഒരു കോംപ്രമൈസിന് ഞാൻ തയ്യാറല്ലായിരുന്നു. ഈ ബഹുമുഖ വേഷങ്ങളെല്ലാം എടുത്തണിയാൻ ഞാൻ നിർബന്ധിതനാകുകയായിരുന്നു എന്നതാണ് വാസ്തവം.
സിനിമയിലെ തലമുറമാറ്റം...
സിനിമയോട് പാഷനുള്ള ചെറുപ്പക്കാർ ഈ മേഖലയിലേക്ക് കൂടുതലായി എത്തുന്നത് പൊസിറ്റീവായി കാണുന്ന വ്യക്തിയാണ് ഞാൻ. എഴുപതുകളിൽ സിനിമയിലേക്ക് വരുമ്പോൾ ഞാനും അന്നത്തെ ന്യൂജനറേഷനായിരുന്നു. നല്ലതും മോശവുമായ മാറ്റങ്ങൾ ഈ കാലയളവിൽ മലയാളസിനിമയിൽ ഉണ്ടായിട്ടുണ്ട് . അതിനെ കാലഘട്ടത്തിന്റെ അനിവാര്യതയും വിധിവിശേഷവുമായി ഞാൻ കാണുന്നു.