കാഞ്ചിയിൽ കൊളുത്തിവച്ച ചൂണ്ടുവിരലുമായി വില്ലനു പിന്നാലെ ജയിംസ് ബോണ്ട് പതുങ്ങിനടന്നപ്പോൾ മറ്റൊരു വില്ലൻ ആരുമറിയാതെ റോജർ മൂറിന്റെ പിന്നാലെയുണ്ടായിരുന്നു– അർബുദം. മരണത്തിന്റെ കൂട്ടുപിടിച്ച് അതേ വില്ലൻ ഇന്നലെ രാവിലെ വന്നു, തോക്കു താഴെയിട്ട മൂറിനെ കൊണ്ടുപോകാൻ.
‘ലിവ് ആൻഡ് ലെറ്റ് ഡൈ’ മുതൽ ‘എ വ്യൂ ടു കിൽ’ വരെ ഏഴു ബോണ്ട് സിനിമകളെന്ന റെക്കോർഡുമായി ലോകമെമ്പാടുമുള്ള ജയിംസ് ബോണ്ട് ആരാധകർക്കു പ്രിയപ്പെട്ട റോജർ മൂറി(89)ന്റെ അന്ത്യം സ്വിറ്റ്സർലൻഡിൽ. മൂറിന്റെ ആഗ്രഹമനുസരിച്ച് മൊനാകോയിലാണു സംസ്കാരം.
ബോണ്ട് ചിത്രപരമ്പരകളിൽ ഏറ്റവുമധികം സാമ്പത്തിക നേട്ടം കൊയ്തത് 1973–85 കാലഘട്ടത്തിൽ മൂർ വേഷമിട്ട ഏഴു സിനിമകളായിരുന്നു. മൂറിന്റെ ‘കൂൾ’ ബോണ്ടിനെ മറ്റേതു ബോണ്ടിനേക്കാളും ആരാധകർക്കു പിടിച്ചു. ഏഴു ചിത്രങ്ങളിൽനിന്നായി ആകെ 2.2 കോടി ഡോറളറാണു മൂർ നേടിയത്.
തുടർന്ന് ബ്രിട്ടനിലെ വൻനികുതിഭാരം മടുത്ത് യുഎസിലേക്കു മാറി. പെർസ്വേഡേഴ്സ്, സെയ്ന്റ് ടിവി പരമ്പരകളും ഹിറ്റായി. യുനിസെഫ് അംബാസഡർ കൂടിയായിരുന്നു. സർ പദവി ലഭിച്ചിട്ടുണ്ട്.
റോജർ മൂറിന്റെ ബോണ്ട് പടങ്ങൾ
∙ലിവ് ആൻഡ് ലെറ്റ് ഡൈ (1973)
∙ദ് മാൻ വിത്ത് ദ് ഗോൾഡൻ ഗൺ (1974)
∙ദ് സ്പൈ ഹൂ ലവ്ഡ് മി (1977)
∙മൂൺറേക്കർ (1979)
∙ ഫോർ യുവർ അയ്സ് ഒൻലി (1981)
∙ഒക്ടോപസി (1983)
∙എ വ്യൂ ടു കിൽ (1985)