ഒാംശാന്തി ഒാശാനയുടേയും പ്രേമത്തിന്റേയും തിരക്കഥ വായിച്ചപ്പോൾ ഇതൊക്കെ സിനിമയാണോ എന്ന് തോന്നിയിട്ടുണ്ടെന്ന് നടനും സംവിധായകനുമായ രഞ്ജിപണിക്കർ. എന്നാൽ ഇരു സിനിമകളും വമ്പൻ ഹിറ്റുകളായിരുന്നു. അതിനർഥം ഞാൻ ഇന്നത്തെ സിനിമാ സങ്കൽപങ്ങളെ മനസിലാക്കുന്നതിന് വൈകിപ്പോയി എന്നാണ്. ഇന്ന് ഒരുപാട് പ്രതിഭയുള്ള പുതുതലമുറ മലയാളി സംവിധായകരുണ്ടെന്നാണ് ഇതിനർഥം. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ രഞ്ജിപണിക്കർ പറഞ്ഞു.
തിരക്കഥയിലൂടെ വെറുപ്പിച്ചിട്ടുള്ള പല രാഷ്ട്രീയക്കാരും തിരികെ നൽകിയിട്ടുള്ള സ്നേഹം ഒരുപാട് വിസ്മയിപ്പിച്ചിട്ടുണ്ടെന്നും ഏറ്റവും അധികം പരിഹാസ പാത്രമാക്കാൻ ശ്രമിച്ചിട്ടുള്ളതും വിമർശിച്ചിട്ടുള്ളതും കെ കരുണാകരനെയാണെങ്കിലും ഏറ്റവും കൂടുതൽ വ്യക്തിബന്ധമുള്ള രാഷ്ട്രീയക്കാരനും അദ്ദേഹമായിരുന്നു എന്നും രഞ്ജി പണിക്കര്‍. അഭിനയം വളരെ സന്തോഷം നൽകുന്ന ഒന്നാണെങ്കിലും , ഒരു തിരക്കഥയെഴുതുന്നതിലും കൂടുതൽ സാമ്പത്തികം ഇതിൽ നിന്നും ലഭിക്കില്ലെന്ന് രഞ്ജി പണിക്കർ വിലയിരുത്തുന്നു.
ആളുകൾക്ക് വിമർശിക്കാനുള്ള അധികാരമുണ്ട്. എന്റെ ഒരു ചിത്രത്തിലും സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ലെന്നും പക്ഷെ ഒരു കഥാപാത്രത്തെ പരുഷമായി അഭിസംബോധന ചെയുന്ന രംഗങ്ങൾ ഉണ്ടാകും എന്നാൽ അത് ആ കഥാപാത്രത്തെ മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും രഞ്ജി പണിക്കർ പറയുന്നു. അത് പൊതുവിൽ സ്ത്രീകളെ മുഴുവൻ ആക്ഷേപിക്കുന്ന എന്ന നിലക്ക് വ്യാഖ്യാനിക്കുമ്പോൾ അത് ഏറ്റെടുക്കുവാനും, അതാണ് ശരി എന്ന് വിശ്വസിക്കുവാനും ഒരുപറ്റം ആളുകൾ ഉണ്ടാകാം അവരാണ് അത് സ്ത്രീകളെ എന്ന നിലയിലേക്ക് എത്തിക്കുന്നത്.