പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തമിഴ് സൂപ്പർതാരം രജനീകാന്ത് ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. സൂപ്പർതാരം ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകൾ ശക്തമാക്കിയാണ് പുതിയ അഭ്യൂഹം പ്രചരിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് സമ്മതം തേടി ബിജെപി നേതാക്കൾ താരത്തെ ബന്ധപ്പെട്ടതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലായിരിക്കും കൂടിക്കാഴ്ചയെന്നാണ് ലഭ്യമായ ഏക വിവരം.
തമിഴ് ജനത വർഷങ്ങളായി കാത്തിരിക്കുന്ന തന്റെ രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന് ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ രജനീകാന്ത് തന്നെ സൂചന നൽകിയിരുന്നു. അഞ്ചു ദിവസത്തോളം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിൽ ‘യുദ്ധസജ്ജരാകാൻ’ രജനീകാന്ത് നൽകിയ ആഹ്വാനം, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശന സൂചനയായാണ് വ്യാഖ്യാനിക്കപ്പെട്ടത്. എട്ടു വർഷത്തിനു ശേഷം ആരാധകരുമായി നടത്തിയ ആദ്യഘട്ട കൂടിക്കാഴ്ചയുടെ ആദ്യ ദിനത്തിൽ, ദൈവം തീരുമാനിച്ചാൽ താൻ രാഷ്ട്രീയത്തിലിറങ്ങുമെന്ന പ്രഖ്യാപനവും താരം നടത്തിയിരുന്നു.
എംജിആർ മുതൽ ജയലളിത വരെയുള്ള താരങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ച തമിഴക രാഷ്ട്രീയ ചരിത്രമാണ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുമ്പോൾ രജനിക്കു മുന്നിലുള്ളത്. പരമ്പരാഗതമായി ചലച്ചിത്ര താരങ്ങൾക്കു വൻ വേരോട്ടം ലഭിച്ചിട്ടുള്ള തമിഴ് രാഷ്ട്രീയത്തിലേക്കുള്ള രജനീകാന്തിന്റെ വരവിനെ ദ്രാവിഡ പാർട്ടികളും ബിജെപി, കോൺഗ്രസ് തുടങ്ങിയ ദേശീയ പാർട്ടികളും ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. താരത്തെ സ്വന്തം പാളയത്തിലെത്തിക്കാൻ പാർട്ടികൾ കച്ചമുറുക്കുന്നതിനിടെയാണ് മോദി–രജനീകാന്ത് കൂടിക്കാഴ്ചയെക്കുറിച്ച് വാർത്തകൾ പുറത്തുവരുന്നത്. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ ബിജെപി സ്വാഗതം ചെയ്തപ്പോൾ മറ്റു പാർട്ടികൾ കരുതലോടെയാണു പ്രതികരിച്ചത്.
എന്നാൽ, രജനി–മോദി കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ബിജെപി തമിഴ്നാട് ഘടകം തയാറായിട്ടില്ല. അതേസമയം, രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകില്ലെന്നും സൂചനകളുണ്ട്. അതിനിടെ, അണ്ണാ ഡിഎംകെയുമായി വിഘടിച്ചു നിൽക്കുന്ന ഒ.പനീർസെൽവം വിഭാഗം ബിജെപിയുമായി സഹകരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ബിജെപിയുമായി സഹകരണത്തിന്റെ സൂചന നൽകി പനീർസെൽവം ഇന്നലെ വൈകിട്ട് ട്വിറ്ററിലിട്ട കുറിപ്പ് രാത്രി വൈകി നീക്കം ചെയ്തിരുന്നു.
അതിനിടെ, പനീർസെൽവവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയുടെ തുടർച്ചയായാണ് രജനിയുമായുള്ള കൂടിക്കാഴ്ചയെന്നും അഭ്യൂഹങ്ങളുണ്ട്. അണ്ണാ ഡിഎംകെയിലെ വിഭാഗീയത അവസാനിപ്പിച്ച് അവരുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങൾ ബിജെപി കേന്ദ്ര നേതൃത്വം ആരംഭിച്ചിട്ട് ദിവസങ്ങളായി. രജനീകാന്തിനെപ്പോലെ സുസമ്മതനായ വ്യക്തിയെ എത്തിച്ച് ആദ്യം പാർട്ടിയെയും, പിന്നീട് അണ്ണാ ഡിഎംകെയെ സഹകരിപ്പിച്ച് മുന്നണിയെയും ശക്തമാക്കാനാണ് ബിജെപിയുടെ ശ്രമം. ജയലളിതയുടെ വിയോഗവും കരുണാനിധിയുടെ അനാരോഗ്യവും തമിഴ് രാഷ്ട്രീയത്തിൽ തീർത്തിരിക്കുന്ന വൻവിടവിൽ രജനീകാന്തെന്ന ജനപ്രിയ താരത്തെ പ്രതിഷ്ഠിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. അങ്ങനെ, തമിഴ് ജനതയെ കാവിക്കൊടിക്കു കീഴിൽ അണിനിരത്താമെന്നും അവർ പ്രതീക്ഷിക്കുന്നു.
ഡിഎംകെ, ജയലളിത, മോദി...
1996 ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലത്താണു രജനി ആദ്യം രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞത്. ജയലളിത വീണ്ടും അധികാരത്തിലെത്തിയാൽ തമിഴകത്തെ ദൈവത്തിനു പോലും രക്ഷിക്കാനാകില്ലെന്നായിരുന്നു അത്. (ഇതിൽ ഖേദിക്കുന്നതായി അദ്ദേഹം പിന്നീടു പറഞ്ഞു, ജയയുമായി സൗഹൃദത്തിലാകുകയും ചെയ്തു). ഡിഎംകെ വൻഭൂരിപക്ഷത്തോടെ അന്ന് അധികാരത്തിലെത്തി.
2004 ൽ ബിജെപിക്കു വോട്ട് ചെയ്യുമെന്നു പരസ്യപ്രഖ്യാപനം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. രാജ്യമാകെ ബിജെപി തരംഗം വീശിയെങ്കിലും തമിഴ്നാട്ടിൽ ബിജെപിക്കും സഖ്യകക്ഷി പിഎംകെയ്ക്കും കിട്ടിയത് ഓരോ സീറ്റ് വീതം. ആർകെനഗർ ഉപതിരഞ്ഞെടുപ്പിൽ ഗംഗൈ അമരൻ ബിജെപി സ്ഥാനാർഥിയായപ്പോൾ തനിക്കു രജനിയുടെ പിന്തുണയുണ്ടെന്നു പറഞ്ഞെങ്കിലും അദ്ദേഹം അതു നിഷേധിച്ചു.