ക്ലാസ് കട്ട് ചെയ്ത് മഴ പെയ്യുമ്പോൾ
ടൊവിനോ തോമസ്
ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിലാണു ടൊവിനോ തോമസ് പ്ലസ്ടു വരെ പഠിച്ചത്. ഹാൻഡ്ബോൾ ടീമിലെ സ്റ്റാർ പ്ലേയറായിരുന്നു ടൊവിനോ. ഡോൺ ബോസ്കോ സ്കൂളിൽ സ്ഥിരമായി ഹാൻഡ്ബോൾ കളിച്ചുണ്ടാക്കിയ മസിലുകൾ ഇപ്പോൾ വർക്ക്ഔട്ട് ചെയ്ത് ഒന്നു പൊലിപ്പിച്ചെടുത്തുവെന്നേയുള്ളൂ. ഇപ്പോഴും നാട്ടിലെത്തുമ്പോൾ സ്കൂൾ ടീമിനൊപ്പം ഹാൻഡ്ബോൾ കളിക്കാറുണ്ട്.
പുറത്തു മഴ പെയ്യുമ്പോൾ ക്ലാസിലിരിക്കുന്നതാണു ടൊവിനോയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്കൂൾ അനുഭവങ്ങളിലൊന്ന്. മഴക്കാലത്താണു സ്കൂൾ തുറക്കുന്നതെന്നതിനാൽ സ്കൂളിൽപ്പോകാനും മടിയുണ്ടാകില്ല. ക്ലാസിൽ മലയാളം പറഞ്ഞാൽ ആ കുട്ടിയുടെ കൈയിൽ ഒരു ഡയറി കൊടുക്കുന്ന കളിയുണ്ടായിരുന്നു ഡോൺ ബോസ്കോയിൽ. ഏറ്റവും കുറച്ചു ഡയറി കിട്ടുന്നയാളാണു ജയിക്കുക. ടൊവിനോയ്ക്കു മിക്കപ്പോഴും ഡയറി കിട്ടും. എന്നാലും നേരാംവണ്ണം ഇംഗ്ലിഷ് പഠിച്ചല്ലോ എന്ന ആശ്വാസമാണ് ടൊവിനോ തോമസിന്.
ഉണ്ണിക്കുട്ടന് അടി കിട്ടി
ഉണ്ണി മുകുന്ദൻ
ഗുജറാത്തിലെ ലയൺസ് ക്ലബ് സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ണി മുകുന്ദന് ഒരു കൂട്ടുകാരിയുണ്ടായിരുന്നു, പേര് പപ്പായ. ഗുജറാത്തിയിൽ എന്തോ വലിയ അർഥമുള്ള പേരൊക്കെയാണിത്. രണ്ടുപേരും നല്ല കൂട്ടായിരുന്നു. സ്കൂൾ കുട്ടികളെ കയറ്റിയ ഓട്ടോ വീട്ടിലെത്തുമ്പോൾ അതിൽ ഉണ്ണി മുകുന്ദൻ ഉണ്ടെങ്കിൽ മാത്രമേ പപ്പായ കയറൂ. ഉണ്ണി അവധിയാണെങ്കിൽ പപ്പായയും അവധിയെടുക്കും.
അങ്ങനെയിരിക്കേ ഒരുദിവസം പപ്പായ ക്ലാസിൽനിന്ന് ഉണ്ണി മുകുന്ദന്റെ കൈയും പിടിച്ചു ഗ്രൗണ്ടിലേക്കിറങ്ങി. പെൺകുട്ടി കൈയിൽപിടിച്ചു വലിക്കുമ്പോൾ ആൺകുട്ടികൾ പുറകെ പോകാൻ പാടുണ്ടോ? ഇതും പറഞ്ഞ് ഉണ്ണി മുകുന്ദനെ ക്ലാസ് ടീച്ചർ അടിച്ചു. സ്കൂൾജീവിതത്തിൽ ഉണ്ണിക്കു കിട്ടിയ ആദ്യ അടി. ഒന്നാം ക്ലാസ് കഴിയാറായപ്പോൾ പപ്പായ വേറെ സ്കൂളിലേക്കു പോയി. പ്ലസ്ടു കഴിഞ്ഞ സമയത്ത് ഓർക്കുട്ട് ഒക്കെ വന്നപ്പോൾ ഉണ്ണി പപ്പായയെ കുറെ തിരഞ്ഞു. പക്ഷേ, പപ്പായ ജ്യൂസ് ഇഷ്ടമുള്ളവരുടെ ഗ്രൂപ്പുകളുടെ വിവരങ്ങൾ മാത്രമേ കിട്ടിയുള്ളൂ.
ഒന്നു മുതൽ പത്തു വരെ...ക്ലാസല്ല, സ്കൂൾ
രജിഷ വിജയൻ
അഞ്ചു സംസ്ഥാനങ്ങളിലായി ഏഴു സ്കൂളിൽ പഠിച്ച ആളാണു രജിഷ വിജയൻ. സ്റ്റേറ്റ് സിലബസ്, ഐസിഎസ്ഇ, സിബിഎസ്ഇ അങ്ങനെ രജിഷ പഠിക്കാത്ത സിലബസുകളില്ല. കേന്ദ്രീയ വിദ്യാലയ, ആർമി സ്കൂൾ, കോൺവന്റ് സ്കൂൾ തുടങ്ങി ഒട്ടുമിക്ക ടൈപ്പ് സ്കൂളുകളിലും പഠിച്ചിട്ടുണ്ട്. കോഴിക്കോട് പേരാമ്പ്രയിലെ അജയ് കിന്റർഗാർട്ടനായിരുന്നു മാതൃവിദ്യാലയം. ആ സ്കൂളിലാണു രജിഷയും അനിയത്തിയും പഠിച്ചത്.
അമ്മ അജയ് സ്കൂളിലെ ടീച്ചറായിരുന്നു. പക്ഷേ, രജിഷയെ പഠിപ്പിച്ചിട്ടില്ല. പിന്നെ പുണെ, അഗർത്തല, മീററ്റ്, ഡൽഹി തുടങ്ങി പല സ്ഥലങ്ങളിലെ സ്കൂളുകളിൽ മാറിമാറി പഠനം. അച്ഛൻ പട്ടാളത്തിലായിരുന്നതിനാലാണ് ഇടയ്ക്കിടയ്ക്കുള്ള ഈ സ്കൂൾ മാറ്റം. അതുകൊണ്ടു സ്കൂൾകാല ഓർമകൾ ആകെ ചിതറിക്കിടക്കുകയാണ്. ഏപ്രിലിലാണു കേന്ദ്രീയ വിദ്യാലയങ്ങളിൽ ക്ലാസ് തുടങ്ങുക. മേയിൽ ഒരുമാസം അവധി. അതുകഴിഞ്ഞു വീണ്ടും ജൂണിൽ ക്ലാസ് തുടങ്ങും. പുതിയ ക്ലാസിലെ പാഠങ്ങൾ അവധിക്കാലത്തു തന്നെ പഠിച്ചുതുടങ്ങണ്ടേ എന്നോർത്തുള്ള സങ്കടത്തിലായിരുന്നു രജിഷയുടെ സ്കൂൾ കാലം.