മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ ബ്ലെസിയുടെ പ്രണയം സിനിമ പോലെ തന്നെ അഭിനന്ദനം ലഭിച്ച ഒന്നാണ് തന്മാത്രയും അതിലെ രമേശൻ നായർ എന്ന കഥാപാത്രവും. തന്മാത്ര ഇറങ്ങിയ സമയത്താണ് ആലപ്പുഴയിലുള്ള രണ്ട് ദമ്പതികൾ വിവാഹമോചനം തേടി കുടുംബ കോടതിയെ സമീപിച്ചത്. അന്ന് അവിടുത്തെ മജിസ്ട്രേറ്റ് അവരോട് പറഞ്ഞു സിനിമ കാണുന്നവരാണെങ്കിൽ ഒരുമിച്ചുപോയി തന്മാത്ര കാണൂ എന്ന്. തന്മാത്ര കണ്ട അവർ വിവാഹമോചനം എന്ന തീരുമാനത്തിൽ നിന്ന് പിന്മാറി. ചെറിയ കാര്യങ്ങളുടെ പേരിൽ പിരിയാൻ തീരുമാനിച്ചവരെ തന്മാത്ര ഒരുമിപ്പിക്കുകയായിരുന്നു.
ഇതുപോലെ തന്നെ തന്മാത്ര കണ്ടിട്ട് മദ്യപാനം നിർത്തിയ ഒരാളുണ്ട്. അയാളുടെ മദ്യപാനം നിറുത്താൻ വീട്ടുകാർ പലരീതിയിൽ ശ്രമം നടത്തിയിരുന്നു. എന്നാൽ തന്മാത്ര എന്ന സിനിമയ്ക്ക് അയാളെ സ്വാധീനിക്കാൻ സാധിച്ചു. സിനിമ കണ്ടിറങ്ങിയ അയാൾ ഭാര്യയേയും മക്കളേയും ചേർത്തുപിടിച്ചു, സുഖമില്ലാത്ത അച്ഛന്റെ അടുത്തിരുന്ന് ഒരുപാട് കരഞ്ഞു. ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന് വീട്ടുകാരോടൊപ്പം താമസിച്ചു. താമസിയാതെ അയാൾക്ക് നല്ല ജോലി കിട്ടി സ്വിറ്റ്സർലൻഡിലേക്ക് കുടുംബത്തോടൊപ്പം പോയി.
"ഞാൻ തന്മാത്ര ചെയ്യുന്നത് പദ്മരാജന്റെ ചെറുകഥയെ ആസ്പദമാക്കിയാണ്. എന്നാൽ സിനിമ ഇറങ്ങിക്കഴിഞ്ഞ് അറിഞ്ഞു തിരുവനന്തപുരം സെക്ക്രട്ടേറിയേറ്റിൽ രമേശൻ നായരെപ്പോലെ തന്നെയൊരാൾ ഉണ്ടായിരുന്നുവെന്ന്. അവരുടെ കുടുംബം എന്നെ നേരിട്ട് വന്നുകണ്ട് സംസാരിച്ചിരുന്നു. ഈ രണ്ട് സിനിമകൾ ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷകർ ഓർക്കണമെങ്കിൽ അത് മോഹൻലാൽ എന്ന അഭിനയപ്രതിഭയുടെ കഴിവാണ്. എങ്ങനെ ഇങ്ങനെ അഭിനയിക്കാൻ സാധിക്കുന്നു എന്നു ചോദിച്ചാൽ മോഹൻലാൽ എല്ലാം ഒരു ചിരിയിൽ ഒതുക്കും. ആ ചിരിയിൽ എല്ലാമുണ്ട്." ബ്ലെസി പറഞ്ഞു.