‘യുദ്ധ’സജ്ജരാകാൻ ആരാധകരെ ആഹ്വാനം ചെയ്ത് തമിഴ് സൂപ്പർ താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന സൂചന. അഞ്ചു ദിവസമായി ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലാണു രജനിയുടെ പ്രഖ്യാപനം. എട്ടു വർഷത്തിനു ശേഷം ആരാധകരുമായി നടത്തിയ ആദ്യഘട്ട കൂടിക്കാഴ്ചയാണ് ഇന്നലെ സമാപിച്ചത്. രാഷ്ട്രീയ പ്രവേശനത്തെ ബിജെപി സ്വാഗതം ചെയ്തപ്പോൾ മറ്റു പാർട്ടികൾ കരുതലോടെയാണു പ്രതികരിച്ചത്.
തിരഞ്ഞെടുക്കപ്പെട്ട ഫാൻസ് അസോസിയേഷനുകളിലെ പതിനായിരത്തിലധികം അംഗങ്ങളെയാണു രജനി കണ്ടത്. ദൈവം തീരുമാനിച്ചാൽ താൻ രാഷ്ട്രീയത്തിലിറങ്ങുമെന്ന പ്രഖ്യാപനം ആദ്യദിനം തന്നെയുണ്ടായി. ജയലളിതയുടെ മരണം, വാർധക്യസഹജമായ കാരണങ്ങളാൽ കരുണാനിധിയുടെ പിന്മാറ്റം തുടങ്ങി തമിഴ് നേതൃദാരിദ്ര്യം നികത്താൻ രജനി എത്തുമെന്ന അഭ്യൂഹം ശക്തമായിരിക്കേയായിരുന്നു സംഗമം.
എംജിആർ മുതൽ ജയലളിത വരെ താരങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ച തമിഴക രാഷ്ട്രീയ ചരിത്രം രജനിക്ക് ആത്മവിശ്വാസം പകരും. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നും ബിജെപി സഖ്യത്തിൽ മൽസരിക്കുമെന്നുമാണു നിരീക്ഷക വിലയിരുത്തൽ.
ഡിഎംകെ, ജയലളിത, മോദി...
1996ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്താണു രജനി ആദ്യം രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞത്. ജയലളിത വീണ്ടും അധികാരത്തിലെത്തിയാൽ തമിഴകത്തെ ദൈവത്തിനു പോലും രക്ഷിക്കാനാകില്ലെന്നായിരുന്നു അത്. (ഇതിൽ ഖേദിക്കുന്നതായി അദ്ദേഹം പിന്നീടു പറഞ്ഞു, ജയയുമായി സൗഹദമാകുകയും ചെയ്തു). ഡിഎംകെ വൻഭൂരിപക്ഷത്തോടെ അന്ന് അധികാരത്തിലെത്തി.
2004ൽ ബിജെപിക്കു വോട്ട് ചെയ്യുമെന്നു പരസ്യപ്രഖ്യാപനം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യമാകെ ബിജെപി തരംഗം വീശിയെങ്കിലും തമിഴ്നാട്ടിൽ ബിജെപിക്കും സഖ്യകക്ഷി പിഎംകെയ്ക്കും കിട്ടിയത് ഓരോ സീറ്റ് വീതം. ആർകെനഗർ ഉപതിരഞ്ഞെടുപ്പിൽ ഗംഗൈ അമരൻ ബിജെപി സ്ഥാനാർഥിയായപ്പോൾ തനിക്കു രജനിയുടെ പിന്തുണയുണ്ടെന്നു പറഞ്ഞെങ്കിലും അദ്ദേഹം അതു നിഷേധിച്ചു.
രജനീകാന്ത് പറഞ്ഞത്
∙ ഞാൻ പച്ചത്തമിഴൻ. കർണാടകയിൽ 23 വർഷം ജീവിച്ചു. തമിഴ്നാട്ടിൽ 44 വർഷവും. എന്നെ ഞാനാക്കിയതു നിങ്ങളാണ്.’
∙ ‘ഇപ്പോൾ എനിക്ക് എന്റെ ജോലിയുണ്ട്. നിങ്ങൾക്കു നിങ്ങളുടേതും. അതു ചെയ്യുക. യുദ്ധത്തിനു സമയമാകുമ്പോൾ ഞാൻ വിളിക്കും. അപ്പോൾ കാണണം.’
∙ ‘സ്റ്റാലിൻ മികച്ച ഭരണാധികാരി, അൻപുമണി രാംദാസ് കഴിവുള്ളയാൾ, തിരുമാവളവനും സീമാനും മികച്ച നേതാക്കൾ. എന്നാൽ, നമ്മുടെ രാജ്യത്തെ സംവിധാനം മുഴുവൻ ചീത്തയാണ്. അതു മാറണം.’
∙ ‘രാഷ്ട്രീയത്തിൽ എതിർപ്പു വളമാണ്. സമൂഹമാധ്യമങ്ങളിലും മറ്റുമുള്ള വിമർശനങ്ങളെ അങ്ങനെയാണു കാണുന്നത്.’