മലയാള സിനിമ മുൻപെങ്ങുമില്ലാത്ത തിരക്കിലാണ്. ക്യാമറയും കാരവനും അസിസ്റ്റന്റുമാരും യൂണിറ്റുമൊന്നും കിട്ടാനില്ലാത്ത സ്ഥിതി. ചിത്രീകരണത്തിലുള്ള സിനിമകളുടെ എണ്ണം ഈ മാസം 26 കടന്നതോടെയാണു പല ജോലികൾക്കും അസിസ്റ്റന്റുമാരെ കിട്ടാനില്ലാതായത്. താരങ്ങൾക്കു വേണ്ട കാരവനും വൻ ഡിമാൻഡാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ പ്രധാന ജില്ലകളിലെല്ലാം ഷൂട്ടിങ്ങുണ്ട്. ഇത്രയധികം സിനിമകളുടെ ഷൂട്ടിങ് ഒരേ സമയം നടക്കുന്നത് അപൂർവമാണെന്നു പറയുന്നു.
പ്രധാന താരങ്ങൾക്കൊപ്പം ധാരാളം പുതുമുഖങ്ങൾക്കു കൂടി അവസരം ലഭിച്ചുവെന്നതാണ് ഇതു കൊണ്ടുള്ള പ്രധാന നേട്ടം. രണ്ടാം നിര, മൂന്നാം നിര താരങ്ങൾക്കും ധാരാളം അവസരമുണ്ട്. തൃശൂർ, കൊച്ചി, തൊടുപുഴ, തിരുവനന്തപുരം, ഒറ്റപ്പാലം, കോഴിക്കോട് എന്നിവയാണു ചിത്രീകരണത്തിലിരിക്കുന്ന സിനിമകളുടെ പ്രധാന ലൊക്കേഷനുകൾ. യൂണിറ്റ് വിട്ടു നൽകാനില്ലാതായതോടെ സർക്കാരിനു കീഴിലുള്ള ചിത്രാഞ്ജലി പുറമേ നിന്നു യൂണിറ്റുകൾ എത്തിച്ചു നൽകുന്നുണ്ട്.
മോഹൻലാലും ലാൽജോസും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലാണെങ്കിൽ മമ്മൂട്ടി - അജയ് വാസുദേവ് ചിത്രം കൊല്ലം ഫാത്തിമ മാതാ കോളജിലാണു നടക്കുന്നത്. കോളജ് പശ്ചാത്തലമാകുന്ന രണ്ടു ചിത്രങ്ങൾക്കും പേരിട്ടിട്ടില്ല. ഷൂട്ടിങ് അപൂർവമായ മലപ്പുറം ജില്ലയിൽ മൂന്നു സിനിമകളുടെ ചിത്രീകരണമാണു നടക്കുന്നത്. ഇന്ദ്രൻസ് പ്രധാന വേഷം ചെയ്യുന്ന ‘ആലിയാന്റെ റേഡിയോ’ എടപ്പാളിലും നിയാസും അഞ്ജന മേനോനും പ്രധാന വേഷം ചെയ്യുന്ന ‘മീസാൻ’ കൊണ്ടോട്ടിയിലും നെടുമുടി വേണു ചിത്രം ‘ഖലീഫ’ പൊന്നാനിയിലുമാണു ചിത്രീകരിക്കുന്നത്.
ജോജോ, ജൂഡ് ആന്തണി, അഭിരാമി എന്നിവർ അഭിനയിക്കുന്ന ‘അനുരാഗം ദ് ആർട് ഓഫ് തേപ്പിന്റെ’ ചിത്രീകരണം ഇടുക്കി തോപ്രാംകുടിയിലാണ്. അനുരാഗം ദ് ആർട് ഓഫ് തേപ്പ് പോലെ രസകരമായ പേരുകളുള്ള വേറെയും ചിത്രങ്ങളുണ്ട്. ‘വർണ്യത്തിൽ ആശങ്ക’, ‘സുഖമാണോ ദാവീദേ’, ‘ലവകുശ’, ‘അങ്കരാജ്യത്തെ ജിമ്മൻമാർ’, ‘ഹിമാലയത്തിലെ കശ്മലൻ’ എന്നിങ്ങനെയാണു ചില പേരുകൾ. ഇതിൽ ചിലതിന്റെ ഷൂട്ടിങ് തുടങ്ങിയിട്ടില്ല.
മഞ്ജു വാരിയർ – മാർട്ടിൻ പ്രക്കാട്ട് ചിത്രം, പുതുമുഖങ്ങൾ അഭിനയിക്കുന്ന ‘ബ്രിട്ടീഷ് ബംഗ്ലാവ്’ എന്നിവ തിരുവനന്തപുരത്തും എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘കിണർ’ പുനലൂരിലും നടക്കുന്നു. പശുപതി, ജയപ്രദ, സുഹാസിനി എന്നിവരാണു കിണറിൽ അഭിനയിക്കുന്നത്. ഷാഫിയും ബിജുമേനോനും ഒരുമിക്കുന്ന ‘ഷെർലക് ടോംസ്’ അങ്കമാലിയിലും ലാലു അലക്സും ഗായത്രി വെങ്കിട്ടരാജും മുഖ്യവേഷം െചയ്യുന്ന ‘മിസ് കേരള’ കളമശേരിയിലുമാണ് ചിത്രീകരിക്കുന്നത്.
ശാന്തികൃഷ്ണയും സായ്കുമാറും ഇടവേളയ്ക്കു ശേഷം തിരികെയെത്തുന്ന ‘ദ് മിഡിൽ ബഞ്ചർ’, അനിൽ രാധാകൃഷ്ണൻ മേനോൻ- കുഞ്ചാക്കോ ബോബൻ ചിത്രം ‘ദിവാൻജിമൂല’, വിനയ് ഫോർട്ട്–ബാലു വർഗീസ് ചിത്രം ‘ലഡു’ എന്നിവയാണു തൃശൂരിലുള്ളത്.മലയാള സിനിമയുടെ സ്ഥിരം തട്ടകമായിരുന്ന ഒറ്റപ്പാലത്തു കുഞ്ചാക്കോ ബോബൻ-സിദ്ധാർത്ഥ് ഭരതൻ ചിത്രം ‘വർണ്യത്തിൽ ആശങ്ക’ പുരോഗമിക്കുന്നു.
അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ‘കാറ്റ്’ പാലക്കാടാണ് വീശുന്നത്. കലാഭവൻ ഷാജോൺ നായകനാകുന്ന ചിത്രം കൊല്ലംങ്കോടും നടക്കുന്നു. ധ്യാൻ ശ്രീനിവാസൻ-തോമസ് സെബാസ്റ്റ്യൻ ചിത്രം, ജയസൂര്യ നായകനാകുന്ന ‘ക്യാപ്റ്റൻ’, ആനന്ദം ഫെയിം റോഷൻ മാത്യു നായകനാകുന്ന ‘മാച്ച് ബോക്സ്’ എന്നിവ കോഴിക്കോടും ഭഗതും പ്രിയങ്ക നായരും ഒരുമിക്കുന്ന ‘സുഖമാണോ ദാവീദേ’ തൊടുപുഴയിലും ബാലയും ശിവാനിയും ഒരുമിക്കുന്ന ‘നിലാവറിയാതെ’ കാഞ്ഞങ്ങാടുമാണു പുരോഗമിക്കുന്നത്.