മലയാളസിനിമയിലെ പുതിയ വനിതാകൂട്ടായ്മയുടെ പ്രാഥമികചർച്ചകളുടെ ഭാഗമായിട്ടും അവസാനഘട്ടത്തിൽ ഒഴിവാക്കപ്പെട്ടതിൽ വിഷമമുണ്ടെന്ന് ഭാഗ്യലക്ഷ്മി.
‘ഇങ്ങനെയൊരു സംഘടന ഉണ്ടാക്കുന്ന കാര്യത്തെച്ചൊല്ലി മാസങ്ങളായി ഞാനും മഞ്ജുവുമൊക്കെ ചർച്ച ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു മീറ്റിങ് നടന്നതും മുഖ്യമന്ത്രിയെ കാണാൻ പോയതും ഞാനറിഞ്ഞില്ല, എന്നെ ആരും അറിയിച്ചുമില്ല. ഇങ്ങനെയൊരു സംഘടന വന്നതിൽ സന്തോഷമുണ്ട്. തീർച്ചയായും അത് ആവശ്യമാണ്.
സ്ത്രീകൾക്ക് എപ്പോഴും സ്ത്രീകളോട് പരാതി പറയാനായിരിക്കും ധൈര്യം വരുന്നത്. അതുകൊണ്ടുതന്നെ സംഘടന വന്നതിൽ സന്തോഷവും അതിൽ നല്ല വിശ്വാസവും ഉണ്ട്. എന്നെ എന്തുകൊണ്ട് അറിയിച്ചില്ല എന്ന് മനസ്സിലാകുന്നില്ല. ചിലപ്പോൾ എന്തെങ്കിലും കാരണമുണ്ടാകാം. ആദ്യം ഞാൻ ഇതിനെ കാര്യമാക്കിയെടുത്തില്ല. എന്നാൽ ഒരുപാട് ആളുകൾ ചേച്ചി ഇല്ലേ എന്നു ചോദിച്ചു തുടങ്ങിയപ്പോഴാണ് ഞാനില്ലേ എന്ന വിഷമം തോന്നിത്തുടങ്ങിയത്.–ഭാഗ്യലക്ഷ്മി പറഞ്ഞു.