ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമയിലെ പെണ്‍കൂട്ടായ്മ പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി. കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഈ രംഗത്തെ ലൈംഗികാതിക്രമവും ലൈംഗിക ചൂഷണവും തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും.
പുതുതായി രൂപീകരിച്ച പെണ്‍കൂട്ടായ്മക്കുവേണ്ടി ബീനാപോള്‍, മഞ്ജുവാര്യര്‍, റീമ കല്ലിങ്കല്‍, പാര്‍വതി, വിധു വിന്‍സെന്‍റ്, സജിത മഠത്തില്‍, ദീദി ദാമോദരന്‍, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, അഞ്ജലി മേനോന്‍, ആശ ആച്ചി ജോസഫ്, ഇന്ദു നമ്പൂതിരി തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
ചലച്ചിത്ര മേഖലയില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് അവര്‍ പറഞ്ഞു. കൊച്ചിയില്‍ അഭിനേത്രിക്കുണ്ടായ അനുഭവം ആദ്യത്തേതല്ല. സിനിമ ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകള്‍ കൂടി ലൈംഗിക പീഡന നിരോധന നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരണം. സെറ്റുകളില്‍ ലൈംഗികപീഡന പരാതി പരിഹാരസെല്‍ രൂപീകരിക്കണം.
സിനിമയുടെ സാങ്കേതിക മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കണമെങ്കില്‍ സുരക്ഷിതത്വം ഉറപ്പുവരണം. പിന്നണി പ്രവര്‍ത്തനങ്ങളില്‍ മുപ്പതു ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന സിനിമകള്‍ക്ക് പ്രോത്സാഹനമായി സബ്സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. പല സെറ്റുകളിലും സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാന്‍ പോലും സൗകര്യമില്ലെന്ന് അവര്‍ പരാതിപ്പെട്ടു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ പൊലീസ് എടുത്ത സത്വര നടപടികളില്‍ അവര്‍ മതിപ്പ് പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു.
സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍ ഏതു തരക്കാരാണെന്നും അവരുടെ പൂര്‍വ ചരിത്രം എന്താണെന്നും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് പൊലീസ് സഹായം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിക്കായി സമർപ്പിച്ച നിവേദനത്തിന്റെ വിവരങ്ങൾ താഴെ.....
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മുമ്പാകെ സമർപ്പിക്കുന്ന നിവേദനം
മലയാള സിനിമയിൽ പുതുതായി രൂപീകരിക്കപ്പെട്ട ഒരു പെൺ കൂട്ടായ്മയെ പ്രതിനിധീകരിച്ചാണ് ഈ നിവേദനം.മറ്റേത് രംഗവുമെന്ന പോലെ ലിംഗനീതി ഇനിയും പുലരാത്ത ഒരിടമാണ് ഞങ്ങൾ പണിയെടുക്കുകയും ജീവിയ്ക്കുകയും ചെയ്യുന്ന ചലച്ചിത്രമേഖല. എന്നാൽ മറ്റു രംഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളോ സേവന വേതന വ്യവസ്ഥകളോ ചർച്ച ചെയ്യാവുന്ന നിലയിൽ പോലുമെത്തിയിട്ടില്ല കാര്യങ്ങൾ. തുല്യ നീതിയെന്നത് അതുകൊണ്ട് തന്നെ പൊരുതി നേടേണ്ട ഒന്നാണിവിടെയും, അതിന് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ നടപ്പിലാക്കാൻ ഉത്തരവാദിത്വമുള്ള സർക്കാരിന്റെ പിന്തുണ ഞങ്ങൾ അഭ്യർഥിക്കുന്നു.