മഹിഷ്മതിയെന്ന നാട്ടുരാജ്യത്തിലെ വംശപരമ്പരകളുടെ വീര്യവും വൈര്യവും നീതിബോധവും വെള്ളിത്തിരയിലാക്കിയ എസ്.എസ്. രാജമൗലിയേയും അദ്ദേഹത്തിന്റെ സംഘാംഗങ്ങളേയും കുറിച്ചുളള വാഴ്ത്തുക്കളാണെല്ലായിടത്തും. സിനിമ പുറത്തിറങ്ങി കൊട്ടകങ്ങളിൽ നിറഞ്ഞാടി ദിവസങ്ങൾക്കുള്ളില്‍ ബോക്സ് ഓഫിസിൽ ആയിരംകോടിയുടെ മണിക്കിലുക്കമുണ്ടാക്കി ചരിത്രം രചിക്കുക എന്നത് എത്ര പറഞ്ഞാലും മതിവരില്ലല്ലോ.
രാജമൗലിയ്ക്കും അദ്ദേഹത്തിന്റെ കലാസംവിധായകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർക്കും നേരെ കണ്ണുംകാതും തുറന്നിരുന്ന് വിസ്മയപ്പെടുമ്പോൾ നമ്മൾ ചെറുതായിട്ടെങ്കിലും വിസ്മരിക്കുന്ന ഒരാളുണ്ട്. ചരിത്ര സിനിമയിലെ ഓരോ ഫ്രെയിമിലും കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകൾ ഒരു തരിപോലും യാഥാർഥ്യം ചോരുതെന്ന ദൃഢനിശ്ചയത്തോടെ സംവിധായകന്റെ സ്വപ്നങ്ങൾക്കു സാമ്പത്തിക പിന്തുണ നൽകിയയാള്‍. നിർമാതാവ്.
അങ്ങനെയൊരാൾ എത്തിയില്ലായിരുന്നുവെങ്കിൽ ബാഹുബലി ഇത്രയും ആർഭാടത്തോടെ ജനിക്കുമായിരുന്നോ എന്നു തന്നെ സംശയമാണ്. ഒരു ചിത്രം കോടികൾ മുടക്കി എടുത്താൽ മാത്രം പോരല്ലോ. സമകാലീന ചരിത്രത്തിന്റെ ചിന്തകൾക്കനുസരിച്ചും പഴമയുടെ ആസ്വാദന ശീലത്തെ കൂടി ഓർത്തെടുത്ത് തീയറ്ററിലേക്കു ആളെയെത്തിക്കണ്ടേ. സിനിമയെ വേണ്ട വിധത്തിൽ മാർക്കറ്റ് ചെയ്യണ്ടേ. ബാഹുബലിയുടെ മാർക്കറ്റിങും നിർമാണവും ഒരു തലച്ചോറിന്റെ നീക്കമായിരുന്നു. ബാഹുബലിയുടെ നിർമാതാക്കളിൽ ഒരാളായ ഷോബു യാരല്ലഗഡ.
രണ്ടു പേർ ചേർന്നാണ് ചിത്രം നിർമിച്ചതെങ്കിലും ബാഹുബലി എന്ന ചിത്രത്തെ ഒരു അന്താരാഷ്ട്ര സിനിമയാക്കാനുള്ള നീക്കങ്ങൾക്കു പിന്നിൽ ഇദ്ദേഹമായിരുന്നവെന്നാണ് ചിത്രത്തിന്റെ ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന വിവരം. ബാഹുബലി എന്ന ചിത്രത്തെ നന്നായി വിറ്റുകാശാക്കാനുള്ള വിദ്യകൾ ഒരു വർഷം കൊണ്ട് ആസൂത്രണം ചെയ്തതെന്നാണു വിവരം.
2011ലാണ് രാജമൗലിയുടേയും സംഘത്തിന്റെയും ബാഹുബലി അണിയറയിൽ ഒരുങ്ങാൻ തുടങ്ങിയത്. എന്നാൽ ഇതിനു മുൻപേ ചിത്രത്തെ എങ്ങനെ ജനങ്ങളിലേക്കെത്തിക്കണമെന്നതിനെ കുറിച്ചുള്ള ആസൂത്രണം തുടങ്ങിയിരുന്നുവത്രേയ ഇതിനായി ഒരു വലിയ സംഘത്തെ തന്നെ തിരഞ്ഞെടുത്തിരുന്നു. സിനിമയുടെ ഷൂട്ടിങ് തുടങ്ങും മുൻപേ ഇവർ പണിയും തുടങ്ങി. മുംബൈ ആസ്ഥാനമായ ഒരു പിആർ കമ്പനിയെയാണ് ബാഹുബലിയെ ജനങ്ങൾക്കിടയിൽ സജീവമാക്കുവാൻ തിരഞ്ഞെടുത്തത്.
ഇന്ത്യൻ സിനിമ മുൻപൊരിക്കലും കണ്ടിട്ടില്ലാത്തൊരു ക്രിയാത്മകത ആയിരിക്കണം ബാഹുബലി എന്ന് രാജമൗലിയ്ക്കു വാശിയുണ്ടായിരുന്നു. എന്നാൽ അത് വൻ ജനകീയത നേടുകയും വേണം എന്നുമുണ്ടായിരുന്നു. ഇതേ ചിന്ത തന്നെയായിരുന്നു ഷോബുവിനും ഉണ്ടായിരുന്നത്. ചിത്രം വൻ ഹിറ്റ് ആകണം എന്നായിരിക്കുമല്ലോ എല്ലാ സംവിധായകരും ചിന്തിക്കുക. ഇവിടെ പക്ഷേ അങ്ങനെയായിരുന്നില്ല. ആ ചിന്താഗതി തന്നെയായിരുന്നു ഇത്രയും വലിയ വിജയം ബാഹുബലിയ്ക്കു നേടിക്കൊടുത്തതും.