അഞ്ചു ലക്ഷം രൂപയ്ക്ക് സിനിമയെടുക്കാമെന്ന് തെളിച്ചാണ് ആദ്യം സന്തോഷ് പണ്ഡിറ്റ് സിനിമാ പ്രേമികളുടെ ശ്രദ്ധ ആകർഷിച്ചത്. കൃഷ്ണനും രാധയും തീയറ്ററിൽ എത്തിയപ്പോൾ അത് മുഖ്യധാര സിനിമകളോടുള്ള വെല്ലുവിളിയായി. ‘രാത്രി ശുഭരാത്രി’ എന്ന ഗാനത്തിൽ പണ്ഡിറ്റിനൊപ്പം പ്രേക്ഷകരും ചുവടുവച്ചപ്പോൾ തീയറ്ററുകൾ അക്ഷരാർഥത്തിൽ പൂരപ്പറമ്പായി. അഭിനയവും സംവിധാനവും അടക്കം സിനിമാ നിർമാണത്തിലെ എട്ടു കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്തു കാട്ടി സാക്ഷാൽ സൂപ്പർതാരങ്ങളെ പോലും വെല്ലുവിളിച്ച് സ്വയം സൂപ്പർസ്റ്റാർ പദവി എടുത്തണിഞ്ഞപ്പോൾ ആളുകൾ കൂകി വിളിച്ചു. പിന്നെ തുടർച്ചയായി പണ്ഡിറ്റ് ചിത്രങ്ങൾ ഇറങ്ങി. ചിലത് തിയറ്ററിൽ എത്തി. പലതും യൂട്യൂബ് ഹിറ്റുകളായി. കല്ലേറുകൾ പൂമാലയായി ഏറ്റുവാങ്ങിയ ‘സൂപ്പർസ്റ്റാർ’ സന്തോഷ് പണ്ഡിറ്റ് ഒടുവിൽ മുഖ്യധാരാ സിനിമയിലേക്ക് ചുവടുവച്ചു. അതും മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം പ്രാധാന്യമുള്ള ഒരു വേഷത്തിൽ. സ്വന്തം സംവിധാനത്തിൽ അല്ലാതെ പണ്ഡിറ്റ് അഭിനയിക്കുന്ന ആദ്യ ചിത്രം. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘എഡ്ഡി’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ പുതിയ വിശേഷങ്ങൾ വനിത ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
സന്തോഷ് പണ്ഡിറ്റ് ഒടുവിൽ മുഖ്യധാരാ സിനിമയിലേക്ക്?
ഞാൻ സിനിമയിൽ എത്തുന്നത് 2011 ലാണ്. മെയിൻ സ്ട്രീം തന്നെയായിരുന്നു അന്നും ലക്ഷ്യം. എന്നാൽ അത്തരമൊരു സിനിമയെടുക്കാൻ വേണ്ട സാമ്പത്തിക ശേഷിയോ പരിചയസമ്പത്തോ ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ എന്റേതായ ഒരു പാത തിരഞ്ഞെടുക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. ഇപ്പോൾ എന്റെ ഏഴാമത്തെയും എട്ടാമത്തെയും സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞു. ഉരുക്കു സതീശൻ, ബ്രോക്കർ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങൾ എന്നിവ. ഈ രണ്ടു സിനിമ തീരാനും അഞ്ചു ദിവസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് മമ്മൂക്ക നായകനായ ‘എഡ്ഡി’യിലേക്ക് വിളിക്കുന്നത്. ആ സമയത്ത് ഉരുക്കു സതീശനുവേണ്ടി തല മൊട്ടയടിച്ചിട്ടുണ്ടായിരുന്നു. പക്ഷെ മമ്മൂട്ടി ചിത്രത്തിൽ എനിക്ക് തലമുടി വേണം. അങ്ങനെ മുടി വന്നതിനുശേഷമാണ് ഞാൻ ആ സിനിമയിലേക്ക് എത്തുന്നത്.
മഹാനടൻ മമ്മൂട്ടിയും സന്തോഷ് പണ്ഡിറ്റും.. ഒരുമിച്ചപ്പോഴുള്ള ആദ്യ അനുഭവം എന്തായിരുന്നു?
ഷൂട്ടിങിന്റെ ആദ്യ ദിവസങ്ങളിൽ മമ്മൂക്ക ഉണ്ടായിരുന്നില്ല. ഷൂട്ട് തുടങ്ങി കുറച്ചുദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം ജോയിൻ ചെയ്തത്. സെറ്റിൽ വന്നതിനു ശേഷമാണ് ഞങ്ങൾ പരസ്പരം കാണുന്നത്. അതുവരെ രണ്ടുപേരും രണ്ടു സ്ഥലത്തായിരുന്നു. പണ്ഡിറ്റിനെ വിളിച്ചോളൂ എന്ന് ഡയറക്ടർ പറയുന്ന സമയത്താണ് ഞാനും മമ്മൂക്കയും ആദ്യം കാണുന്നത്. ഞങ്ങളുടെ കോമ്പിനേഷൻ സീനായിരുന്നു അത്. ഷോട്ട് എടുക്കുന്നതിനു മുൻപ് ഞാൻ അദ്ദേഹത്തോട് ‘അനുഗ്രഹിക്കണം’ എന്ന് പറഞ്ഞു. അദ്ദേഹം തിരിച്ച് എന്നോട് ’ഓൾ ദി ബെസ്റ്റ്’ എന്നുപറഞ്ഞു. അങ്ങനെയാണ് ഷൂട്ടിങ് ആരംഭിക്കുന്നത്. ഷൂട്ടിങ് തുടങ്ങും മുൻപ് ഒന്നു കാണാനോ സംസാരിക്കാനോ ഉള്ള അവസരമൊന്നും കിട്ടിയല്ല. എങ്കിലും എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. ഞങ്ങൾ തമ്മിൽ ധാരാളം കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു. ഷൂട്ടിങ് തീർന്നിട്ടില്ല.
മൊഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റും സുഹൃത്തുക്കളായോ?
ഏപ്രിൽ 18 മുതലാണ് ഷൂട്ടിങ് തുടങ്ങിയത്. മമ്മൂക്ക ജോയിൻ ചെയ്തിട്ട് 10 ദിവസമേ ആയുള്ളൂ. ദിവസവും കാണും, പരസ്പരം വിഷ് ചെയ്യും. വളരെ കുറച്ചു മാത്രമേ ഞങ്ങൾ സംസാരിച്ചിട്ടുള്ളൂ. പിന്നെ കൂടുതലും വർക്ക് ഉണ്ടാവും. അതിന്റെ തിരക്കിലായിരിക്കും എപ്പോഴും. അദ്ദേഹത്തിന്റെ ക്യാരക്ടർ പഠിക്കലായിരിക്കും പ്രധാനം. എല്ലാവരും അഭിനയം എങ്ങനെ മെച്ചപ്പെടുത്താം എന്നല്ലേ ചിന്തിക്കുന്നത്. കൂടെ അഭിനയിക്കുന്നവരോട് അദ്ദേഹത്തിന് പ്രത്യേക കെയറിങ് ഉണ്ട്. സീൻ കൂടുതൽ മെച്ചപ്പെടുത്താൻ നിർദ്ദേശങ്ങൾ നൽകാറുണ്ട്. ഓരോ ഷോട്ട് എടുക്കുമ്പോഴും സംവിധായകൻ കാര്യങ്ങൾ പൊതുവായി പറയാറുണ്ട്. പിന്നെ ഇങ്ങനെ മൂവ് ചെയ്യാം എന്നൊക്കെ മമ്മൂക്കയും പറഞ്ഞുതരും. സിനിമ ഷൂട്ടിങ് തീരുമ്പോഴേക്കും നല്ലൊരു സൗഹൃദം സ്ഥാപിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. സിനിമ കഴിഞ്ഞതിനുശേഷമേ മമ്മൂക്കയുമായി സൗഹൃദം ഉണ്ടാക്കിയോ എന്ന ചോദ്യത്തിന് ആധികാരികമായി ഉത്തരം പറയാൻ കഴിയൂ.
സന്തോഷ് പണ്ഡിറ്റിന്റെ സ്ഥിരം പഞ്ച് ഡയലോഗുകൾ ഈ സിനിമയിലും ഉണ്ടോ?
ഞാൻ എനിക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതുന്നത് പോലെയല്ല ഇത്. പൂർണ്ണമായും മറ്റൊരാളുടെ സിനിമയാണിത്. എന്റെ ആരാധകർക്ക് ഇതു പുതിയ അനുഭവമായിരിക്കും, ടിപ്പിക്കൽ സന്തോഷ് പണ്ഡിറ്റ് സിനിമ പോലെ ആയിരിക്കില്ല. സംവിധായകനും തിരക്കഥാകൃത്ത് ഉദയകൃഷ്ണൻ സാറും സന്തോഷ് പണ്ഡിറ്റിനെ എങ്ങനെ കാണാനാഗ്രഹിക്കുന്നുവോ അതായിരിക്കും ആ സിനിമയിലൂടെ കാണിക്കുന്നത്. ക്യാരക്ടറിനെ കുറിച്ച് ഒന്നും പറയാൻ കഴിയില്ല. അവർ പറയുന്നതുപോലെ ഞാൻ ചെയ്യുന്നു എന്ന് മാത്രം. മറ്റൊരാളുടെ സിനിമയിൽ അവരുടെ നിർദേശം അനുസരിക്കാൻ മാത്രമേ പറ്റൂ. ലൊക്കേഷന്റെ സ്റ്റില്ലുകളോ മറ്റു വിവരങ്ങളോ ഒന്നും പുറത്തു വിടരുതെന്ന് പറഞ്ഞിട്ടുണ്ട്. എന്റെ ഫെയ്‌സ്ബുക്കിൽ പോലും സിനിമയുടെ ഒരു സ്റ്റിൽ ഇടാൻ കഴിഞ്ഞിട്ടില്ല.
എന്റെ സിനിമകൾ ഞാൻ തന്നെയായിരുന്നു മാർക്കറ്റിങ് ചെയ്തിരുന്നത്. അതുകൊണ്ട് സിനിമാ സംബന്ധമായ കാര്യങ്ങൾ പറയാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഞാൻ എല്ലാകാര്യങ്ങളും ഫെയ്‌സ്ബുക്കിൽ വെളിപ്പെടുത്താറുണ്ട്. ഇപ്പോൾ വളരെ ശ്രദ്ധിച്ചേ മറ്റുള്ളവരോട് സംസാരിക്കാൻ പറ്റൂ. ഒരു സ്റ്റിൽ കൊടുക്കണമെങ്കിൽ പോലും സംവിധായകനോട് ചോദിക്കണം. ഇപ്പോൾ അവർക്കനുസരിച്ച് ഞാൻ അഡ്‌ജസ്റ്റ് ചെയ്യുകയാണ്. സ്ട്രെയിറ്റായിട്ട് കാര്യങ്ങൾ പറയുന്ന എനിക്ക് പലതും വിഴുങ്ങേണ്ടതായി വരുന്നു. എന്റെ മാർക്കറ്റിങ് സ്ട്രാറ്റജിയല്ലല്ലോ അവരുടേത്.