രാഷ്ട്രീയക്കാർ എല്ലാവരും അഴിമതിക്കാരും ഉദ്യോഗസ്ഥർ എല്ലാവരും പുണ്യാളന്മാരും ആണെന്നുള്ള ധാരണ ശരിയല്ലെന്ന് കോഴിക്കോട് മുൻ കലക്ടർ പ്രശാന്ത് നായർ. മനോരമ ഓൺലൈനിന്റെ പ്രത്യേക അഭിമുഖ പരമ്പരയായ മറുപുറത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വളരെ നല്ലവരായ രാഷ്ട്രീയക്കാർക്കൊപ്പം താൻ ജോലി ചെയ്തിട്ടുണ്ടെന്നും അങ്ങേയറ്റം അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തനിക്കറിയാമെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.
∙ കലക്ടർ സ്ഥാനത്തുനിന്നു മാറി. എന്നാൽ പുതിയ പദവി ഏറ്റെടുത്തതുമില്ല. കാരണം?
ഫെബ്രുവരി മാസമാണ് കലക്ടർ സ്ഥാനത്തുനിന്നു മാറിയത്. ആ സമയത്ത് ഞാൻ മെഡിക്കൽ ലീവിലായിരുന്നു. പിന്നീട് അവധി നീട്ടിയെടുത്തു. മറ്റൊന്നും കൊണ്ടല്ല പുതിയ അധ്യയന വർഷമാണ് വരുന്നത്. കുട്ടികളെ പുതിയ സ്കൂളിൽ ചേർക്കണം. താമസം മാറണം. അതിന്റെയൊക്കെ പിന്നാലെയാണ്. ഹയർ സെക്കൻഡറി ഡയറക്ടറായാണ് പുതിയ ചുമതല. ഏറ്റവുമടുത്തു തന്നെ ജോലിയിൽ പ്രവേശിക്കും.
∙ കലക്ടർ സ്ഥാനത്തുനിന്നു മാറ്റിയതു പ്രതികാരനടപടിയാണെന്നും അതിലുള്ള പ്രതിഷേധമായിട്ടാണ് പുതിയ പദവി ഏറ്റെടുക്കാത്തതെന്നും സംസാരമുണ്ട്?
ആ സമയത്തു തന്നെ ഞാൻ ഇതേക്കുറിച്ച് ഫെയ്സ്ബുക്കിൽ വിശദമായ കുറിപ്പ് ഇട്ടതാണ്. രണ്ടു വർഷം കൂടുമ്പോഴുള്ള സ്വാഭാവികമായ നടപടിയാണ് ഈ സ്ഥലം മാറ്റം. മാത്രമല്ല അതിനും അഞ്ചെട്ടു മാസങ്ങൾക്കു മുമ്പെ സ്ഥലംമാറ്റം ഞാൻ അങ്ങോട്ട് ആവശ്യപ്പെട്ടിട്ടുള്ളതാണ്. എല്ലാത്തിൽ നിന്നും വിവാദങ്ങളുണ്ടാക്കാൻ ആളുകൾക്ക് താൽപര്യമുണ്ട്്. കലക്ടർക്കും കുടുംബമുണ്ട്. അവരുടെ കാര്യം നോക്കേണ്ടത് എന്റെ ചുമതലയാണ്. അത് എല്ലാവരെയും ബോധ്യപ്പെടുത്താൻ എനിക്കാവില്ല.
∙ കോഴിക്കോട്ട് നടപ്പാക്കിയ പദ്ധതികൾ കേരളത്തിലെ മറ്റു ജില്ലകളിലും പ്രാവർത്തികമാക്കാൻ സാധിക്കുന്നതാണോ?
കോഴിക്കോട്ട് ഞാൻ പുതിയ കാര്യങ്ങളൊന്നും ചെയ്തിട്ടില്ല. ഞങ്ങളെയൊക്കെ പഠിപ്പിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചെന്നേയുള്ളു. മസൂറിയിലെ അക്കാദമിയിൽ ഞങ്ങളെ പഠിപ്പിക്കുന്നത് കമ്യൂണിറ്റി പാർട്ടിസിപ്പേഷൻ വേണം, പാർട്ടിസിപ്പേറ്ററി ഗവേർണെൻസ് വേണം, കൺസൾട്ടേറ്റീവ് ഗവർണെൻസ് ആയിരിക്കണം എന്നൊക്കെയാണ്. അതൊക്കെ തിയറിയാണ്. അത് പ്രായോഗിക തലത്തിൽ കൊണ്ടു വന്നെന്നു മാത്രമേയുള്ളൂ. എല്ലാം സർക്കാർ ഫണ്ട് വന്നതിനു ശേഷം ചെയ്താൽ മതി എന്നു പറഞ്ഞു മാറി നിൽക്കുന്നതിനു പകരം കൂട്ടായ്മകളിലൂടെ കാര്യങ്ങൾ സാധിച്ചെടുക്കുക എന്നതാണ് എന്റെ പോളിസി.
പിന്നെ സിവിൽ സർവീസിലെ തലമുറ മാറ്റവും ഇതിനെ സ്വാധീനിച്ചിട്ടുണ്ട്. കുറച്ചു കാലം റിക്രൂട്ട്മെന്റ് ഇല്ലായിരുന്നു. യുവതലമുറ സർവീസിലേക്കു വന്നിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. എന്റെ ബാച്ചിനുശേഷം ഒരുപാട് നല്ല ആളുകൾ സിവിൽ സർവീസിൽ എത്തിയിട്ടുണ്ട്. പുതുതലമുറയിൽ ആദ്യം കലക്ടർ സ്ഥാനത്ത് എത്തിയതിനാൽ ഞാൻ ചെയ്തത് ശ്രദ്ധിക്കപ്പെട്ടെന്നു മാത്രം. ഇനിയങ്ങോട്ടുള്ള കലക്ടർമാർ ഇതുപോലെ തന്നെയായിരിക്കും.
∙ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന് എത്ര മാത്രം സ്വാതന്ത്ര്യമുണ്ട്?
ഒരാൾ എന്നെ പ്രവർത്തിക്കാൻ അനുവദിച്ചില്ല, എനിക്ക് സ്വാതന്ത്ര്യം തന്നില്ല എന്നൊക്കെ പറയുന്നത് ശരിയല്ല. പ്രവർത്തിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നമ്മളാണ്. ഞാൻ സർവീസിൽ കയറിയിട്ട് 10 വർഷമായി. വെല്ലുവിളി നിറഞ്ഞ പല സാഹചര്യങ്ങളിലും ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. പലയിടത്തുനിന്നും അടിയുണ്ടാക്കി ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്. ഇൗ രീതിയിലെ എനിക്ക് ജോലി ചെയ്യാൻ സാധിക്കൂ. അല്ലെങ്കിൽ എന്നെ മാറ്റിക്കോളൂ എന്നതായിരുന്നു നിലപാട്. അല്ലാതെ എനിക്ക് പണിയെടുക്കാൻ സാധിച്ചില്ല എന്നു പറയുന്നത് ശരിയല്ല. ഞാൻ ഇങ്ങനേ പണിയെടുക്കൂ. അത് എന്റെ വാശിയല്ല. നിയമം അതാണ് പറഞ്ഞിരിക്കുന്നത്.
പലരും ധരിച്ചു വച്ചിരിക്കുന്നത് രാഷ്ട്രീയക്കാർ ഭയങ്കര കുഴപ്പക്കാരാണ്. ഉദ്യോഗസ്ഥരൊക്കെ പുണ്യാളന്മാരാണെന്നാണ്. പക്ഷേ അങ്ങനെയല്ല. ഒരുപാട് നല്ല രാഷ്ട്രീയക്കാർക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. കാര്യം പറഞ്ഞാൽ മനസ്സിലാകുന്ന നല്ല ആളുകൾ. അതേസമയം അങ്ങേയറ്റം അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും അറിയാം.
∙ ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരായ അഴിമതി ആരോപണത്തെക്കുറിച്ച് ഐഎഎസ് അസോസിയേഷൻ സെക്രട്ടറിയായ താങ്കൾക്ക് എന്താണ് പറയാനുള്ളത്?
അഴിമതിക്ക് എതിരാണ് ഐഎഎസ് അസോസിയേഷൻ. ആരാണ് അഴിമതിക്കാരെന്നൊക്കെ എല്ലാവർക്കും അറിയാം. കേരളം പോലുള്ള സ്ഥലത്ത് കൈക്കൂലി വാങ്ങുന്നവർക്ക് അധികകാലം അത് ഒളിച്ചു വയ്ക്കാനാവില്ല. പക്ഷേ ഇങ്ങനെയുള്ള എത്ര പേർക്കെതിരെ അന്വേഷണം നടന്നിട്ടുണ്ട്. എത്ര പേർ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്? സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനു സൽപ്പേരു മാത്രമാണുള്ളത്. അങ്ങനെയുള്ളവരെ കള്ളപ്പരാതി കൊടുത്ത് കുടുക്കിയ സംഭവങ്ങൾ എനിക്കറിയാം.
അഭിമുഖത്തിന്റെ പൂർണരൂപം കാണാം