അഞ്ചുഭാഷകള്‍, മുപ്പത് വര്‍ഷങ്ങള്‍, ഇരുന്നൂറു സിനിമ. കരിയറിലെ നേട്ടങ്ങളിലേക്കു രമ്യ കാര്യമായി നോക്കാറില്ല. മനസ്സ് പറയുന്ന വഴിയേയാണ് എന്നും രമ്യ കൃഷ്ണന്റെ യാത്രകള്‍. കഥാപാത്രത്തെ ഇഷ്ടപ്പെട്ടാല്‍ റോളിന്റെ വലുപ്പമൊന്നും ചിന്തിക്കില്ല. നായികയുടെ വേഷം മാറ്റിവച്ച് രമ്യ പടയപ്പയില്‍ നീലാംബരി എന്ന വില്ലത്തി ആയപ്പോള്‍ പ്രേക്ഷകര്‍ കണ്ടത് അഭിനയത്തിന്റെ മറ്റൊരു മുഖം. പിന്നീട് ബാഹുബലിയിലൂടെ ശിവഗാമി എന്ന മറ്റൊരു മികച്ച കഥാപാത്രത്തെക്കൂടി സമ്മാനിച്ചിരിക്കുന്നു.
കരിയറിൽ വഴിത്തിരവായ കഥാപാത്രമാണ് നീലാംബരി. എന്നാൽ ഈ കഥാപാത്രത്തെ പേടിച്ചാണ് അഭിനയിച്ച് ഫലിപ്പിച്ചതെന്ന് രമ്യ കൃഷ്ണൻ പറയുന്നു. രജനീകാന്ത് എന്ന വലിയ താരത്തോടൊപ്പം അഭിനയിക്കുന്നതു മാത്രമല്ല അദ്ദേഹത്തിന്റെ വില്ലത്തിയായി അഭിനയിക്കുന്നതായിരുന്നു രമ്യയുടെ ടെൻഷൻ.
നീലാംബരിയുടെ വേഷം അഭിനയിച്ചുകഴിഞ്ഞപ്പോൾ സന്തോഷമല്ല ഭയമായിരുന്നു മനസ്സിലെന്ന് രമ്യ പറയുന്നു. മാത്രമല്ല കൂടെയുള്ളവരും രമ്യയെ പേടിപ്പിക്കുകയായിരുന്നു. ചിത്രം റിലീസ് ചെയ്ത് കഴിഞ്ഞാൽ ചെന്നൈയിൽ നിൽക്കരുതെന്ന് സിനിമയിലെ ഓരോ ഷോട്ട് കഴിയുമ്പോഴും അവർ പറയുമായിരുന്നു. കാരണം ചിത്രത്തിൽ അവർ ആരാധിക്കുന്ന വലിയ താരത്തെയാണ് പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത്.
ആ നാളുകളിൽ എന്തു ചെയ്യണമെന്നറിയാതെ ഭയപ്പെട്ടിരുന്നെന്ന് രമ്യ പറഞ്ഞു. ചിത്രം റിലീസ് ചെയ്ത ശേഷം രമ്യയുടെ സഹോദരി സിനിമ കാണാൻ തിയറ്ററിൽ പോയിരുന്നു. രമ്യ കൃഷ്ണന്റെ മുഖം വരുന്നതെ ആളുകൾ തിയറ്ററുകളിൽ ചെരുപ്പൂരി എറിയുന്നതാണ് കാണാൻ കഴിഞ്ഞത്.പടയപ്പ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് േശഷമാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്ന് രമ്യ കൃഷ്ണൻ പറഞ്ഞു. ആളുകൾ തന്നെ അഭിനന്ദിക്കാനും പിന്തുണയ്ക്കാനും തുടങ്ങിയെന്നും അപ്പോഴാണ് പകുതി ആശ്വാസമായതെന്നും രമ്യ പറയുന്നു.
തന്റെ സിനിമാകരിയറിൽ ഏറ്റവുംമികച്ച അഞ്ചുവേഷങ്ങളിൽ ഒന്നാം സ്ഥാനം കൊടുക്കുക ശിവഗാമിക്കാണെന്ന് രമ്യ പറഞ്ഞു. നീലാംബരിയും ശിവഗാമിയും ഒപ്പത്തിനൊപ്പം നിൽക്കുമെങ്കിലും കൂടുതൽ ഇഷ്ടം ശിവഗാമിയോടാണെന്ന് രമ്യ പറയുന്നു.
‘ബാഹുബലിയിലേക്ക് വിളിക്കുമ്പോൾ ഇത് ഇത്ര വലിയൊരു കാൻവാസിലൊരുങ്ങുന്ന സിനിമയായിരുന്നെന്ന് അറിയില്ലായിരുന്നു. മാത്രമല്ല ആദ്യ ഭാഗം പുറത്തിയപ്പോൾ വലിയൊരു വിജയമാകുമെന്ന് രാജമൗലി പോലും സ്വപ്നം കണ്ടിരുന്നില്ല. കൂട്ടായ്മയുടെ വിജയമാണ് സിനിമയുടേത്. ഞാനും ഇതുപോലൊരു ബ്രഹ്മാണ്ഡചിത്രത്തിന്റെ ഭാഗമാകുമെന്ന് സ്വപ്നം കണ്ടിരുന്നില്ല.’–രമ്യ കൃഷ്ണൻ പറഞ്ഞു,.