നാൽപ്പതു പേർ പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ പാട്ട് കേരളം ഏറ്റുപാടിയപ്പോൾ ഗിരീഷ് കുട്ടൻ അതു ഫോണിന്റെ റിങ് ടോൺ ആക്കിയത് പാട്ടിനോട് ഇഷ്ടം തോന്നിയതു കൊണ്ടാണ്. എന്നാൽ കാലം ആ പാട്ടുകാരന് കരുതിവച്ചത് മറ്റൊരു യാദ്യശ്ചികതയാണ്. കൂട്ടുകാരൻ അജീഷ് ദാസൻ എഴുതിയ വരികൾക്ക് കാഴ്ചയുടെ ലോകത്തുനിന്ന് അകന്ന് ശബ്ദത്തിന്റെ സൗന്ദര്യം മനസിൽ താലോലിച്ച് ഗിരി പകർന്ന ഈണം, ‘പൂമര’ത്തിലെ രണ്ടാം ഗാനമായത് പാട്ടിനെ ജീവനോളം സ്നേഹിച്ച ആ അന്ധഗായകന് ദൈവമൊരുക്കിയ നിയോഗമാണ്. ‘കടവത്തൊരു തോണിയിരിപ്പൂ, പാട്ടില്ലാതെ’ പുമരത്തിലെ രണ്ടാം ഗാനം യൂട്യൂബിൽ ലക്ഷങ്ങൾ കടന്നു മുന്നേറുമ്പോൾ അതിന്റെ ആരവം കേട്ട് ആഹ്ളാദിക്കുകയാണ് ലീല എൽ. ഗിരി എന്ന യുവ സംഗീത സംവിധായകൻ.
അകകണ്ണിലെ വെളിച്ചത്തിൽ ഈണം പകർന്ന ഗാനം ചൂണ്ടുകളിൽ നിന്ന് ചുണ്ടുകളിലേക്ക് പടരുമ്പോൾ ഗിരി നെഞ്ചോടു ചേർക്കുകയാണ്, നിഴലായി ഒപ്പമുള്ള അമ്മയെ, ഭാര്യയെ. ‘ഒരുപാട് പേരോടു നന്ദിയുണ്ട്. ഞാൻ അറിയപ്പെടുന്ന സംഗീത സംവിധായകനാകുമെന്ന് ഉറച്ചു വിശ്വസിച്ച് എനിക്കൊപ്പം നിന്ന ഭാര്യ ലിൻസിയോട്, എന്നെ ഷൈന്‍ സാറിന് പരിചയപ്പെടുത്തി കൊടുത്ത രാജേഷ് വർമ്മ ചേട്ടന്, സംഗീതത്തിന്റെ പാഠങ്ങൾ പകർന്നു നൽകിയ ബിജിപാൽ ചേട്ടനോട്, ശ്യാം സാറിനോട്, അർജുനൻ മാഷിനോട്....’. കോട്ടയം കാണക്കാരിയെന്ന ഗ്രാമത്തിൽ നിന്ന് സിനിമയിലേക്ക് പാട്ടും പാടി നടന്നു കയറിയ ഗിരി ‘വനിത ഓൺലൈനോട്’ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
ചിക് പുക് ചിക് പുക് റെയിലേ...
ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജെന്റിൽമാൻ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. അതിലേ ‘ചിക് പുക് ചിക് പുക് റെയിലേ’ എന്ന ഗാനത്തിന്റെ വിശദാംശങ്ങൾ അന്വേഷിച്ചു പോയപ്പോഴാണ് സംഗീത സംവിധായകൻ എന്നൊരാൾ ഉണ്ടെന്ന് അറിയുന്നത്. അങ്ങനെ ഞാന്‍ എ.ആർ. റഹ്മാന്റെ കടുത്ത ആരാധകനായി. അന്നു മുതൽ തുടങ്ങിയതാണ് സംഗീത സംവിധായകൻ ആകണം എന്ന മോഹം. ഗിത്താറാണ് ആദ്യം പഠിച്ചത്. സുമേഷ് പരമേശ്വർ എന്നയാളായിരുന്നു ഗുരു. സ്കൂളിലും കോളജിലുമൊക്കെ സംഗീതത്തെ ഹൃദയത്തോടു ചേർത്തു നിർത്തി. തൃക്കാക്കര ഭാരതമാതാ കോളജിലായിരുന്നു ബിരുദ പഠനം.