പത്തനാപുരത്തു നിന്ന് ആദ്യമായി അനുശ്രീ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത് ജി വി രാജാ സ്പോർട്സ് സ്കൂളിൽ എട്ടാംക്ലാസ് അഡ്മിഷനു വേണ്ടിയായിരുന്നു. ആ പഠിത്തം പകുതിക്കു വച്ച് നിർത്തി നാട്ടിലേക്കു മടങ്ങിയെങ്കിലും ഇഷ്ട ഐറ്റങ്ങളായ ലോങ്ജംപും ബാസ്കറ്റ് ബോളും കൈവിട്ടില്ല. സിനിമയിലേക്കായിരുന്നു അനുശ്രീയുടെ അളന്നു മുറിച്ചുള്ള ചാട്ടം. നേട്ടങ്ങളുടെ ബാസ്കറ്റിൽ അവൾ നിറച്ചത് പ്രമുഖ സംവിധായകരുടെ സിനിമകളിലെ മികച്ച റോളുകൾ. വിവാഹം തീരുമാനിച്ചെന്ന് ഗോസിപ്പ് ഇറങ്ങിയപ്പോഴും എയർപോർട്ടിലെ കഫേയിൽ നിന്ന് രണ്ടു പഫ്സിനും കട്ടൻ കാപ്പിക്കും 680 രൂപ ബില്ല് കിട്ടിയപ്പോഴും അനുശ്രീ ഞെട്ടിയില്ല.
‘‘കരിയറിലും ലൈഫിലും നന്നായി സപ്പോർട്ട് ചെയ്യുന്നയാളെയേ വിവാഹം ചെയ്യൂ. അത് പ്രണയവിവാഹം തന്നെ ആയിരിക്കും.’’ വളവും തിരിവുമില്ലാതെ പറയാനുള്ളത് നേരെ പറഞ്ഞ് അനുശ്രീ അഭിമുഖം തുടങ്ങുന്നു.
2016 ഭാഗ്യവർഷമായിരുന്നു ?
‘ഒപ്പ’വും ‘മഹേഷിന്റെ പ്രതികാര’വും ‘കൊച്ചൗവ പൗലോ’യും ഹിറ്റായത് എന്റെ കൂടെ ഭാഗ്യം കൊണ്ടാണെങ്കിൽ അങ്ങനെ പറയാം. കരിയറിന്റെ തുടക്കം മുതൽ നല്ല സിനിമകളുടെയും സംവിധായകരുടെയും കൂടെ പ്രവര്‍ത്തിക്കാൻ സാധിച്ചതും ആ ഭാഗ്യത്താലാണ്. റിയാലിറ്റിഷോയിൽ പങ്കെടുക്കാൻ കിട്ടിയ അവസരമാണ് സിനിമയിലേക്കു വഴി തുറന്നത്. ആ റിയാലിറ്റി ഷോയിൽ വിജയിക്കുന്നവർക്ക് സംവിധായകൻ ലാൽജോസിന്റെ സിനിമയിൽ നായികാവേഷമായിരുന്നു ഓഫർ. തലയിൽ നന്നായി എണ്ണ തേച്ച് കുളിച്ചു നിന്ന ഒരു ഉച്ചനേരത്താണ് കൂട്ടുകാരി റിയാലിറ്റി ഷോയുടെ കാര്യം പറഞ്ഞ് വിളിക്കുന്നത്. അത് ജീവിതം തന്നെ മാറ്റി.
പത്തനാപുരത്തെ കമുകിൻചേരി എന്ന നാട്ടിൻപുറമാണ് എന്റെ ഗ്രാമം. അച്ഛൻ മുരളീധരന് വാട്ടർ അതോറിറ്റിയിലായിരുന്നു ജോലി. അമ്മ ശോഭന വീട്ടമ്മ. ചേട്ടൻ അനൂപും ഞാനും സിനിമ കാണാൻ പോകണമെന്നു പറഞ്ഞു വാശി പിടിക്കുമ്പാള്‍ അച്ഛൻ ഞങ്ങളെയും കൂട്ടി പത്തനാപുരം സീമയിലേക്കോ പുനലൂർ തായ്‌ലക്ഷ്മിയിലേക്കോ പോകും. ആകെയുള്ള എയര്‍കണ്ടീഷന്‍ഡ് തിയറ്റർ അഞ്ചലിലെ വർഷയായിരുന്നു.
സിനിമയല്ലാതെ പിന്നെ എന്തായിരുന്നു അന്നത്തെ സ്വപ്നം ?
മഞ്ഞക്കാല ഇന്ദിരാഗാന്ധി മെമ്മോറിയൽ സ്കൂളിലായിരുന്നു ഏഴാം ക്ലാസ് വരെ പഠിച്ചത്. എട്ടും ഒമ്പത് പകുതി വരെയും തിരുവനന്തപുരം ജിവി രാജായിൽ. വീടു വിട്ടു താമസിക്കുന്നത് സഹിക്കാനാകാതെ വന്നപ്പോൾ ഞാൻ കരച്ചിലും ബഹളവും തുടങ്ങി, എന്നെ ജീവനോടെ വേണമെങ്കിൽ ഇപ്പോൾ കൊണ്ടുപോകണമെന്നു പറഞ്ഞായിരുന്നു കരച്ചിൽ. ഒടുവിൽ എന്റെ വാശി ജയിച്ചു. ഞാൻ നാട്ടിൽ തിരിച്ചെത്തി.