രഞ്ജിത്ത് ശങ്കറിന്റെ രാമന്റെ ഏദൻതോട്ടം- കാറ്റാടിപോലെ അപ്പൂപ്പൻതാടിപോലെ കനമില്ലാത്ത സിനിമ. സിനിമ കണ്ടിറങ്ങുമ്പോൾ കഥാപാത്രങ്ങളും കൂടെപോരും. ജോജുജോർജ്ജ് അഭിനയിച്ച എൽവിസ് മനസിൽ നിന്നും മായാത്ത രാമന്റെ ഏദൻതോട്ടത്തിലെ കഥാപാത്രങ്ങളിലൊന്നാണ്. ജോജുവിന്റെ സിനിമാജീവിതത്തിലെ മികച്ച കഥാപാത്രം കൂടിയാണ് എൽവിസ്. ഉത്തരവാദിത്വമില്ലാത്ത, മദ്യപാനിയായ, ദേഷ്യക്കാരനായ, എടുത്തുചാട്ടക്കാരനായ എൽവിസ് എന്ന ഭർത്താവിന്റെ കഥാപാത്രം കൈയടക്കത്തോടെയാണ് ജോജു അവതരിപ്പിച്ചത്. രാമന്റെ ഏദൻതോട്ടത്തിലെ വിശേഷങ്ങൾ ജോജു ജോർജ്ജ് പങ്കുവെക്കുന്നു
രാമന്റെ ഏദൻതോട്ടത്തിലെ എൽവിസിന്റെ വിജയം അത്ഭുതപ്പെടുത്തിയോ?
ജയസൂര്യയാണ് ആദ്യമായിട്ട് ഇങ്ങനെയൊരു കഥാപാത്രത്തെക്കുറിച്ച് പറയുന്നത്. രഞ്ജിത്ത് എൽവിസിനെക്കുറിച്ച് പറയുമ്പോൾ അതിനെന്താ ഞാൻ ചെയ്യാം എന്നു പറഞ്ഞെങ്കിലും പറ്റുമോയെന്നൊരു വിശ്വാസക്കുറിവുണ്ടായിരുന്നു. പലരും ഇതുപോലെയൊരു കഥാപാത്രം എന്നെ ഏൽപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തിയിരുന്നു. പക്ഷെ രഞ്ജിത്ത് അതൊന്നും കേട്ട് പിന്മാറിയില്ല. സിനിമയുടെ നിർമാതാവും അദ്ദേഹമാണ്. എന്നിട്ടും റിസ്ക്ക് എടുക്കാൻ കാണിച്ച ധൈര്യം പറയാതിരിക്കാനാവില്ല. എൽവിസ് എല്ലാ ഇമോഷൻസും കൈകാര്യം ചെയ്യേണ്ട കഥാപാത്രമാണ്. ടെൻഷൻ, സ്നേഹം, ദേഷ്യം അങ്ങനെ എല്ലാം ഉള്ള ആൾ. തിരക്കഥയിൽ മനോഹരമായിട്ട് എഴുതിവച്ചിട്ടുണ്ടായിരുന്നു എൽവിസ് എങ്ങനെയൊക്കെയാകണമെന്ന്. കഥാപാത്രം പ്രേക്ഷകർ സ്വീകരിച്ചത് രഞ്ജിത്ത് ശങ്കറിന്റെ മിടുക്കാണ്. പിന്നെ ഒപ്പമുണ്ടായിരുന്നവർ. ചാക്കോച്ചനും (കുഞ്ചാക്കോബോബൻ), അനുസിത്താരയുമെല്ലാം കഥാപാത്രത്തെ മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. അവര് അത്രയധികം പിന്തുണച്ചില്ലായിരുന്നെങ്കിൽ ചിലപ്പോൾ എന്റെ കൈയിൽ നിന്നും പാളിപ്പോയേനേം.
എൽവിസിനെപ്പോലെ ആരെയെങ്കിലും പരിചയമുണ്ടോ?
എൽവിസ് ഒരാൾ അല്ല. നമുക്കുചുറ്റുമുള്ള ഒരുപാട് പേരാണ്. നിരവധിയാളുകളുടെ പ്രതിനിധിയാണ് എൽവിസ്. എന്റെയുള്ളിലും ഒരു എൽവിസ് ഉണ്ട്.
ജോജുവും എൽവിസുമായി സമാനതകളുണ്ടോ?
ഏയ് ഞാൻ അങ്ങനെ ഉത്തരവാദിത്തമില്ലാത്ത ഭർത്താവ് ഒന്നുമല്ല. എൽവിസിന്റെ പോലെയുള്ള ജീവിതരീതിയൊന്നുമല്ല എന്റേത്. ആകെയുള്ള സമാനത ഞാനും എൽവിസും സിനിമാനിർമാതാക്കളാണ്. ഏലിസ് പക്ഷെ ഉള്ള കാശ് കളഞ്ഞുകുളിച്ച നിർമാതാവാണ്. ഞാൻ പക്ഷെ നിലനിൽപ്പിനുവേണ്ടി നിർമാതാവായ ആളാണ്.
ജോജു ഭാവിയിലെ ബിജുമേനോൻ ആണെന്നുള്ള കമന്റുകൾ ശ്രദ്ധിച്ചിരുന്നോ?
അത്തരം ട്രോളുകൾ ഒരുതരം കളിയാക്കലുപോലെയാണ് എനിക്ക് തോന്നുന്നത്. ബിജുമേനോൻ എത്രയോ ഉയരത്തിലുള്ള ആളാണ്. ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ആരാധിക്കുന്ന ആളാണ് ബിജുമേനോൻ. കാണാൻ സുന്ദരനുമാണ്. അദ്ദേഹത്തിനെപ്പോലെയാണ് ഞാൻ എന്നുപറയുന്നത് എനിക്ക് കിട്ടുന്ന കൈയടിയാണ്. പക്ഷെ ഞാൻ അതുപോലെയാണെന്ന് പറയുന്നത് ബിജുമേനോന്റെ ആരാധകരെയും ചിലപ്പോൾ അദ്ദേഹത്തെയും വിഷമിപ്പിച്ചേക്കാം.
എൽവിസിനെപ്പോലെ കല്യാണം കഴിച്ചതാണ് ഏറ്റവും വലിയ തെറ്റ്, അത് ഇനി തിരുത്താൻ പറ്റില്ലല്ലോ? എന്ന് ഭാര്യയോട് പറഞ്ഞിട്ടുണ്ടോ?
ഒരിക്കൽ പറഞ്ഞു. ഉടനടി ഇതേ ഡയലോഗ് അവൾ തിരിച്ചും പറഞ്ഞു. എന്നെ കല്യാണം കഴിച്ചതാണ് ഏറ്റവും വലിയ തെറ്റ്, അത് ഇനി തിരുത്താൻ പറ്റില്ലല്ലോ? എന്ന്. അതിനുശേഷം പിന്നെ ഈ ഡയലോഗ് പറഞ്ഞിട്ടില്ല.
എൽവിസിനെ ഭാര്യയ്ക്ക് ഇഷ്ടമായോ?
ഇഷ്ടപ്പെട്ടു. ഒരുപാട് എക്സൈറ്റ്മെന്റോടു കൂടിയാണ് സിനിമ കണ്ടത്. എന്റെ മക്കൾ ചെറിയ കുട്ടികളാണ്. എങ്കിലും അവർക്കും ഇഷ്ടമായി.
സൗഹൃദങ്ങളാണോ ജോജു എന്ന നടനെ വളർത്തിയത്?
തീർച്ചയായും. സിനിമയിൽ പൊതുവേ സൗഹൃദങ്ങൾ ഇല്ല എന്നാണ് പറയുന്നത്. എന്നാൽ എന്റെ അനുഭവം തിരിച്ചാണ്. സൗഹൃദങ്ങൾ ഇല്ലെങ്കിൽ ഞാൻ ഇല്ല. ആത്മാർഥമായ സൗഹൃദങ്ങളിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. സുഹൃത്തുക്കളില്ലാതെ തനിയെ ജീവിക്കാൻ എനിക്ക് പറ്റില്ല.