പണ്ഡിറ്റ് രമേശ് നാരായണന്റെ തിരുവനന്തപുരത്തുള്ള വീട് എന്നാൽ അത് പാട്ടിന്റെയും കൂടി വീടാണ്. ആ വീട്ടിലേക്ക് പുതിയൊരാൾ കൂടി എത്തി. മകൾ മധുവന്തി നാരായണന്റെ നല്ലപാതിയായിക്കൊണ്ട്. രമേശ് നാരായണന്റെ മൂത്ത പുത്രിയായ മധുവന്തി നാരായണൻ വിവാഹിതയായി. വരൻ ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പശ്ചാത്തല സംഗീതത്തിനുള്ള അംഗീകാരം നേടിയ വിഷ്ണു വിജയനും.
തിരുവനന്തപുരത്തെ ആർഡിആർ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. സംഗീത രംഗത്തു തന്നെയാണ് മധുവന്തിയും. വിഷ്ണുവിന് സംസ്ഥാന പുരസ്കാരം ലഭിച്ച ഗപ്പിയിൽ ഒരു പാട്ട് മധുവന്തിയും പാടിയിട്ടുണ്ട്. പാട്ടു ജീവിതത്തിനിടയിൽ, അഞ്ചു വർഷം മുൻപാണ് ഇരുവരും പരിചയപ്പെടുന്നത്. സംഗീത രംഗത്ത് തങ്ങൾക്കിഷ്ടമുള്ള പാട്ടുകളും പരിപാടികളുമായി മുന്നോട്ടു പോകാനാണ് ഇരുവർക്കും താൽപര്യം.
പാട്ടു തന്നെയാണ് ഞങ്ങളെ ഒന്നിപ്പിച്ചത്. മധുവന്തി പറയുന്നു. വിഷ്ണുവിന്റെ അച്ഛൻ അമ്പലപ്പുഴ വിജയകുമാർ സംഗീത കോളജിലെ പ്രൊഫസറായിരുന്നു. എന്റെ വീടു പോലെ തന്നെ സംഗീത കുടുംബം. നമ്മളുടെ ഫീൽഡിലെ വെല്ലുവിളികളും ബുദ്ധിമുട്ടും രീതികളുമൊക്കെ അറിയാവുന്നൊരിടത്തേക്കാണല്ലോ ചെല്ലുന്നത്. അതു വളരെ നല്ല കാര്യമാണ്. നമ്മളെ കൂടുതൽ മനസിലാക്കാൻ സാധിക്കും അവർക്ക്. എന്റെ അച്ഛനും അതാണു പറഞ്ഞത്. അദ്ദേഹത്തിനും ഒരുപാട് സന്തോഷമുണ്ട്. ഡോക്ടറും എഞ്ചിനീയറും എല്ലാവർക്കും ആകാം. പക്ഷേ സംഗീതജ്ഞനാകാൻ എല്ലാവർക്കുമാകില്ലല്ലോ. ഒരേ മേഖലയിലുള്ളവരാകുമ്പോൾ പരസ്പരം ഒരുപാട് പിന്തുണ നൽകാൻ കഴിയും. മധുവന്തി പറഞ്ഞു.
ബി.കോം പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് മധുവന്തി സംഗീത കോളജിൽ പഠിക്കാൻ ചേർന്നത്. അച്ഛന്റെ കീഴിൽ ചെറുതിലേ മുതൽക്കേ ഹിന്ദുസ്ഥാനി പഠിച്ച മധുവന്തി ആ മേഖലയിൽ ഏറെ ശ്രദ്ധേയയാണ്. കർണാടിക് സംഗീതം അടുത്തറിയാനാണ് മ്യൂസിക് കോളജിൽ ചേർന്നത്. രണ്ടു സംഗീത ശാഖകളിലും അറിവു നേടി നല്ലൊരു ഗായികയാകണമെന്നാണു മധുവന്തിയുടെ സ്വപ്നം.
വിഷ്ണു നല്ലൊരു പുല്ലാങ്കുഴൻ വാദകനുമാണ്. വിഷ്ണുവിന് സംസ്ഥാന പുരസ്കാരം ലഭിച്ചതിന്റെ തൊട്ടു തലേ വർഷമാണ് രമേശ് നാരായണന്‍ മികച്ച സംഗീത സംവിധായകനും ഇളയമകൾ മധുശ്രീ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടിയതെന്നത് മറ്റൊരു പ്രത്യേകത.
മഴമേഘങ്ങളുടെ ഭംഗിയും വിശുദ്ധിയുമുളള കുറേ ഈണങ്ങൾ സമ്മാനിച്ച സംഗീതജ്ഞന്റെ പാട്ടു വീട്ടിൽ നിന്ന് മധുരതരമായ പുല്ലാങ്കുഴൽ വായനയുമുയരും എന്നു ചുരുക്കം.