ദൈവത്തിന് എല്ലായിടത്തും എത്താൻ സാധിക്കില്ല, അതുകൊണ്ട് അമ്മയെ സൃഷ്ടിച്ചു എന്നാണ് പഴമൊഴി. അമ്മ എന്ന സ്നേഹം പകരാൻ സ്ത്രീയ്ക്ക് പ്രസവിക്കേണ്ട ആവശ്യമുണ്ടോ?
"ഞാൻ പ്രസവിച്ചിട്ടില്ല എന്നേയുള്ളൂ അവന് എന്റെ മകൻ തന്നെയാണ്''- സൈറാഭാനുവിലെ സൈറ ഇത് പറയുമ്പോൾ ഒരുവട്ടമെങ്കിലും അറിയാതെ ആലോചിച്ചിട്ടില്ലേ അമ്മയാകാൻ പ്രസവിക്കണോയെന്ന്. ആ പ്രസവിക്കാത്ത അമ്മയുടെ കൈകളല്ലേ മകനെ പരജായത്തിൽ നിന്നും തളർച്ചയിൽ നിന്നും ഉയരങ്ങളിലേക്ക് എത്തിക്കുന്നത്.
ഒരു കുഞ്ഞിനെ താലോലിക്കാൻ, കൊഞ്ചിക്കാൻ, അവന്റെയോ അവളുടെയോ കാലടികൾക്കൊപ്പം പിച്ചവെക്കാൻ, താരാട്ടുപാടാൻ പ്രസവിക്കേണ്ട ആവശ്യമുണ്ടോ? ഒരിക്കലുമില്ല. കാരണം മാതൃത്വം ഒരു സ്ത്രീയ്ക്ക് പ്രസവത്തിലൂടെ മാത്രം ഉണ്ടാകുന്ന ഒന്നല്ല. കുഞ്ഞ് ആയിരിക്കുമ്പോൾ പ്രിയപ്പെട്ട പാവകുട്ടിയെ കൊഞ്ചിച്ച് പൊട്ടുതൊടുവിച്ച് താരാട്ടുപാടി ഉറക്കാൻ കിടത്തുമ്പോൾ മുതൽ തന്നെ അവളിൽ ഒരു അമ്മയുണ്ട്. ഒരു പുരുഷന് അച്ഛന്റെ വികാരങ്ങൾ തോന്നുന്നത് കുഞ്ഞുണ്ടായതിന് ശേഷം മാത്രമായിരിക്കും.
എന്നാൽ സ്ത്രീക്ക് അങ്ങനെയല്ല. വിവാഹസ്വപ്നങ്ങൾക്കും എത്രയോ മുമ്പേ അമ്മയാകുക എന്ന സ്വപ്നം അവളിൽ ജനിക്കും. അമ്മയുടെ കരുതലും സ്നേഹവും വാത്സല്യവുമൊക്കെ ഉള്ളിലൊതുക്കിയാവും വിവാഹത്തിലേക്ക് അവൾ കാൽ എടുത്തുവെക്കുന്നതു തന്നെ. ചിലർക്ക് ആ സുന്ദരമായ സ്വപ്നം വേഗം തളിരിട്ടേക്കാം, ചിലർക്ക് കാത്തിരുന്ന് കാലം അകന്നുപോയേക്കാം. എന്തു തന്നെയായാലും കൈമോശം വരാത്ത ഒരു അമ്മ മനസ്സ് ഏതൊരു സ്ത്രീക്കും ഉണ്ടാകും. അതുകൊണ്ടാണല്ലോ കാലമേറെ കഴിഞ്ഞിട്ടും മലയാളസിനിമയിലെ പ്രസവിക്കാതെ അമ്മയായ കഥാപാത്രങ്ങളെ ഇന്നും മലയാളിസ്നേഹിക്കുന്നത്.
എങ്ങനെ മറക്കും എന്റെ വീട് അപ്പുവിന്റെയും സിനിമയിലെ വസുവിന്റെ അമ്മ മീരയെ. പത്തുമാസം ചുമന്ന് പ്രസവിച്ച മകനെ കൊന്നത് ഭർത്താവിന്റെ ആദ്യഭാര്യയിലെ മകനാണെന്ന് അറിഞ്ഞിട്ടും അവനെ സംരക്ഷിക്കാൻ ശ്രമിക്കുന്ന അമ്മ മനസ്സ് കാണാതിരിക്കുന്നതെങ്ങനെ. എനിക്ക് മനസിലാകുന്നില്ല മീര നിന്റെ മനസ്സ് എന്ന് അച്ഛന് പറയുന്നത് സ്ത്രീയിലെ അമ്മമനസിനെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ്. അവന് അറിയാം ഞാൻ അവന്റെ അമ്മയല്ലെന്ന്, എന്നിട്ടും അവന് എന്നെ സ്നേഹിക്കുന്നില്ലേയെന്ന് മീരപറയുമ്പോൾ അന്വർഥമാകുന്നത് അമ്മയെന്ന വാക്കിലെ സ്നേഹവും ആഴവും കരുതലുമാണ്.
മീരയെപോലെ തന്നെയാണ് അച്ചുവിന്റെ അമ്മ വനജ. വിവാഹം പോലും വേണ്ടയെന്നുവച്ച് ഫാക്ടറിയിൽ നിന്ന് കിട്ടിയ കുഞ്ഞിനുവേണ്ടി ജീവിച്ച അമ്മ. അവളുടെ ഓരോ പിറന്നാളിനും അവളുടെ ഭാവിയെകരുതി ഓരോന്ന്സ്വരുകൂട്ടുന്ന അമ്മ, അവളോടൊപ്പം കൂട്ടുകാരിയെപ്പോലെ ഇണങ്ങിയും പിണങ്ങിയും കഴിയുന്ന അമ്മ, താൻ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ മറ്റൊരാൾ അവളെ സ്നേഹിക്കുന്നത് സഹിക്കാനാവാത്ത അമ്മ. ഇങ്ങനെയൊക്കെ സ്നേഹിക്കാൻ സ്ത്രീക്ക് പത്തുമാസത്തെ കണക്കിന്റെ ആവശ്യമില്ല. സിനിമയുടെ അവസാനം അച്ചുവിന് അറിയില്ല ഞാൻ അവളുടെ അമ്മ അല്ലെന്ന് എന്നുപറയുമ്പോൾ പ്രേക്ഷകനും ഒപ്പം കരയുന്നത് ഈ സ്നേഹം അത്രമേൽ സ്പർശിച്ചതുകൊണ്ടല്ലേ. വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ മാമാട്ടികുട്ടിയമ്മ എന്ന സിനിമ ഇന്നും ഒരുപൊള്ളലായി അവശേഷിക്കുന്നത് വളർത്തുമകളെ പെറ്റമ്മയ്ക്ക് കൊടുത്തിട്ട് പോകുന്ന പോറ്റമ്മയെകുറിച്ച് ഓർക്കുന്നതുകൊണ്ടാണ്.
മലയാളത്തിൽ മാത്രമല്ല തമിഴിലുമുണ്ട് അങ്ങനെയൊരു അമ്മ. മണിരത്നത്തിന്റെ കണ്ണത്തിൽ മുത്തമിട്ടാൽ സിനിമയിലെ ഇന്ദിരയേയും അമുദയേയും ഓർമയില്ലേ. സിമ്രാൻ അനശ്വരമാക്കിയ ഇന്ദിരയുടെ കഥ സാൻഫ്രാൻസിസ്കോഫെസ്റ്റിവലിലും ടൊറന്റോ ഫെസ്റ്റിവലിലും വരെ പ്രദർശിപ്പിച്ചു. മികച്ച സിനിമയ്ക്കുള്ള തമിഴ് സർക്കാരിന്റെ അവാർഡും കരസ്ഥമാക്കിയിട്ടുള്ള സിനിമ പിറക്കാത്ത മകൾക്കുവേണ്ടി അവളുടെ അമ്മയെ തേടിപോകുന്ന അമ്മയുടെ കഥയാണ്. പെറ്റമ്മയോട് നിങ്ങളെന്നെ തൊട്ടിട്ടുണ്ടോ? നിങ്ങളെന്നേ സ്നേഹിച്ചിട്ടുണ്ടോ? നിങ്ങളെന്നേ മകളെയെന്ന് വിളിച്ചിട്ടുണ്ടോ? എന്ന് അമുദചോദിക്കുമ്പോൾ കിട്ടുന്ന ഉത്തരം മൗനമായിരുന്നു. എന്നാൽ പെറ്റമ്മയിൽ നിന്നും കിട്ടാത്തത് എല്ലാം അവൾക്ക് കിട്ടിയത് പോറ്റമ്മയിൽ നിന്നാണ്. പ്രസവിച്ചഅമ്മയുടെ കൈവിടുവിച്ച് പോറ്റമ്മയുടെ അടുത്തേക്ക് അവൾ ഓടിയെത്തുമ്പോൾ അവിടെ ജയിച്ചത് പത്തുമാസത്തെ കഷ്ടപ്പാടുകൾ അല്ല മാതൃത്വമെന്ന വികാരം മാത്രമാണ്.