ജയരാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ജോണി വാക്കർ ഓർമയില്ലേ? അതിലെ സ്വാമി എന്ന വില്ലൻ കഥാപാത്രത്തെയും അത്ര വേഗം ആർക്കും മറക്കാൻ കഴിയില്ല. മുടി നീട്ടി വളർത്തി ചെവിയിൽ കമ്മലുമിട്ട് പള്ളിമണികളുടെ അകമ്പടിയോടെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ആ സ്വാമി. എന്നാൽ ഇന്നും കമാൽ ഗൗറിന്റെ യഥാർത്ഥ പേരു പോലും പലർക്കും അറിയില്ല. 25 വർഷങ്ങൾക്കു മുൻപ് സിനിമയിലെത്തി പിന്നീട് എവിടെയോ പോയ് മറഞ്ഞ ആ വില്ലൻ ഇപ്പോൾ കർണാടകയിലെ ഗോകർണത്തുണ്ട്. സിനിമയിലെ പേര് അന്വർഥമാക്കുന്ന തരത്തിൽ സ്വാമി തുല്യമായ ജീവിതം നയിച്ചു കൊണ്ട്.
ആത്മീതയുടെ വഴിയിലൂടെ സഞ്ചരിച്ച് ജീവിതത്തിലെ ആഡംബരങ്ങള്‍ ഒഴിവാക്കി കര്‍ണാടകത്തിലെ ഗോകര്‍ണത്തിലെ നിര്‍വാണ ബീച്ചിനരികിലാണ് കമാല്‍ ഗൗറിന്റെ ആശ്രമ തുല്യമായ വീട്. കൂട്ടിന് ആറു പട്ടികളും ഒരു കുതിരയും. ബീച്ചും കടലിലെ ഡോൾഫിനുമൊക്കെയാണ് കളിക്കൂട്ടുകാർ. തൊളൊപ്പം നീട്ടി വളർത്തിയിരുന്ന മുടി ഇന്ന് വെട്ടിയൊതുക്കിയിട്ടുണ്ട്. നര കയറിയ മുടിക്കൊപ്പം ക്ഷൗരം ചെയ്യാത്ത മുഖവും. ഒറ്റ നോട്ടത്തിൽ ആരും ഒന്നു സംശയിക്കും, ഇതാണോ നമ്മളെ ഭയപ്പെടുത്തിയ ആ വില്ലൻ എന്ന്.
1992 ലാണ് കമാൽ ഗൗർ ജയരാജിന്റെ കണ്ണിൽ പെടുന്നത്. ഒരു പബിൽ വച്ചു കണ്ട നീളൻ മുടിക്കാരൻ തന്റെ പുതിയ ചിത്രത്തിലെ വില്ലനാകാൻ അനുയോജ്യനാണെന്ന് അദ്ദേഹത്തിന് തോന്നി. ബിസിനസും പബും ചില്ലറ മോഡലിങുമായി കഴിഞ്ഞിരുന്ന കമാൽ അങ്ങനെ നടനായി. സ്വാമിയെന്ന കഥാപാത്രത്തിന് ആവശ്യമായ വസ്തുക്കളെല്ലാം എന്റെ തന്നെ കൈയിലുണ്ടായിരുന്നു. പബ്ബില്‍ പോകുമ്പോള്‍ ഞാനിടാറുള്ള സാധാരണ ഡ്രസ്സ്, അതുപോലെ എന്റെ പിക്ക് അപ്പ് ട്രക്കും ടാറ്റ മൊബൈലും ആ സിനിമക്ക് വേണ്ടി ഉപയോഗിച്ചു. പിന്നെ നാലു വർഷം തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടനായി. ഇടയ്ക്ക് ഇറ്റാലിയൻ ചിത്രങ്ങളിലും അഭിനയിച്ചു. അതിനിടയിലാണ് സ്വിസര്‍ലന്റുകാരി മാരി ക്രിസ്റ്റിനെ പരിചയപ്പെടുന്നത്. 1996 ല്‍ ഇരുവരും വിവാഹിതരായി.