സംഗീത പരിപാടിയിൽ റെക്കോഡിങ് ഇട്ടിട്ട് ചുണ്ടനക്കി കാണിച്ച് പാടുകയാണെന്ന് അഭിനയിക്കുന്നld പതിവാണ്. ലോകോത്തര പാട്ടുകാരെയടക്കം പലരും ഇങ്ങനെ ചെയ്തുവെന്നതിനു തെളിവായി നിരവധി വിഡിയോകളും യുട്യൂബിലുണ്ട്. പുതിയ ആരോപണം ഉയർന്നിരിക്കുന്നത് ഇന്നലെ മുംബൈയിൽ നിന്നു പാടിത്തകർത്ത ജസ്റ്റിൻ ബീബർക്കെതിരെയാണ്. ബീബർ പാടിയില്ല പകരം റെക്കോഡിങിനൊപ്പം ചുണ്ടനക്കുക(ലിപ് സിങ്ക്) മാത്രമായിരുന്നു ഭൂരിഭാഗം സമയവും ചെയ്തതെന്നാണ് ആരാധകരിൽ ഒരു വിഭാഗം പറയുന്നത്. ട്വിറ്ററിൽ ഇതേ സംബന്ധിച്ച നിരവധി ട്വീറ്റുകൾ നിറയുകയാണ്.
സ്റ്റേജിൽ നിൽക്കുമ്പോൾ കാണാൻ നല്ല ലുക് ആണ്. പക്ഷേ ലിപ് സിങ്ക് ആണെന്നു മാത്രം. ഇനിയും വരുമെന്നാണല്ലോ പറഞ്ഞത്. അന്നെങ്കിലും ലൈവ് പാടാൻ ശ്രമിക്കുക. ഇങ്ങനെ പോകുന്നു ആരാധകരുടെ കമന്റ്.
ബേബി, ബോയ്ഫ്രണ്ട്, വാട്ട് ഡു യുമീൻ, ഗെറ്റ് യൂസ്ഡ് ടു ഇറ്റ് തുടങ്ങിയ ഹിറ്റ് ഗാനങ്ങളാണു ഗായകൻ പാടിയത്. സ്വന്തം ഗാനങ്ങൾ പോലും ലിപ് സിങ്ക് ചെയ്യുക മാത്രമാണു ചെയ്തത്. രണ്ടു മണിക്കൂർ ആയിരുന്നു ബീബർ പാടിയതെന്നാണ് നിരവധി പേർ ട്വിറ്റർ വഴി പറയുന്നത്. ആരാധകരും ഏറ്റുപാടി വലിയ ആരവമാണ് നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലെ വേദിയിൽ താരം തീർത്തത്. ഒടുവിൽ ഡ്രമ്മിൽ ബീബറുടെ പ്രകടനം കൂടിയായതോടെ ആവേശം ആകാശംതൊട്ടു.
വൈറ്റ് ഫോക്സ് എന്ന കമ്പനിയാണ് ജസ്റ്റിൻ ബീബറെ ഇന്ത്യയിലെത്തിച്ചത്. അമ്പതിനായിരത്തോളം പേരാണ് പരിപാടി വീക്ഷിക്കാനെത്തിയത്. 5000-15000 രൂപ വരെയായിരുന്നു പരിപാടിക്കുള്ള ടിക്കറ്റ് ചാർജ്. ബ്ലാക്കിൽ വിറ്റ ടിക്കറ്റുകളുടെ വില 76,000 രൂപ വരെയായിരുന്നു.