ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറുകയാണ് ബാഹുബലി 2. കലക്ഷൻ ആയിരം കോടി പിന്നിടാൻ ഒരുങ്ങുകയാണ്. 450 കോടി മുതൽമുടക്കിലാണ് ബാഹുബലി രണ്ടുഭാഗങ്ങളും രാജമൗലിയും കൂട്ടരും അണിയിച്ചൊരുക്കിയത്. ഇതിൽ ബാഹുബലി ഒന്നിന്റെ ബോക്സ്ഓഫീസ് കലക്ഷൻ 650 കോടിയാണ്.
ബാഹുബലി രണ്ടാം ഭാഗം ഇപ്പോൾ തന്നെ അറുന്നൂറു കോടിയിലധികം നേടി. സംവിധായകൻ രാജമൗലി ഉൾപ്പടെ പലതാരങ്ങളും വർഷങ്ങളോളം കഷ്ടപ്പെട്ടതിന്റെ ഫലം കൂടിയാണ് ഈ വിജയം. നായകൻ പ്രഭാസ് കരിയറിന്റെ അഞ്ചുവർഷം ഈ ചിത്രത്തിനായി മാറ്റിവച്ചു. ചിത്രത്തിനുവേണ്ടിയെടുത്ത അധ്വാനത്തിന് നായകൻ പ്രഭാസിന് ഇരുപത്തിയഞ്ച് കോടിയാണ് ലഭിച്ചത്.
എന്നാൽ പ്രഭാസ് അല്ല ബാഹുബലിയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങിയ വ്യക്തി. സംവിധായകൻ രാജമൗലി തന്നെയാണ് പ്രതിഫലത്തിൽ പ്രഭാസിനെ കടത്തിവെട്ടിയിരിക്കുന്നത്. 28 കോടിയാണ് ബാഹുബലി ഒരുക്കുന്നതിന് രാജമൗലിക്ക് ലഭിച്ച പ്രതിഫലം. ഇന്ത്യൻ സിനിമയിൽ ഒരു സംവിധായകൻ വാങ്ങുന്ന ഏറ്റവും വലിയ പ്രതിഫലമാണിത്. നേരത്തെ തീരുമാനിച്ച ഒരു കരാർ പ്രകാരമാണ് രാജമൗലിയും നിർമാതാക്കളും ബാഹുബലി നിർമിച്ചതെന്ന് അറിയാൻ കഴിയുന്നു. ആ കരാർ പ്രകാരം ലാഭത്തിന്റെ മൂന്നിലൊന്ന് ആണ് രാജമൗലിയുടെ പ്രതിഫലം.
ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയവരുടെ പ്രതിഫലം ഒരു തെലുങ്ക് വെബ്സൈറ്റ് പുറത്തുവിട്ടു. കട്ടപ്പയായ സത്യരാജിനു നല്‍കിയതു രണ്ടു കോടിയായിരുന്നു. രണ്ടു വര്‍ഷമാണു സത്യരാജ് ഈ ചിത്രത്തിനായി നീക്കിവെച്ചത്.
ശിവകാമിയായ രമ്യാ കൃഷ്ണനു നല്‍കിയതു രണ്ടര കോടി രൂപ. ഒന്നാം ഭാഗത്തു പ്രധാന വേഷത്തിലെത്തിയ തമന്നയ്ക്കു അഞ്ചു കോടിയായിരുന്നു പ്രതിഫലം. രണ്ടാം ഭാഗത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന അനുഷ്‌ക ഷെട്ടിക്കും അഞ്ചു കോടി തന്നെയാണു പ്രതിഫലം.
ഭല്ലാല ദേവ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച റാണാ ദഗ്ഗുപതിയ്ക്കാകട്ടെ 15 കോടിയായിരുന്നു പ്രതിഫലം. ഒരു സിനിമയ്ക്കു വേണ്ടി മാത്രം അഞ്ചു വര്‍ഷം മാറ്റി വച്ച പ്രഭാസിന് 25 കോടി രൂപയും പ്രതിഫലമായി ലഭിച്ചു.
25 കോടി പ്രതിഫലമായി പ്രഭാസിന് കിട്ടിയിരുന്നെങ്കിലും സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് പലപ്പോഴും കൈയില്‍ ചില്ലി കാശു പോലുമില്ലാതെ താരം കഷ്ടപ്പെടുകയായിരുന്നു എന്ന് രാജമൗലി ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വീടിന് മുന്നിൽ നിർമാതാക്കൾ നിരയായി നിന്നെങ്കിലും ഈ അഞ്ചുവർഷത്തിനിടെ ബാഹുബലിയല്ലാതെ ഒരു ചിത്രത്തിൽ പോലും കരാർ ഒപ്പിട്ടില്ലെന്നും രാജമൗലി പറയുന്നു.
മറ്റു നിര്‍മാതാക്കളില്‍ നിന്നും ഒരിക്കലും കാശ് വാങ്ങരുതെന്ന് പ്രഭാസ് തന്റെ മാനേജരോട് പറഞ്ഞിരുന്നു. കൈയില്‍ പൈസയില്ലാതെ നില്‍ക്കുന്ന സമയത്തും കിട്ടിയ വലിയ ഓഫറുകളെല്ലാം ബാഹുബലിക്കായി പ്രഭാസ് വേണ്ടെന്നു വെക്കുകയായിരുന്നു. പത്തുകോടിയുടെ ഓഫറുമായി എത്തിയ ഒരു പരസ്യവും പ്രഭാസ് നിരസിച്ചു.