മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാരവാന്റെ വാതില്‍ തുറന്നതും തണുത്ത കാറ്റ് മെല്ലെ വീശി. അസ്തമയ സൂര്യന്റെ കിരണങ്ങള്‍ ചിതറി വീണ മണ്ണിലേക്ക് രമ്യ കൃഷ്ണന്‍ മെല്ലെ ചുവടുവച്ചു. കാറ്റില്‍ ഇളകിയാടുന്ന മുടിയിഴകള്‍ വിരലുകള്‍ക്കൊണ്ട് ഒതുക്കിവച്ച് മുന്നോട്ട്. തെന്നിന്ത്യ മുഴുവന്‍ കാല്‍ച്ചുവട്ടില്‍ അടക്കി ഭരിച്ചിരുന്ന പഴയ നായികയുടെ സൗന്ദര്യത്തിന് അല്‍പം പോലും കുറവില്ല. ബാഹുബലിയെ വരച്ച വരയിൽ നിർത്തിയ ശിവഗാമിയുടെ ഗാംഭീര്യം ചുവടുകളിൽ. മഹിഷ്മതിയുടെ കോട്ടകൊത്തളങ്ങൾ കാത്തു സൂക്ഷിക്കുന്ന രാജമാതാവിന്റെ ഗൗരവം മുഖത്ത്. പ്രണയം നിഷേധിച്ച പടയപ്പയോടുള്ള പകയുടെ അതേ തീക്ഷ്ണത കണ്ണുകളില്‍. വിടര്‍ന്ന കണ്ണുകള്‍ ആ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നു. കാമറയ്ക്കു മുന്നിൽ ഒരു നിമിഷം കൊണ്ട് കഥാപാത്രമാകുന്ന അത്ഭുതത്തിന് പിന്നിൽ മൂന്നര പതിറ്റാണ്ടിന്റെ പരിചയ സമ്പത്ത്. ബാഹുബലി 2 തീയറ്ററുകളിൽ തരംഗം ആകുമ്പോൾ ശിവഗാമിയെ പ്രേക്ഷകർ ഏറ്റെടുക്കുന്നതും അതുകൊണ്ടു തന്നെയാണ്. നാൽപ്പത്തിയെട്ടു വയസിന്റെ ചെറുപ്പം ചിരിയിലൊളിപ്പിച്ച് രമ്യ ‘വനിത’യോടു സംസാരിച്ചു.
നീലാബരിയേക്കാൾ ഇപ്പോൾ ആളുകൾ സംസാരിക്കുന്നത് ശിവഗാമിയെക്കുറിച്ചാണ്?
എങ്ങനെ നോക്കിയാലും നീലാംബരിയേക്കാൾ ഒരുപടി മുന്നിൽത്തന്നെയാണ് ശിവഗാമി. പടയപ്പയ്ക്കു ശേഷം ജനങ്ങൾ ഇത്രയേറെ സ്വീകരിച്ച മറ്റൊരു കഥാപാത്രം ബാഹുബലിയിലേതാണ്. നീലാംബരി എന്നു വിളിച്ച് സ്നേഹം പങ്കുവയ്ക്കാൻ എത്തിയിരുന്നവർ ഇപ്പോൾ ശിവഗാമി എന്നാണ് വിളിക്കുന്നത്. ചിത്രം റിലീസായതു മുതൽ മൊബൈൽ ഫോണിന് വിശ്രമമില്ല. എല്ലാവരും അഭിനന്ദനം മൂടുകയാണ്. സന്തോഷം. ആ സ്നേഹത്തിന് നന്ദി.
ശിവഗാമിയാകാൻ നേരിട്ട ബുദ്ധിമുട്ടുകൾ എന്തൊക്കെയായിരുന്നു?
രണ്ടു ഭാഗങ്ങൾക്കുമായി ഏകദേശം നാലു വർഷമാണ് ബാഹുബലിക്കു വേണ്ടി മാറ്റിവച്ചത്. ശിവഗാമി എന്ന കഥാപാത്രമായി അത്രത്തോളം ഇഴുകി ചേരേണ്ടി വന്നു. നാലു വർഷം അക്ഷരാർഥത്തിൽ രാജ്ഞിയെപ്പോലെ പെരുമാറേണ്ടി വരുന്നതു തന്നെ എത്ര ബുദ്ധിമുട്ടാണെന്നു ചിന്തിച്ചു നോക്കൂ. ചിത്രീകരണത്തിനു വേണ്ടി ആയുധങ്ങൾ ഉപയോഗിക്കുന്നതിനിടെ നിരവധി തവണ പരുക്കേറ്റു. ഡബ്ബിങ് ആയിരുന്നു മറ്റൊരു വെല്ലുവിളി. സ്വന്തം ശബ്ദം ഉപയോഗിക്കണമെന്ന് സംവിധായകൻ രാജമൗലിക്ക് നിർബന്ധമായിരുന്നു. തമിഴിവും തെലുങ്കിലും ഞാൻ തന്നെ ഡബ് ചെയ്തു. പടയപ്പയിൽ പോലും ഞാൻ ഡബ് ചെയ്തിരുന്നില്ല. വെല്ലുവിളിയായിരുന്നു. പക്ഷേ ആസ്വദിച്ചാണ് ചെയ്തത്.