രണ്ടാമൂഴം നടക്കുമോ?ഈ പറയുന്നതുപോലെ ബി.ആർ.ഷെട്ടി ആയിരം കോടി രൂപ ഇറക്കിയാൽ എങ്ങിനെ തിരിച്ചു കിട്ടാനാണ്. കുറച്ചു ദിവസം കഴിയുമ്പോഴേക്കും ഷെട്ടി ഇതു വേണ്ടെന്നു വയ്ക്കില്ലെ. ആരോ ഷെട്ടിയെ പറ്റിച്ചതാകാനല്ലെ സാധ്യത ?
രണ്ടാമൂഴം എന്ന സിനിമ എടുക്കാൻ തയ്യാറാകണെന്നും അതിനു 1000 കോടി രൂപ മുടക്കുമെന്നു ഗൾഫിലെ വ്യവസായിയായ ബി.ആർ.ഷെട്ടി പ്രഖ്യാപിച്ചതുമുതൽ എത്രയോ മലയാളികൾക്കു ഉറങ്ങാനാകുന്നില്ല. ഇതു നടക്കുമോ എന്നാണു ചോദ്യം. സത്യത്തിൽ ഇതിൽ മലയാളി ഇത്രയേറെ ആശങ്കപ്പെടേണ്ടതുണ്ടെന്നു തോന്നുന്നില്ല. പ്രത്യേകിച്ചു ബിആർ. ഷെട്ടിയെക്കുറിച്ച്. ഉഡുപ്പിയിൽ മുൻസിപ്പൽ വൈസ് ചെയർമായിരുന്നു ഷെട്ടി.
അന്നു ഉഡുപ്പിയിൽ ഭൂർഭ അഴുക്കുചാലുകളും കക്കൂസ് ടാങ്കുകളും നിർമ്മിച്ചു ഉഡുപ്പിയെ ആരോഗ്യ നഗരമാക്കുമെന്നു പ്രഖ്യാപിച്ചു. 50 വർഷം മുൻപായിരുന്നു ഇതെന്ന് ഓർക്കണം. അന്നു ഷെട്ടിക്ക് 26 വയസ്സാണ്. എന്നുവച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിലുപരി വലിയ സ്വപ്നമുള്ള ഓരാളായിരുന്നു ഷെട്ടി. അന്നു ഷെട്ടി നിർമ്മിച്ചതെ ഇന്നും ഉഡുപ്പിയിലുള്ളു. 73ൽ ദുബായിയിൽ വരുമ്പോൾ വളരെ കുറച്ചു ദർഹമെ കയ്യിലുണ്ടായിരുന്നുള്ളു. കഴിഞ്ഞ രണ്ടു വർഷവും ഷെട്ടി ഇന്ത്യയിലെ അതിസമ്പന്നരായ 100 പേരിൽ ആദ്യ 50ൽ പെടുന്ന ആളാണ്.
ആരോഗ്യം, പരസ്യം, കെട്ടിട നിർമ്മാണം, പണമിടപാട്, കല തുടങ്ങി എത്രയോ മേഖലകളിൽ ഷെട്ടി പണം ഇറക്കുകയും തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു. ആ ഷെട്ടിയെക്കുറിച്ചു മലയാളി ഇത്രയേറെ ആശങ്കപ്പെടുന്നത് എന്തിനാണ്. 1000 കോടി ഷെട്ടിക്കു അത്ര വലിയ തുകയുമല്ല. തിരിച്ചു പിടിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു ഷെട്ടിയല്ലെ. ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക ഉപദേശ കമ്പനികൾ ഷെട്ടിയുടെ ഉപദേശകരാണ്. അവരാരും ആയിരം കോടിയെടുത്തു കടലിൽ കായം കലക്കാൻ പറയില്ലല്ലോ.
അതുകൊണ്ടുതന്നെ 1000 കോടി ഇറക്കുന്നതിനു മുൻപു ഷെട്ടിക്കു വേണ്ട ഹോം വർക്ക് ഷെട്ടി ചെയ്തിരിക്കും. 1000 കോടി തിരിച്ചു കിട്ടിയില്ലെങ്കിൽത്തന്നെ അതുകൊണ്ടുണ്ടാകുന്ന മെച്ചവും ഷെട്ടി വിലയിരുത്തിക്കാണും. മലയാളത്തിലൊരു സിനിമ പിടിച്ചാൽ 1000 കോടി തിരിച്ചു കിട്ടില്ലെന്നു മനസ്സിലാക്കാനുള്ള ബുദ്ധി ഷെട്ടിക്കില്ലെങ്കിൽ ഗൾഫിലെ കോടിക്കണക്കിനു തൊഴിലാളികളുടെ പണം നാട്ടിലെത്തിക്കുന്ന യുഎഇഎന്ന സ്ഥാപനത്തിലൂടെ എക്സ്ചേഞ്ച് കമ്മീഷനായി കോടികൾ സമ്പാദിക്കാൻ ഷെട്ടിക്കു കഴിയുമായിരുന്നില്ലല്ലോ. പണത്തിനു അവിടെ പോയവരുടെ വിയർപ്പിൽനിന്നു ഷെട്ടി ജീവിതം കണ്ടെത്തി. അതു കൊണ്ടു ഷെട്ടിയുടെ പണപ്പെട്ടി ഓർത്തു മലയാളി വല്ലതെ ടെൻഷനടിക്കേണ്ട ആവശ്യമില്ല.
ഇനി ബാക്കിയുള്ളതു മോഹൻലാലും സംവിധായനാകനായ ശ്രീകുമാർ മേനോനുമാണ്. മോഹൻലാൽ ഭീമനാകാൻ യോഗ്യനാണോ എന്നതാണു പലർക്കും സംശയം. രണ്ടാമത്തെ സംശയം മലയാളത്തിനു പുറത്തു വലിയ മാർക്കറ്റില്ലാത്ത മോഹൻലാലിനെവച്ചു ഇതെടുത്തിട്ടു കാര്യമുണ്ടോ എന്നതാണ്. ഇക്കാര്യം തീരുമാനിക്കേണ്ടതു സംവിധായകനായ ശ്രീകുമാരും പണമിറക്കുന്ന ഷെട്ടിയുമാണ്. അവർ ഇതൊന്നും ആലോചിക്കാതെ മോഹൻലാലിനു അഡ്വാൻസ് കൊടുക്കില്ലല്ലോ. മോഹൻലാൽ ഇത്തരമൊരു വേഷം ചെയ്യുന്നതിൽ പലർക്കും ഉള്ളിൽ എവിടെയോ ഒരു കരടുണ്ട് എന്നതാണു സത്യം.
ബാഹുബലി എന്ന സിനിമ എടുക്കാൻ രാജമൗലി ആലോചിക്കുമ്പോൾ അതിലെ നായകനായി ആരെയും കണ്ടിരുന്നില്ല. അടുത്ത സുഹൃത്തായ പ്രഭാസിനെ തീരുമാനിക്കുമ്പോൾ താര മൂല്യത്തിൽ തെലുങ്കിലെ നാലാമത്തെയോ അഞ്ചാമത്തെയോ ആളായിരുന്നു പ്രഭാസ്.