അത്ഭുതബാലന് ക്ലിന്റിന്റെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കുന്ന ചിത്രത്തിന്റെ ഭാഗമായി രാവണവേഷത്തിലെത്തിയ ഉണ്ണിമുകുന്ദന് സോഷ്യൽമീഡിയയിൽ പരിഹാസം. ഇതിനെതിരെ വികാരനിർഭരമായ പോസ്റ്റുമായി ഉണ്ണിരംഗത്ത് എത്തി. ലെഗിൻസും പാവടയും ധരിച്ച രാവണൻ, പത്ത് തലയില്ലാത്ത രാവണൻ തുടങ്ങി വേദനിപ്പിക്കുന്ന രീതിയിലുള്ള ഒട്ടനവധി കമന്റുകൾ വന്നിരുന്നു. ക്ലിന്റ് എന്ന കൊച്ചുകലാകാരന് ചുരുങ്ങിയ ജീവിതത്തിനുള്ളിൽ വരച്ച ചിത്രങ്ങളിലൊന്നിന്റെ കഥാപാത്ര ആവഷ്കാരമാണ് നടത്തിയതെന്നും ക്ലിന്റിന്റെ പിതാവ് ജോസഫും മകന് വരയ്ക്കാനായി ഇങ്ങനെ നിൽക്കാറുണ്ടായിരുന്നുവെന്നും ഉണ്ണിവ്യക്തമാക്കി. അദ്ദേഹത്തിന്റെ പരാജിതനായ രാവണനെയാണ് താൻ അവതരിപ്പിച്ചതെന്നും ഉണ്ണിമുകുന്ദൻ പറയുന്നു. ക്ലിന്റ് വരച്ച ചിത്രമുൾപ്പടെ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഉണ്ണിയുടെ വികാരനിർഭരമായ പ്രതികരണം.
പലരുടെയും കമന്റുകൾ ഏറെ വേദനിപ്പിച്ചു. അതുകൊണ്ടാണ് പോസ്റ്റ് ഇടുന്നതെന്നും ഉണ്ണി അറിയിച്ചു. നക്ഷത്രശോഭയുള്ള ക്ഷണിക ജീവിതത്തിൽ വിസ്മയചിത്രങ്ങൾ കോറിയിട്ട് കടന്നുപോയ ക്ലിന്റിന്റെ ജീവിതം സിനിമയാക്കുന്നത് സംവിധായകൻ ഹരികുമാറാണ്.. ഏഴു വയസ്സിനുള്ളിൽ മുപ്പതിനായിരത്തോളം ചിത്രങ്ങൾ വരച്ച് അകാലത്തിൽ പൊലിഞ്ഞ ഈ വിസ്മയ പ്രതിഭയായി വെള്ളിത്തിരയിലെത്തുന്നതു തൃശൂർ സ്വദേശി മാസ്റ്റർ അലോക്. ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.വി. മോഹനകുമാറിന്റേതാണ്. ഉണ്ണി മുകുന്ദനും റിമ കല്ലിങ്കലും ക്ലിന്റിന്റെ മാതാപിതാക്കളായി വേഷമിടുന്നു.
ക്ലിന്റിനെക്കുറിച്ച് അമ്മുനായർ ഇംഗ്ലിഷിലെഴുതിയ പുസ്തകമാണ് സിനിമാ സാധ്യതകളിലേക്കു കടക്കാൻ ഹരികുമാറിനെ പ്രേരിപ്പിച്ചത്.ക്ലിന്റായി അഭിനയിക്കുന്ന ബാലതാരത്തെയും ഏറെ അന്വേഷണങ്ങൾക്കു ശേഷമാണ് കണ്ടെത്തിയത്. പത്രത്തിൽ പരസ്യം നൽകിയപ്പോൾ എണ്ണായിരത്തോളം അപേക്ഷകൾ ലഭിച്ചെങ്കിലും അവരാരും മനസ്സിലുള്ള ക്ലിന്റിന്റെ ഒപ്പമെത്തിയില്ല.