‘ഓർമയിലെ ആദ്യ സമ്മാനം എനിക്ക് അഞ്ചുവയസ്സുള്ളപ്പോഴാണ് കിട്ടുന്നത്. അന്നു ഞങ്ങൾ മസ്കത്തിലായിരുന്നു. അച്ഛന്റെ കൂട്ടുകാരെല്ലാം ചേർന്ന് സുഹൃത്തിന്റെ വീട്ടിൽ ഒരു ഒത്തുചേരൽ. ഞാനെപ്പോഴും പാട്ടുപാടിയാണ് നടപ്പ്. ‘ പുഴയോരത്തിൽ പൂന്തോണിയെത്തീല്ല, മന്ദാരം പൂക്കും.. ടാം ടാം..’ അങ്ങനെ സ്വന്തമായി മ്യൂസിക് ഇട്ടാണ് പാടുന്നത്. ഇതു കേൾക്കാൻ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു. അന്ന് എല്ലാവരുടെയും മുമ്പിൽ പാടാൻ പറഞ്ഞപ്പോൾ എനിക്കെന്തോ വലിയ ചമ്മൽ.
പല പല വാഗ്ദാനങ്ങളായി. അവസാനം ആ വീട്ടിലെ ഷോകെയ്സിൽ വച്ചിരിക്കുന്ന വലിയൊരു ദിനോസറുണ്ട്. വായിൽനിന്നു തീയും പുകയും കണ്ണി ൽ പച്ച ലൈറ്റും കത്തുന്ന ഒരു ദിനോസർ. ഇന്നത് സാധാരണമാണെങ്കിലും അന്നത് അപൂർവമാണ്. അതു തരാമെന്നായി. അതിലെനിക്കൊരു ചാഞ്ചാട്ടം. കിട്ടുമെന്നുറപ്പില്ല. അവസാനം പറ്റിച്ചാലോ? എനിക്കതിൽ ചെറിയ കണ്ണുണ്ട് എന്നായപ്പോൾ അച്ഛനും കൂട്ടുകാരും നല്ല പ്രോത്സാഹനം. അങ്ങനെ ഞാൻ പാടി. ദിനോസറിനെ കിട്ടുകയും ചെയ്തു. ആ സമ്മാനം ഇപ്പോഴും എന്റെ കൈയിൽ ഭദ്രമായിരിപ്പുണ്ട്. അതായിരുന്നു കലാരംഗത്തേക്കു വരാനുള്ള ആദ്യ പ്രോത്സാഹനം.’’ ബാല്യത്തിന്റെ കലാസുഗന്ധമുള്ള ഓർമയിൽ ചിരി വിരിയുന്നുണ്ട് ഡോ. ദിവ്യയുടെ മുഖത്ത്. ‘പ്രണയം’ സീരിയലിലെ നായികയായി വീണ്ടും മിനിസ്ക്രീനിൽ സജീവമാകുന്ന ദിവ്യയുടെ വിശേഷങ്ങൾക്കൊപ്പം
ഇടവേളയ്ക്കു ശേഷം വീണ്ടും സീരിയലിൽ സജീവമായല്ലേ ?
‘പാദസര’ത്തിലെ കൃഷ്ണവേണി നല്ലൊരു കഥാപാത്രമായിരുന്നു. അതിനുശേഷം മഴവിൽ മനോരമയ്ക്കുവേണ്ടി ശ്രീകുമാരൻ തമ്പി സാറിന്റെ ‘ബന്ധുവാര് ശത്രുവാര്’ എന്ന സീരിയൽ ചെയ്തു. പിന്നീട് ഒമ്പതുമാസത്തോളം ബ്രേക്ക് എടുത്തു. പക്ഷേ, അപ്പോഴും ആങ്കറിങ്ങും ക്ലിനിക്കും മാഗസിനിലേക്കുള്ള ആരോഗ്യ പംക്തികളുടെ എഴുത്തുമെല്ലാമായി തിരക്കു തന്നെയായിരുന്നു.