മലയാള സിനിമയിൽ ഇതുവരെ ഒരു ‘ഭീമനേ’ ഉണ്ടായിരുന്നുള്ളൂ. രണ്ടാമൂഴത്തിലൂടെ മോഹൻലാൽ ‘ഭീമനാ’കുന്നു എന്നറിഞ്ഞപ്പോൾ സാക്ഷാൽ ഭീമൻ രഘു സന്തോഷത്തിലാണ്. ഇനി ‘ഭീമൻ ലാലും ഭീമൻ രഘുവും’ എന്നു ഞങ്ങൾ അറിയപ്പെടുമെന്നു രഘുവിന്റെ കമന്റ്.സാക്ഷാൽ ഭീമനായിട്ടല്ലെങ്കിലും ഭീമൻ രഘുവിന് ആദ്യ സിനിമയാണ് ആ പേര് ചാർത്തിക്കൊടുത്തത്. 1981ലായിരുന്നു ‘ഭീമൻ’ എന്ന സിനിമയിറങ്ങിയത്.
പുരാണവുമായി ബന്ധമില്ലെങ്കിലും ഗുസ്തിക്കാരന്റെ കഥയായിരുന്നു ഭീമൻ. ജയനുവേണ്ടി വച്ച റോൾ അപ്രതീക്ഷിതമായി തന്നിൽ എത്തിച്ചേരുകയായിരുന്നുവെന്നു ഭീമൻ രഘു പറഞ്ഞു. എയർപോർട്ടിൽ സെക്യൂരിറ്റി ഓഫിസറായി ജോലിനോക്കുകയായിരുന്നു അന്ന് ഡി. രഘു. നിർമാതാവും സംവിധായകനുമായ ആരിഫ ഹസനാണ് രഘുവിനെ അജയൻ എന്ന ഗുസ്തിക്കാരന്റെ റോളിൽ സിനിമയിലേക്കു തിരഞ്ഞെടുത്തത്.
ആദ്യ റോൾ തന്നെ അരങ്ങുതകർത്തതോടെ സിനിമയുടെ പേര് രഘുവിനൊപ്പം കിട്ടി – ഭീമൻ രഘു. പിന്നീടിങ്ങോട്ട് വില്ലൻ റോളിൽ തുടങ്ങി തമാശ കഥാപാത്രത്തിലൂടെ ഒടുവിൽ രാഷ്ട്രീയത്തിലിറങ്ങി സ്ഥാനാർഥിയായപ്പോൾ വരെ പേരിനു മാറ്റമില്ല.മഹാഭാരത കഥയിൽ ഏറ്റവും ബലവാനും ഏറ്റവും ബുദ്ധിമാനുമാണ് ഭീമൻ. മോഹൻലാലിന് ആ കഥാപാത്രത്തെ ലഭിച്ചത് അദ്ദേഹത്തിനുള്ള അംഗീകാരമാണ്. ഓസ്കറിൽ വരെ മോഹൻലാലിന്റെ ഈ റോൾ എത്തുമെന്നതിൽ സംശയിക്കേണ്ട. ഭീമനു വേണ്ടി മോഹൻലാൽ അൽപം കൂടി ശരീരം മിനുക്കേണ്ടി വരുമെന്നു ഭീമൻ രഘു പറഞ്ഞു.