ബാഹുബലി രണ്ടാം ഭാഗത്തിന്റെ പ്രചാരണത്തിനായി കൊച്ചിയിലെത്തിയ നായക താരം പ്രഭാസിനോട് എല്ലാവർക്കും ചോദിക്കാനുണ്ടായിരുന്നത് ആ ചോദ്യം തന്നെ– കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു?
കുസൃതിയൊളിപ്പിച്ചു പ്രഭാസ് പറഞ്ഞു– ‘കട്ടപ്പ ചിലപ്പോൾ ഭല്ലാല ദേവ (വില്ലൻ കഥാപാത്രം) ആണെന്നു കരുതി അബദ്ധത്തിൽ കൊന്നതാവാം!’
ഉത്തരം വന്നതും ഭല്ലാല ദേവയെ അവതരിപ്പിച്ച റാണ ദഗുബാട്ടിയും സഹതാരങ്ങളായ അനുഷ്ക ഷെട്ടിയും തമന്നയുമെല്ലാം നിറഞ്ഞുചിരിച്ചു. 28ന് ആദ്യ ഷോ കഴിയുമ്പോൾ തന്നെ പുറത്താകുന്ന ആ സസ്പെൻസ് സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുമെന്നതു ചെറിയ ടെൻഷൻ തരുന്നുണ്ടെന്നും പ്രഭാസ് പറഞ്ഞു.
‘ആ ഉത്തരത്തിനാണ് എല്ലാവരും കാത്തിരിക്കുന്നത്. എന്നാൽ അതു പുറത്തായാലും സിനിമയുടെ വിജയത്തെ ബാധിക്കില്ല. സിനിമയെ സ്നേഹിക്കുന്നവർ അതു തിയറ്ററിലെത്തി കാണുകതന്നെ ചെയ്യും- പ്രഭാസ് പറഞ്ഞു. ബാഹുബലി തന്റെ ജീവിതം മാറ്റിമറിച്ചെന്നും ഷൂട്ടിങ് കഴിഞ്ഞെങ്കിലും ആ കഥാപാത്രത്തിൽനിന്ന് ഇനിയും പുറത്തു കടക്കാനായിട്ടില്ലെന്നും താരം പറഞ്ഞു. ചിത്രത്തിനായി കൂറ്റൻ സെറ്റൊരുക്കിയ മലയാളിയായ കലാസംവിധായകൻ സാബു സിറിളിന്റെ സംഭാവനയെക്കുറിച്ചുള്ള പ്രഭാസിന്റെ വിലയിരുത്തലും രസകരമായിരുന്നു. ‘കല്ലും മണ്ണും സിമന്റുമെല്ലാം കൊണ്ട് ഇതിൽ കാണുന്ന കാഴ്ചകളൊരുക്കിയ അദ്ദേഹത്തിനു വേണമെങ്കിൽ എന്നെയും അനുഷ്കയെയുമെല്ലാം അതുപോലെ ഉണ്ടാക്കി ഞങ്ങളുടെ പണി കളയാനും പറ്റും!’
ബാഹുബലിക്ക് മൂന്നാം ഭാഗം ഉണ്ടാവാൻ സാധ്യതയില്ലെന്നും സൂചിപ്പിച്ച പ്രഭാസ് ബാഹുബലി തിരക്കുമൂലമല്ല ഇതുവരെ വിവാഹം കഴിക്കാത്തതെന്നും പറഞ്ഞു.
ചിത്രം പ്രദർശിപ്പിക്കാൻ 4കെ പ്രൊജക്ടറുകൾ സ്ഥാപിച്ച കേരളത്തിലെ ഏഴു തിയറ്റർ ഉടമകളെ താരങ്ങൾ ആദരിച്ചു.