മലയാളികളുടെ ട്രോൾ ഏറ്റു അവസാനം ബോളിവുഡ് താരം കമാൽ ആർ ഖാൻ മാപ്പു പറഞ്ഞു. ലാൽ മലയാളത്തിലെ സൂപ്പർതാരമാണെന്നും അദ്ദേഹത്തിന്റെ താരമൂല്യം അറിയില്ലായിരുന്നുവെന്നുമാണ് കെആർകെയുടെ ട്വീറ്റ്. രണ്ടാമൂഴത്തിലെ ഭീമൻ മോഹൻലാൽ ആണെന്ന് പ്രഖ്യാപിച്ചതോടെ മോഹൻലാൽ ഭീം അല്ല ഛോട്ടാ ഭീം ആണെന്നായിരുന്നു കെആർകെ ട്വിറ്ററിൽ കുറിച്ചത്.
ട്രോളും വിമർശനങ്ങളുമായി മലയാളികൾ രംഗത്ത് എത്തിയതോടെയാണ് പരിഹാസം പിൻവലിച്ച് താൻ മാപ്പു പറയുന്നതെന്ന് കമാൽ ആർ ഖാൻ ട്വീറ്റ് ചെയ്തു. മലയാളത്തിലെ താരങ്ങളും ആരാധകരും ഒന്നടങ്കം കെആർകെയ്ക്കെതിരെ തിരിഞ്ഞു.
മോഹൻലാലിനെ ഛോട്ടാ ഭീം എന്നു വിളിച്ച കെആർകെ മാപ്പു പറഞ്ഞു; ലാൽ മലയാളത്തിലെ സൂപ്പർ താരമെന്നു കെആർകെ; മോഹൻലാലിന്റെ താരമൂല്യം അറിയില്ലായിരുന്നെന്നും കെആർകെ. കെആർകെയുടെ ഖേദപ്രകടനം ഇങ്ങനെ; മോഹൻലാൽ സർ, നിങ്ങളെ ഛോട്ടാ ഭീം എന്നു വിളിച്ചതിനു മാപ്പ്. കാരണം എനിക്കു നിങ്ങളെ അത്ര കണ്ട് അറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ അങ്ങയുടെ താരമൂല്യം മനസ്സിലാക്കുന്നു. മലയാള സിനിമയിലെ ഒരു സൂപ്പർ താരമാണെന്നും മനസ്സിലാക്കുന്നു
'മോഹന്‍ലാല്‍ ഛോട്ടാ ഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങനെ മഹാഭാരതത്തിലെ ഭീമസേനനെ അവതരിപ്പിക്കുമെന്നുമുള്ള ട്വീറ്റ് ആണ് വിവാദങ്ങൾക്ക് തുടക്കം. പിന്നീടങ്ങോട്ട് മോഹൻലാൽ ആരാധകരുടെ ആക്രമണമായിരുന്നു. കെആര്‍കെയുടെ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകർ സൈബർ ആക്രമണം ആരംഭിച്ചു. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യുകവരെ ചെയ്തിരുന്നു.
മോഹൻലാല്‍ ഭീമനാകരുതെന്നും ഈ ജോക്കർ ഭീമനെ അവതരിപ്പിച്ചാൽ അത് വലിയൊരു അപമാനമാകുമെന്നും കെആർകെ പറഞ്ഞിരുന്നു. ഇന്ത്യയിൽ ഭീമനെ അവതരിപ്പിക്കാൻ കഴിയുന്ന ഏക സൂപ്പർതാരം പ്രഭാസ് ആണെന്നും കെആർകെ പറഞ്ഞു.