വിവാദങ്ങൾക്കൊടുവിൽ കർണാടകയിലെ തിയറ്ററുകളിൽ ബാഹുബലി രണ്ടാം ഭാഗം റിലീസിനു വഴിതെളിയുന്നു. കാവേരി നദീജല തർക്കത്തിന്റെ പേരിൽ ഒൻപതു വർഷം മുൻപു കന്നഡിഗർക്കെതിരെ നടത്തിയ പ്രസ്താവനയിൽ ഖേദമുണ്ടെന്നു നടൻ സത്യരാജ് പറഞ്ഞതോടെയാണു പ്രതിഷേധം അടങ്ങിയത്. സത്യരാജ് മാപ്പു പറഞ്ഞില്ലെങ്കിൽ റിലീസ് അനുവദിക്കില്ലെന്നറിയിച്ച കന്നഡ അനുകൂല സംഘടനകൾ 28നു ബന്ദ് ആഹ്വാനം ചെയ്തിരുന്നു.
‘കന്നഡ ജനങ്ങൾക്കു ഞാൻ എതിരല്ല. കാവേരി ജലത്തെക്കുറിച്ചു ചെന്നൈയിൽ നടത്തിയ പ്രസ്താവന അവരെ നോവിച്ചെങ്കിൽ ഖേദിക്കുന്നു. ആയിരക്കണക്കിനു പേർ കഠിനാധ്വാനം ചെയ്തു സാക്ഷാൽക്കരിച്ച ബാഹുബലിയെ എന്റെ പ്രവൃത്തി ബാധിക്കരുത്. ചിത്രത്തിന്റെ കന്നഡ വിതരണക്കാരനു സാമ്പത്തിക നഷ്ടമുണ്ടാകാതിരിക്കേണ്ടത് എന്റെ കൂടെ ഉത്തരവാദിത്തമാണ്’ – സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിഡിയോയിൽ സത്യരാജ് പറയുന്നു.
ഇതു കന്നഡ സൗഹൃദ സംഘടനകളുടെ വിജയമാണെന്നും, ബാഹുബലിക്ക് എതിരെയുള്ള പ്രതിഷേധം പിൻവലിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കന്നഡ ചലാവലി നേതാവ് വാട്ടാൽ നാഗരാജിന്റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരുമെന്നും കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സ.ര. ഗോവിന്ദു പറഞ്ഞു. ബാഹുബലിയുടെ റിലീസിനു തടസ്സം നിൽക്കരുതെന്ന് അഭ്യർഥിച്ചു സംവിധായകൻ എസ്.എസ്.രാജമൗലി കഴിഞ്ഞ ദിവസം വിഡിയോ പുറത്തുവിട്ടിരുന്നു.