മോഹൻലാലിന്റെ ഭീമൻ സിനിമാ ലോകത്തെ ചർച്ചകളിലും മാധ്യമ ലോകത്തും ഇടം പിടിക്കുകയാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പണം മുടക്കി എടുക്കുന്ന ചിത്രമാണ് ഭീമൻ. പ്രമുഖ പരസ്യ സംവിധായകൻ വി.എ. ശ്രീകുമാറാണ് ചിത്രത്തിന്റെ സംവിധായകനാകുന്നത്. എംടിയാണ് തിരക്കഥ. ബി.എ. ഷെട്ടിയാണ് നിർമാണം. രണ്ടാമൂഴം സിനിമയാക്കുന്നതിനായി തന്റെ ഒന്നര വർഷമാണ് മാറ്റി വച്ചിരിക്കുന്നതെന്ന് മോഹൻലാൽ ഇന്നലെ ബ്ലോഗിലൂടെ വ്യക്തമാക്കിയിരുന്നു. മോഹൻലാലിന്റെ ഭീമനായി സിനിമാ ലോകവും കാത്തിരിക്കുകയാണ്. നടി മഞ്ജുവാര്യരും മോഹൻലാലിനെ അനുമോദിച്ച് ഫേസ്ബുക്ക് കുറിപ്പെഴുതി:
മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
മലയാളത്തിന്റെ സുകൃതമായ എഴുത്തുകാരൻ ശ്രീ. എം.ടി. വാസുദേവൻനായരുടെ 'രണ്ടാമൂഴം' ' മഹാഭാരതം' എന്ന പേരിൽ സിനിമായാകുന്നുവെന്ന വാർത്ത ഏതൊരു മലയാളിയ്ക്കുമെന്നപോലെ എനിക്കും സന്തോഷവും അഭിമാനവും തരുന്നു. മുതൽ മുടക്കിലും ദൃശ്യാവിഷ്കാരത്തിലും ഇന്ത്യ ലോകത്തിന് സമ്മാനിക്കുന്ന അത്ഭുതമായി ഇത് മാറുമെന്ന പ്രഖ്യാപനം, സ്വപ്നം പോലും കാണാതിരുന്ന ഉയരങ്ങളിലേക്കാണ് നമ്മുടെ സിനിമയെ കൈപിടിച്ചു കൊണ്ടു പോകുന്നത്. വിവിധഭാഷകളിലെ ഏറ്റവും മികച്ച അഭിനേതാക്കളും സാങ്കേതിക വിദഗ്ദ്ധരും 'മഹാഭാരത'ത്തിനുവേണ്ടി ഒരുമിക്കുമ്പോൾ അത് മറ്റൊരു ഇതിഹാസമാകും രചിക്കുക. എം.ടി.സാറെന്ന പ്രതിഭ അക്ഷരങ്ങളിൽ കൊത്തിയെടുത്ത ശിൽപമാണ് രണ്ടാമൂഴം. ആത്മാവുകൊണ്ടെഴുതിയ രചന. തിരരൂപവും അതേപോലൊരു ക്ലാസിക് ആകുമെന്ന് ഉറപ്പാണ്. ആത്മസംഘർഷങ്ങളുടെയും വൈകാരികതയുടെയും വനസ്ഥലികളിലൂടെയുള്ള ഭീമന്റെ യാത്രകളെ അനശ്വരമാക്കുക നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനാണ്. അദ്ദേഹത്തിന്റെ അഭിനയജീവിതം ഈ കഥാപാത്രത്തിലൂടെ അനേകം സൗഗന്ധിക മുഹൂർത്തങ്ങളെ അനായാസം നുള്ളിയെടുത്തുകൊണ്ട് ഐതിഹാസികമായ പരിവേഷത്തിലേക്ക് സഞ്ചരിക്കുന്നത് കാണാൻ നമുക്ക് കാത്തിരിക്കാം. ആയിരം കോടി നിർമാണച്ചെലവുള്ള ഒരു സിനിമ സംഭവിക്കാൻ കാരണമായത് ബി.ആർ.ഷെട്ടി എന്ന വ്യവസായ പ്രമുഖനാണ്. ഭാരതസംസ്കൃതിയുടെ ഏറ്റവും ഉജ്ജ്വലമായ ഒരു ഏടിനെ ലോകത്തിന് മുമ്പാകെ ആദ്യമായി ദൃശ്യരൂപത്തിൽ അഭിമാനപൂർവം അവതരിപ്പിക്കുകയെന്ന വലിയ ദൗത്യം ഏറ്റെടുത്തതിന് അദ്ദേഹത്തെ എത്രപ്രശംസിച്ചാലും അധികമാകില്ല. 'മഹാഭാരത'ത്തിന്റെ എല്ലാ വിസ്തൃതിയെയും ക്യാമറയിലേക്ക് ചേർത്തുവയ്ക്കാൻ സംവിധായകൻ വി.എ.ശ്രീകുമാർ മേനോന് കഴിയട്ടെ. ഇനി 'മഹാഭാരത'നാളുകൾക്കായി കാത്തിരിക്കാം.