പുലി മുരുകന്റെ ആ മാല ഇനി എറണാകുളം സ്വദേശി അരുൺ പ്രഭാകറിനു സ്വന്തം. ഓൺലൈൻ ലേലത്തിൽ 1.15 ലക്ഷം രൂപയ്ക്കാണു മലയാളത്തിലെ എക്കാലത്തെയും വലിയ പണംവാരി ചിത്രത്തിൽ നായകൻ അണിഞ്ഞ പുലിനഖം കെട്ടിയ ചരടു മാല അരുൺ സ്വന്തമാക്കിയത്. മാല, മോഹൻലാൽ ലേല വിജയിയുടെ കഴുത്തിലണിയിച്ചു. വിദേശ മലയാളിയായ അരുണിനു വേണ്ടി സുഹൃത്ത് മാത്യു ജോസ് ആണു ലേലത്തിൽ പങ്കെടുത്തത്. ലേലത്തിൽനിന്നു കിട്ടിയ ഈ തുക മുഴുവൻ ജീവകാരുണ്യ പ്രവർത്തനത്തിനു നീക്കിവയ്ക്കുമെന്നു മോഹൻലാൽ അറിയിച്ചു.
മോഹൻലാലിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഭാഗമായി ആരംഭിച്ച ലാഭ രഹിത ഇ- കൊമേഴ്സ് പോർട്ടലായ ‘ലാൽ സ്റ്റോർ’ വഴിയായിരുന്നു ലേലം. എഴുപതോളം പേരാണു പുലി മുരുകൻ മാലയ്ക്കു വേണ്ടിയുള്ള വാശിയേറിയ ആദ്യ ലേലത്തിൽ മൽസരിച്ചത്. പുലി നഖ മാതൃക ചുട്ടിയായ മാല സിനിമയ്ക്കായി ഒരുക്കിയതു മോഹൻലാലിന്റെ മേക്കപ്പ് മാൻ ടി.വി.മുരളി.
ഇതേ മാതൃകയിൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു കൂടുതൽ സ്വരൂപിക്കാനാണു പദ്ധതി. മോഹൻലാൽ സിനിമകളിലൂടെ ശ്രദ്ധേയമായ വസ്തുക്കളും അദ്ദേഹത്തിന്റെ ശേഖരത്തിലുള്ള പെയ്ന്റിങ്ങുകളുമെല്ലാം തുടർന്നു ലേലത്തിൽ വയ്ക്കും. മോഹൻലാൽ എഴുതിയും അദ്ദേഹത്തെക്കുറിച്ചുള്ളതുമായ പുസ്തകങ്ങൾ, താരം ഒപ്പിട്ട ടി ഷർട്ടുകൾ എന്നിവയും വിൽപ്പനയ്ക്കുണ്ടാവും. പോർട്ടലിലൂടെ വാങ്ങുന്ന പുസ്തകങ്ങൾ മോഹൻലാലിന്റെ കയ്യൊപ്പോടു കൂടിയാവും ലഭിക്കുക.