കാവേരി നദീജല തർക്കത്തിൽ ഒൻപതു വർഷം മുൻപ് നടത്തിയ വിവാദപരാമർശത്തിൽ നടൻ സത്യരാജ് ഖേദം പ്രകടിപ്പിച്ചു. കർണാടകയിലെ ജനങ്ങൾക്കെതിരല്ല താൻ. ബാഹുബലിയിലെ നിരവധി താരങ്ങളിൽ ഒരാൾ മാത്രമാണ് ഞാൻ. ഒൻപതു വർഷം മുൻപുള്ള എന്റെ വാക്കുകൾ സിനിമയെ ബാധിക്കുന്നത് വേദനാജനകമാണ്.
ഒൻപതു വർഷത്തിനുള്ളിൽ മുപ്പതോളം ചിത്രങ്ങൾ അഭിനയിച്ചു. അതിൽ ഒരുപാട് ചിത്രങ്ങൾ ഇവിടെ റിലീസ് ചെയ്തിട്ടുമുണ്ട്. കന്നഡയിൽ നിന്നും അവസരങ്ങൾ തേടിയെത്തിയിട്ടുണ്ട്. തിരക്ക് മൂലം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഞാൻ കാരണം ബാഹുബലി പ്രതിസന്ധിയിലാകരുത്. എന്റെ വാക്കുകൾ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സത്യരാജ് പറഞ്ഞു.
സത്യരാജ് കർണാടകയിലെ ജനങ്ങളെ ആക്ഷേപിച്ചുവെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ ബാഹുബലിയുടെ രണ്ടാംഭാഗം പ്രദർശനം കർണാടകയിൽ തടയുമെന്നും ചില സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് ചിത്രത്തിൽ നിർണായക വേഷം അവതരിപ്പിക്കുന്ന താരം വിശദീകരണവുമായി രംഗത്തെത്തിയത്.